തിരുവല്ല: സംസ്ഥാനത്ത് വിപണിയിലുള്ള കറിപ്പൊടികളും മസാലപ്പൊടികളും വിഷമയമെന്ന് പഠന റിപ്പോര്‍ട്ട്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലാ റിസര്‍ച്ച് വിഭാഗം വിവിധ ജില്ലകളില്‍ നിന്നും ശേഖരിച്ച കറിപ്പൊടികളിലാണ് മാരകമായ വിഷാംശം കണ്ടത്തിയിട്ടുള്ളത്.
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ മല്ലിപ്പൊടി, ജീരകം, വറ്റല്‍ മുളക്, ഏലയ്ക്ക, ഗരം മസാല, രസപ്പൊടി, മുളകുപൊടി, പെരുംജീരകം, ജീരകപ്പൊടി, ചുക്കുപൊടി, അച്ചാര്‍പൊടി, കശ്മീരി മുളകുപൊടി എന്നിവയിലാണ് വിഷാംശമുള്ളതായി തിരിച്ചറിഞ്ഞത്. വിവിധപേരുകളില്‍ പുറത്തിറങ്ങുന്ന പല കമ്പനികളുടേതായ 14 ഉല്പന്നങ്ങളിലാണ് മനുഷ്യന്റെ നാഡീവ്യൂഹത്തെവരെ തകര്‍ക്കാന്‍ കഴിയുന്ന മാരക കീടനാശിനികളുടെ സാന്നിദ്ധ്യമുള്ളത്.
ഇത്തരം ഉല്പന്നങ്ങളില് അനുവദനീയമായ രാസപദാര്‍ത്ഥങ്ങളുടെ അളവുസംബന്ധിച്ച് ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം കമ്പനികള്‍ക്കുമേല്‍ നടപടി സാധ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം. മല്ലിപ്പൊടിയില്‍ എന്‍ഡോസള്‍ഫാന്റെ ഉപരൂപമായ ആല്‍ഫാ-ബീറ്റാ എന്ന കീടനാശിനിയുടെ സാന്നിധ്യമാണുള്ളത്. ഇതിന്റെ ഉപയോഗത്തിലൂടെ എന്‍ഡോസള്‍ഫാന്റെ അതേ പാര്‍ശ്വ ഫലങ്ങളാണ് മനുഷ്യനില്‍ ഉണ്ടാവുക.
വറ്റല്‍മുളകില്‍ സൈപര്‍മെത്രിന്‍, പെന്‍ഡിമെതാലിന്‍, ക്ലോര്‍പൈറിഫോസ്, എത്തയോണ്‍ തുടങ്ങി എട്ടുതരം കീടനാശിനികളും കണ്ടെത്തിയിട്ടുണ്ട്. ഏലയ്ക്കയില്‍ ഫോസിലോണ്, ക്യൂനാല്‍ഫോസ്, ഫൊസലോണ്‍ തുടങ്ങി ആറ് വിഷപദാര്‍ഥങ്ങളുടെ സാന്നിധ്യമുണ്ട്.
ജീരകത്തിലുള്ളത് മാലത്തയോണ്‍, മിഥെയില്‍ പാരതയോണ്‍, പ്രൊ ഫെനോഫോസ് ഉള്‍പ്പടെ അഞ്ചിനം വിഷപദാര്‍ഥങ്ങളാണ്. ചുക്കുപൊടിയില്‍ ക്യുനാല്ഫോസിന്റെയും ജീരകപ്പൊടിയില്‍ ക്ലോര്‍പൈറിഫോസ്, പ്രൊഫെനഫോസ് എന്നിവയുടെ സാന്നിധ്യവുമാണുള്ളത്.
അച്ചാര്‍ പൊടിയില്‍ ലാംബ്ഡാ സൈഹാലോത്രിന്‍ ഉള്‍പ്പടെ മൂന്നിനം കീടനാശിനികളും രസപ്പൊടിയില് സൈപര്‍മെത്രിനും കറിമസാലയില്‍ ബൈഫെന്ത്രിന്, ഫൊസലോണ്‍ തുടങ്ങി നാലിനം കീടനാശിനികളും അടങ്ങിയിട്ടുണ്ട്. മുളകുപൊടിയില്‍ ഫൊസലോണ്‍ അടക്കം നാല് കീടനാശികളും കശ്മീരി മുളകുപൊടിയില്‍ പെന്‍ഡിമെതാലിന്‍ അടക്കം ആറിനം വിഷാംശങ്ങളും തൈരുമുളക് കൊണ്ടാട്ടത്തില്‍ എത്തയോണ്‍, പ്രൊഫൈനോഫോസ് എന്നിവയും അടങ്ങിയിട്ടുണ്ട്.
കീടനാശിനികളുടെ തോത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ എഫ്എസ്എസ്എഐ തീരുമാനിക്കാത്തതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. വിവിധ ജില്ലകളിലെ വിപണികളില്‍ വിറ്റഴിയുന്ന പല പേരില്‍ പാക്കറ്റുകളില്‍ ലഭിക്കുന്ന 32 ഇനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 285 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇതില്‍ 14 ഇനത്തില്‍പെട്ട 38 സാമ്പിളുകളില്‍ വിഷാംശം കണ്ടൈത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: