കൊച്ചി: ക്രിസ്തുമതത്തിലേക്ക് മതംമാറ്റപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ച് വന്നാല്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്ന് ഹൈക്കോടതി.
കോട്ടയം രാമപുരം സ്വദേശികളായ എം.എ. ചന്ദ്രബോസും(46), മകള്‍ അലിദ(18)യും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹിന്ദു ചേരമര്‍ വിഭാഗത്തിലായിരുന്നു ഇവരുടെ മുന്‍തലമുറ. ചന്ദ്രബോസിന്റെ അച്ഛന് ക്രിസ്തുമതത്തിലേക്ക് മതംമാറ്റപ്പെട്ടിരുന്നു. ചന്ദ്രബോസും കുടുംബവും 2009ല്‍ ആര്യസമാജത്തിന്റെ ശുദ്ധികര്‍മ്മത്തിലൂടെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ചന്ദ്രബോസിന്റെ മകള്‍ അലിദ ഈ വര്‍ഷം പൊതുപ്രവേശന പരീക്ഷ എഴുതിയിരുന്നു. എന്നാല്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്കുവാന് സര്‍ക്കാര്‍ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്(കീര്‍ത്താഡ്സ്)ന്റെ നരവംശശാസ്ത്രപരമായ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്ക് എസ്സി/എസ്ടി ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. സര്‍ക്കാരിന് അപ്പീല്‍ നല്‍കിയെങ്കിലും അതും തള്ളി.
ക്രിസ്തുമതത്തിലേക്ക് മതംമാറിയെങ്കിലും ഇവര്‍ക്ക് പഴയതുപോലെ വര്‍ണ്ണവിവേചനവും ജാതിവിവേചനങ്ങളും അനുഭവിക്കേണ്ടി വന്നിരുന്നതായി ഹൈക്കോടതിയില്‍ ഇവരുടെ അഭിഭാഷകന് ജി. കൃഷ്ണകുമാര്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഇവര്‍ ജനിച്ചതും ജീവിച്ചതും ക്രിസ്ത്യാനികളായിട്ട് തന്നെയാണെന്നും പുനര്മതംമാറ്റം നടത്തപ്പെടുന്നതുവരെ ഇവര്‍ ക്രിസ്ത്യാനികളായിരുന്നുവെന്നും സര്‍ക്കാര്‍ വാദിച്ചും. ഇവരെ ഒരിക്കലും പട്ടികജാതി പട്ടിക വിഭാഗങ്ങളായി കാണുവാനാവില്ലെന്നും ഇവര്‍ ക്രിസ്ത്യാനികള്‍ തന്നെയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
ക്രിസ്തുമതത്തില്‍ ജാതി വിവേചനം ഇല്ലെങ്കിലും ഇവര്‍ ചേരമര്‍ എന്ന നിലയില്‍ തന്നെയാണ് തുടര്‍ന്നിരുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന് നിരീക്ഷിച്ചു. ക്രിസ്ത്യാനികള്‍ പൊതുവായി ക്രിസ്ത്യാനികളായി തന്നെയാണ് അറിയപ്പെടാറ്. അവിടെ ജാതിവിവേചനങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ ചേരമര്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് ഇവരുടെ ജന്മം ഹിന്ദു ചേരമര്‍ സമുദായമാണെന്നാണ് കാണിക്കുന്നത്.
ഇവിടെ ചോദ്യമുയരുന്നത് ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം നടത്താമോയെന്നാണ്. 1983ലെ പൊന്നമ്മ കേസ് വിധി ഇവിടെ ബാധകമാണ്. ഒരു കുട്ടിയുടെ ജനന സമയത്ത് മാതാപിതാക്കള്‍ ക്രിസ്തുമതത്തിലേക്ക് മതം മാറുന്നു. കുട്ടിയും സ്വാഭാവികമായും ക്രിസ്ത്യാനിയാവുന്നു. എന്നാല്‍ ഇവര്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് തിരിച്ച് മതം മാറുന്നു. ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിയ ഇവര്‍ക്ക് പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: