ചെന്നൈ: കാണികള്‍ക്ക് അതൊരു സാധാരണ മത്സരമാവാം. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലിക്ക് അങ്ങനെയല്ല, കളിയല്‍പ്പം കാര്യം തന്നെ. ഇന്ത്യ എ-ഓസ്ട്രേലിയ എ രണ്ടാം ചതുര്‍ദിന മത്സരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അനൗദ്യോഗിക ടെസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച ചിദംബരം സ്റ്റേഡിയത്തില്‍ വിരാടന് പരിശീലനത്തിനിറങ്ങി. ലങ്കന്‍ പര്യടനത്തിന് മുന്‍പ് ടീമിലിടം ചോദിച്ചുവാങ്ങിയതാണ് അതുകൊണ്ടു മോശമാക്കാനാവില്ലല്ലോ.
നെറ്റ്സില്‍ ആദ്യത്തെ പന്തൊഴിച്ചാല് പിന്നാലെ വന്നവയെല്ലാം കോഹ്ലി മനോഹരമായി കളിച്ചു. സ്പിന്നര്‍മാരുടെ പന്തുകള്‍ നേരിടുന്നതിന് താരം പ്രത്യേക ശ്രദ്ധകൊടുത്തു. വരുണ്‍ ആരോണിന്റെ അതിവേഗ പരീക്ഷണങ്ങളെയും കോഹ്ലി കൈകാര്യം ചെയ്തു. എ ടീം നായകന് ചേതേശ്വര്‍ പൂജാര പേസര്മാരോടാണ് പന്തെറിയാന്‍ ആവശ്യപ്പെട്ടത്. രണ്ടുപേരെയും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും ബൗളിങ് പരിശീലകന് പരസ് മാംബ്രെയും വീക്ഷിക്കുന്നുണ്ടായിരുന്നു. കോഹ്ലിയും പൂജാരയും ദ്രാവിഡിന്റെ ഉപദേശങ്ങള്‍ ശ്രദ്ധയോടെ കേട്ടുനിന്നു.
കോഹ്ലിയുള്ളതിനാല് പരിശീലനം വീക്ഷിക്കാന്‍ കുറച്ചു കാണികളുമെത്തുകയുണ്ടായി.
ഇന്നാണ് ചതുര്‍ദിന മത്സരത്തിന്റെ ആരംഭം. കോഹ് ലിക്കുവേണ്ടി ആര് ടീമിലെ സ്ഥാനം ഒഴിയുമെന്നറിയില്ല. കരുണ്‍ നായര്‍ വഴിമാറിക്കൊടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: