കൊച്ചി: കുറ്റവിമുക്തനാക്കപ്പെടുന്ന കോടതി വിധിക്കായി കാത്തിരുന്നതുപോലെ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്നുള്ള വിലക്കുനീങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പേസ് ബൗളര്‍ എസ്. ശ്രീശാന്ത്.
കുറ്റാരോപിതനായ കാലഘട്ടത്തില്‍ ഏറ്റവുമധികം പിന്തുണച്ചതു കൂട്ടുകാരും നാട്ടുകാരുമാണ്. അവരോടു പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. എന്നെ സ്നേഹിച്ചവര്‍ക്ക് എനിക്കെതിരായ ആരോപണങ്ങള്‍ മൂലമുണ്ടായ മാനസിക വിഷമങ്ങള്‍ തീര്‍ന്നു കിട്ടിയെന്നതില്‍ ആശ്വാസമുണ്ട്, മീറ്റ് ദ പ്രസ്സില്‍ ശ്രീ വ്യക്തമാക്കി.
ഈ കേസിന്റെ പേരില്‍ കളിയാക്കപ്പെട്ട മലയാളികള്‍ക്ക് ഇനി തല ഉയര്‍ത്തിനടക്കാം. ദല്‍ഹി ജയിലിലെ ആദ്യദിനങ്ങളെക്കുറിച്ച് ഓര്‍ത്ത് ശ്രീശാന്തിന്റെ കണ്ഠമിടറുകയും, കണ്ണ് നിറയുകയും ചെയ്തു. ബന്ധുക്കളും വീട്ടുകാരും കൂട്ടുകാരും ഏറെ പഴികേട്ടു. തിഹാര്‍ ജയിലിലും സ്വീകരണം ഒട്ടും മോശമല്ലായിരുന്നു എന്ന് ശ്രീശാന്ത് പറഞ്ഞു. ചോറ്റാനിക്കരയമ്മയും ഗുരുവായൂരപ്പനുമാണ് ഈ സമയത്ത് മനസാന്നിധ്യം കൈവിടാതെ കാത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം മാത്രമാണ് നയിച്ചത്. എങ്ങനെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്ന ചിന്തമാത്രമാണ് പരീക്ഷണ കാലഘട്ടത്തില്‍ നയിച്ചത്. എതിരെ പ്രവര്‍ത്തിച്ച ആരോടും പരാതിയോ പകയോ ഇല്ല. ജീവിതത്തില്‍ ആരോടും വാശിയില്ല. വാശിയുണ്ടായിരുന്നത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാത്രമാണ്.
ഇപ്പോള്‍ 32 വയസ്സായി. 40 വയസ്സിനുള്ളില്‍ എപ്പോള്‍ ബിസിസിഐ അനുവാദം നല്കിയാലും കളിക്കാനിറങ്ങും. തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. ടി.സി. മാത്യു ഉള്‍പ്പെടെയുള്ളവരും ആ പ്രതീക്ഷയാണു നല്‍കുന്നത്. വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരില്‍ കാണുന്നതിന് കഴിയുന്നതും വേഗം ഡല്‍ഹിക്ക് തിരിക്കും. കെസിഎ എന്നും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മേലിലും അത് തുടരുമെന്നാണ് കരുതുന്നത്. ദല്‍ഹി പോലീസ് മേധാവി നീരജ്കുമാര്‍ ബിസിസിഐ അഴിമതി വിരുദ്ധവിഭാഗം മേധാവിയാണ.് അദ്ദേഹം തനിക്കു തടസമുണ്ടാക്കില്ലെന്നും തന്നോട് മേലിലെങ്കിലും കരുണകാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരുചോദ്യത്തിന് ഉത്തരമായി ശ്രീശാന്ത് പറഞ്ഞു.
ഒരു ശത്രുവിനോടും ഇതുപോലൊരു നിലപാട് സ്വീകരിക്കരുതെന്ന അഭ്യര്‍ത്ഥനയുമുണ്ട്. കേസില്‍ നിന്നു ഒഴിവായിട്ടും പ്രശസ്ത കളിക്കാരാരും അഭിനന്ദിച്ചില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ചിട്ടയായ പരിശീലനവും കായികക്ഷമത ഉറപ്പാക്കലുമാണ് ഇനി മുന്നിലുള്ളത്. ക്രിക്കറ്റില്‍ എനിക്കിതു പുതിയൊരു തുടക്കം. നഴ്സറിയില്‍ എത്തിപ്പെട്ടതുപോലെയാണ് ഇനിയുള്ള പരിശീലനത്തെ കാണുന്നത്. 2019ലെ ലോകകപ്പില്‍ ഞാന്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നു ദൈവം തീരുമാനിച്ചിട്ടുണ്ടാകണം. അതേസമയം, ബിസിസിഐയുടെ വിലക്കു നീക്കാന്‍ കോടതിയെ സമീപിക്കില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്കുനീങ്ങും വരെ കാത്തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: