തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ 25 ശതമാനവും കാറുകളും ജീപ്പുകളും ഉള്‍പ്പെട്ടതാണെന്നും അതൊഴിവാക്കാന് ഇവ ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡിജിപി ടി.പി. സെന്‍കുമാര്‍. 2014-ല്‍ കേരളത്തിലുണ്ടായ 36,282 വാഹനാപകടകേസുകളില്‍ 9,169 എണ്ണം കാറുകളും ജീപ്പുകളും ഉള്‍പ്പെട്ട അപകടങ്ങളാണ്. ഇതില്‍ 829 പേര് മരിച്ചു. 10,747 പേര്‍ക്ക് സാരമായ പരിക്കേറ്റു.
അശ്രദ്ധയോടെയുള്ള ഓവര്ടേക്കിംഗാണ് കാറപകടങ്ങളില്‍ നല്ലൊരു പങ്കിനും കാരണം. അതിനാല്‍ വേഗം നിയന്ത്രിച്ച് അപകടകരമായ ഓവര്‍ടേക്കിംഗ് ഒഴിവാക്കണം. സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. കാറുകള്‍ക്ക് മണിക്കൂറില്‍ പോകാവുന്ന പരമാവധി വേഗം വിദ്യാഭ്യാസസ്ഥാപനങ്ങള്ക്കരികെ 30 കി.മീറ്ററും മലമ്പാതകളില്‍ 45 കി.മീറ്ററും കോര്പ്പറേഷന്/മുനിസിപ്പല്‍ ഏരിയകളില്‍ 50 കി.മീറ്ററും എന്‍എച്ച് റോഡില്‍ 85 കി.മീറ്ററും എസ്എച്ച് റോഡില്‍ 80 കി.മീറ്ററും നാലുവരി പാതകളില്‍ 90 കി.മീറ്ററും മറ്റു സ്ഥലങ്ങളില്‍ 70 കി.മീറ്ററും ആണ്. മറ്റ് വാഹനങ്ങളെ അവയുടെ വലതുവശത്തുകൂടി മാത്രം മറികടക്കണം. എതിര്‍ദിശയില്‍ നിന്ന് വരുന്ന വണ്ടികള്‍ക്ക് പോകാന്‍ ആവശ്യമായ വഴി ഉളൡടത്തു മാത്രമേ ഓവര്‍ടേക്കിംഗ് നടത്താവൂ. മറ്റ് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്‍കണം.
മദ്യപിച്ച് വാഹനമോടിക്കരുത്. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ഒന്നുകില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ ഡ്രൈവ് ചെയ്യുന്ന സമയം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. രാത്രികാലങ്ങളില്‍, പ്രത്യേകിച്ച് 12 മണിക്ക് ശേഷവും കാലത്ത് 6 മണിക്ക് മുമ്പായും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാനകാരണം കാര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ്. ഇതൊഴിവാക്കാന്‍ ഒന്നുകില്‍ രാത്രികാലങ്ങളില്‍ വാഹനമോടിച്ച് നല്ല പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗിക്കുകയോ ഉറക്കംവരുന്ന സമയം വണ്ടി നിര്‍ത്തി ഉറങ്ങിയുണര്‍ന്നശേഷം മാത്രം ഓടിക്കുകയോ ചെയ്യണം.
ചെറിയ റോഡില്‍ നിന്ന് മെയിന്റോഡിലേക്ക് കയറുമ്പോഴും ട്രാഫിക് റൗണ്ട് എബൗട്ടുകള്‍ തിരിയുമ്പോഴും റൈറ്റ് ഓഫ് വേ മനസ്സിലാക്കി പെരുമാറണം. വലതുവശത്തു നിന്നുവരുന്ന വാഹനങ്ങളെ ആദ്യം പോകാന്‍ അനുവദിക്കണം. രാത്രിയില്‍ നഗരാതിര്‍ത്തിയില്‍ ഡിംലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. മറ്റുള്ള ഇടങ്ങളില്‍ എതിര്‍വശത്തു നിന്നുവരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണം.
അപകടം ഒഴിവാക്കേണ്ടതിനു വേണ്ടിയല്ലാതെ യാതൊരു കാരണവശാലും സഡന്‍ബ്രേക്ക് ചെയ്യരുത്. റോഡിന്റെ നടുക്ക് വണ്ടിനിര്‍ത്തി ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ട്രാഫിക് സിഗ്നലുകള്‍ക്ക് അനുസൃതമായി ശ്രദ്ധയോടെ വേണം വണ്ടി എടുക്കാന്‍. കാല്‍നട യാത്രക്കാരോ ഇരുചക്രവാഹനങ്ങളോ വണ്ടിക്ക് മുമ്പില്പ്പെട്ടിട്ടുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായ വരയുണ്ടെങ്കില്‍ ആ വര ക്രോസ് ചെയ്യരുത്. പുറകിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കുന്നതിനുള്ള സൂചനയായി റൈറ്റ് ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്യുന്നത് തെറ്റാണ്. വാഹനത്തില്‍ തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കരുത്. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഒറിജിനലും വാഹനത്തിന്റെ മറ്റ് രേഖകളും കൈവശം സൂക്ഷിക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഗതാഗത വകുപ്പിന്റെയും മറ്റു സര്‍ക്കാരിതര സംഘടനകളുടെയും സഹകരണം തേടണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: