കുന്നത്തൂര്‍: പ്രതാപകാലത്ത് നീലകണ്ഠന് അവര്‍ക്കും പ്രിയങ്കരനായിരുന്നു. ചമയമണിഞ്ഞ് തിടമ്പേറ്റി തലയുയര്‍ത്തി നടന്ന ആ കാലം ഓര്‍മ്മയിലുള്ളതുകൊണ്ടാണ് ഇന്ന് ജീവിക്കുന്നത്. പക്ഷേ, ഇന്നിപ്പോള്‍ അടിതെറ്റി വീണകാലത്ത് അന്ന് പൂജിച്ചവര്ക്കും സേവിച്ചവര്‍ക്കും കണ്ണില്ല. സിനിമക്കഥയല്ല, ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഗജവീരനായ നീലകണ്ഠന്റെ ജീവിതാവസ്ഥയാണ്.
അക്കാലത്ത് നീലകണ്ഠന് ഏവര്‍ക്കും കണ്ണിലുണ്ണിയായിരുന്നു. ദേവസ്വം ബോര്‍ഡിനും. ഇപ്പോള്‍ സ്വന്തം കാലില്‍ നില്ക്കാന് പോയിട്ട് കിടന്നകിടപ്പില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്ത അവസ്ഥ. നീലകണ്ഠന് ശരീരത്തിനും മനസ്സിനും വേദനയേറ്റു പിടയുകയാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും ക്ഷേത്രഭരണസമിതിയും പക്ഷേ, അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഏഴ് വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ മണികണ്ഠന് ചെരിഞ്ഞപ്പോള്‍ പ്രവാസിയായ വേങ്ങ സ്വദേശി അജിത് ബി. പിള്ളയാണ് നീലകണ്ഠനെ നടയ്ക്കിരുത്തിയത്. തുടക്കത്തില്‍ ആരോഗ്യവാനായിരുന്ന നീലകണ്ഠന് പാപ്പാന്മാരുടെ അശ്രദ്ധയിലാണ് അടിതെറ്റിച്ചത്.
മുന്കാലുകളിലൊന്നിന്റെ സ്വാധീനം നഷ്ടമായതോടെ എഴുന്നെള്ളത്തിന് പങ്കെടുക്കാനാകാതെയായി. ഇതോടെ ദേവസ്വം ബോര്‍ഡിന് ബാധ്യതയുമായി.
പിന്നീട് അജിത് തന്നെ ലക്ഷങ്ങള്‍ മുടക്കി ആനക്കൊട്ടില്‍ നിര്‍മിച്ചുകൊടുത്തു. നീലകണ്ഠനെ കുളത്തൂരില്കൊണ്ടുപോയി ചികിത്സിച്ചു. അങ്ങനെ ആരോഗ്യം മെല്ലെ മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് പരിചരണത്തിലെ വീഴ്ചമൂലം വീണ്ടും നീലകണ്ഠന് രോഗബാധിതനായത്. ഇടംതിരിഞ്ഞുള്ള ഒരേ കിടപ്പ് നീലകണ്ഠനെ വലച്ചു. പാപ്പാന്മാര് വല്ലപ്പോഴുമെങ്കിലും അഴിച്ചു മാറ്റാതായതോടെ രണ്ടാമത്തെ കാലില്‍ ചങ്ങല മുറുകി, വ്രണമായി, നീരുവീണ് കാലനക്കാനാവാതായി. ഒപ്പം കൊമ്പുകള്‍ വല്ലാതെ വളര്‍ന്നതോടെ തീറ്റയെടുക്കാനും കഴിയാതായി.
കൊമ്പ് മുറിച്ചുമാറ്റാന്‍ വനംവകുപ്പിന്റെ അനുമതി ലഭിച്ചപ്പോള്‍ മദപ്പാടുണ്ടായി. മദപ്പാട് മാറിയപ്പോഴാകട്ടെ കൊമ്പ് മുറിക്കാന്‍ അധികൃതര്‍ തയ്യാറായതുമില്ല. ആഹാരംമുട്ടിയതോടെനീലകണ്ഠന് വല്ലാതെ മെലിഞ്ഞു. നീലകണ്ഠനുവേണ്ടിപ്പണിഞ്ഞ കിടപ്പിടവും നഷ്ടമായി. ക്ഷേത്രോപദേശകസമിതിയുടെ തീരുമാനപ്രകാരം നീലകണ്ഠനെ ക്ഷേത്രത്തിന് പുറത്താണ് ഇപ്പോള്‍ തളച്ചിരിക്കുന്നത്. ഈ പെരുമഴയത്രയും നീലകണ്ഠന് നനയുകയായിരുന്നു.
ആനയുടെ ദുരിതംകണ്ട് ഭക്തജനങ്ങള്‍ പണം നല്കി സഹായിക്കട്ടെ എന്ന സമീപനമാണ് ക്ഷേത്രോപദേശകസമിതിയുടെ വിശദീകരണമത്രെ! വഴിയോരത്തെ ചില യാചകരുടെ തന്ത്രംപോലെ!!
ധര്‍മ്മശാസ്താവിന്റെ തിടമ്പെടുത്ത നീലകണ്ഠന്റെ ദുരിതം വിറ്റ് കാശാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ലക്ഷക്കണക്കിന് രൂപയാണ് ക്ഷേത്രനവീകരണത്തിന്റെയും മറ്റും പേരില്‍ അധികൃതര്‍ പൊടിക്കുന്നത്. അതിന്റെ ഒരംശമുണ്ടെങ്കില്‍ നീലകണ്ഠന് ചികിത്സ ലഭ്യമാക്കാം.
വിദഗ്ധചികിത്സ കിട്ടിയാല്‍ നീലകണ്ഠന് വീണ്ടും ശാസ്താവിന്റെ തിടമ്പേറ്റാനായേക്കുമെന്നാണ് ഭക്തരുടെ പ്രതീക്ഷ. നേട്ടമുള്ളിടത്തെല്ലാം കണ്ണെത്തുന്നുവെങ്കിലും ദേവസ്വംബോര്‍ഡിനു പക്ഷേ ഇതുകാണാന്‍ കണ്ണില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: