ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു. വിധി വന്നതോടെ മേമന് സമര്‍പ്പിച്ച ദയാഹര്‍ജി മഹാരാഷ്ട്ര ഗവര്ണ്ണറുംതള്ളിക്കളഞ്ഞു. ഇന്ന് രാവിലെ 7മണിക്ക് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലും. ജയില്‍ വളപ്പിനുള്ളില്‍ തന്നെ മേമനെ മതാചാരപ്രകാരം ഖബറടക്കാനാണ് സാധ്യത.
യാക്കൂബ് മേമന്റെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇന്നലെ വൈകിട്ട് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേമന് ഇന്നലെ നല്കിയ രണ്ടാമത്തെ ദയാഹര്‍ജി രാഷ്ട്രപതിഭവന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് അയച്ചുനല്‍കിയിരുന്നു. ഇതിന്മേലുള്ള തീരുമാനവുമായി ആഭ്യന്തരമന്ത്രി നേരിട്ട് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പരിഗണിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം തീരുമാനമൊന്നും പറഞ്ഞിട്ടില്ലെന്നും രാജ്നാഥ്സിങ് മാധ്യമങ്ങളെ അറിയിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ വിവരം ശിക്ഷ നടപ്പാക്കിയ ശേഷം മാത്രമേ പുറത്തുവിടാന്‍ സാധ്യതയുള്ളൂ. അഫ്സല്ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതും ഇതേ രീതിയിലായിരുന്നു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന മേമന്റെ ആവശ്യം ഇന്നലെ വൈകിട്ടോടെ തള്ളിയ സുപ്രീംകോടതി, മരണവാറണ്ടിറക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് വ്യക്തമാക്കി. തിരുത്തല്‍ ഹര്ജിയിന്മേല് വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യവും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. നിയമ പ്രകാരമുള്ള വിചാരണയും സ്വാഭാവിക നീതിയും യാക്കൂബ് മേമന് ലഭിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചത് ചട്ടപ്രകാരമല്ലെന്ന ജസ്റ്റിസ് കുര്യന് ജോസഫിന്റെ നിരീക്ഷണത്തോട് യോജിപ്പില്ലെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.
യാക്കൂബ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിക്കളഞ്ഞ് 19 ദിവസങ്ങള്‍ക്ക് ശേഷമാണ് ടാഡ കോടതി മരണവാറണ്ട് ഇറക്കിയത്. ജൂലൈ 30ന് ശിക്ഷ നടപ്പാക്കുമെന്ന് ജൂലൈ 13ന് മേമനെ അറിയിച്ചിരുന്നു. വാറണ്ടിനെതിരെ നടപടിയെടുക്കാന്‍ മേമന് നിയമപ്രകാരമുള്ള സാവകാശം ലഭിച്ചിട്ടുണ്ട്. മരണവാറണ്ട് ഇറക്കുന്ന സമയത്ത് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇല്ലായിരുന്നു. രാഷ്ട്രപതിയും ഗവര്‍ണ്ണറും മേമന്റെ ദയാഹര്‍ജി നേരത്തെ തള്ളിയതാണ്, ദീപക് മിശ്ര വ്യക്തമാക്കി.
യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം കോടതി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും 257പേരുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയ്ക്ക് ശിക്ഷാ ഇളവ് നല്കുന്ന നീതിനിഷേധമാണെന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചു. തിരുത്തല്‍ ഹര്‍ജി പരിഗണിക്കേണ്ടത് ഏതു ബെഞ്ചാണെന്ന് തീരുമാനിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിനാണെന്നും രോഹ്തഗി പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ വാദങ്ങളെല്ലാം അംഗീകരിച്ച കോടതി മേമന്റെ ഹര്‍ജി തള്ളിക്കളഞ്ഞു.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ആംബുലന്‍സും ഡോക്ടര്‍മാരും അടക്കമുള്ള സ്ജജീകരണങ്ങള്‍ ജയിലിനുള്ളില്‍ എത്തിയിട്ടുണ്ട്. ജയിലിന് അരകിലോമീറ്റര്‍ ദൂരം 144 പ്രഖ്യാപിച്ച് നിരോധിത മേഖലയാക്കി സുരക്ഷ ശക്തമാക്കി. മുംബൈ നഗരത്തിലടക്കം സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: