ന്യൂദല്‍ഹി: രാജ്യംഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയോട് എസ്എന്‍ഡിപി യോഗത്തിന് അയിത്തമില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ഭൂരിപക്ഷസമൂഹമായ ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി വ്യക്തമാക്കി.
സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യവും ഭൂരിപക്ഷ-ന്യൂനപക്ഷ വിഷയങ്ങളും അമിത് ഷായുമായി ചര്‍ച്ച ചെയ്തെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മറ്റു ജാതി സംഘടനകളുടേയും പിന്തുണ ഭൂരിപക്ഷങ്ങളുടെ വിഷയത്തില്‍ ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി അമിത് ഷായെ അറിയിച്ചു.
കേരളത്തില്‍ ഭൂരിപക്ഷ ഐക്യം അനിവാര്യമാണ്. എസ്എന്‍ഡിപിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ആരുമായും സഹകരിക്കാന്‍ യോഗം തയ്യാറാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തന ശൈലി മാറ്റേണ്ടിയിരിക്കുന്നു. എടാവാടാ രീതികളൊന്നും ഇനി നടക്കില്ല. പശ്ചിമബംഗാളില്‍ എസ്എന്‍ഡിപി യോഗം ആണോ സിപിഎമ്മിനെ ഈ അവസ്ഥയിലാക്കിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു. എസ്എന്‍ഡിപി ആരുടേയും വാലും ചൂലുമല്ലെന്ന് ഓര്‍ക്കണം. രാജ്യംഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയെ തള്ളിക്കളയണമെന്ന് പറയാന്‍ ഭ്രാന്തുണ്ടോ. അവസരം തന്നാല്‍ സ്വീകരിക്കില്ലെന്ന് പറയില്ല. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ യോഗത്തിന് യാതൊരു ഗുണവുമുണ്ടായില്ല. ചെറിയ സഹായങ്ങള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി ചെയ്തുതന്നിരിക്കുന്നത്.
എസ്എന്‍ഡിപി യോഗം ഒരു പാര്ട്ടിയുടേയുമല്ല. യോഗം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയുമില്ല. സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകളാണ് തുടരുന്നത്. മൈക്രോഫിനാന്‍സിന്റെ നേതൃത്വം വഹിക്കുന്ന എത്രയോ യോഗം പ്രവര്‍ത്തകരെ വിവിധ രാഷ്ട്രീയ പാര്ട്ടിക്കാര് സ്ഥാനാര്‍ത്ഥികളായി വാര്‍ഡുകളിലും മറ്റും മത്സരിച്ച് വിജയിപ്പിച്ചിരിക്കുന്നു. യോഗം അംഗങ്ങള്‍ക്ക് ആരു രാഷ്ട്രീയത്തില്‍ ഇടം തന്നാലും സ്വീകരിക്കും. അധികാരമുള്ളവരെ കണ്ട് കാര്യം പറഞ്ഞു എന്നുമാത്രം അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെ കണ്ടാല്‍ മതി.
ആര് ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിന് കൊല്ലത്തേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുക, കേന്ദ്രയൂണിവേഴ്സിറ്റിക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കുക എന്നീ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കാണുന്നതിനാണ് വെള്ളാപ്പള്ളി നടേശന് ദല്‍ഹിയിലെത്തിയത്. എന്നാല്‍ ഡോ.അബ്ദുള്‍ കലാമിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പരിപാടികള്‍ പുനക്രമീകരിച്ചതോടെ കൂടിക്കാഴ്ച ആഗസ്തിലേക്ക് മാറ്റിവെച്ചു. ഇതേത്തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ തീരുമാനമെടുത്തത്.
ഇന്നലെ രാവിലെ 11 മണിക്ക് അക്ബര്‍ റോഡിലെ 11-ാം നമ്പറിലുള്ള അമിത് ഷായുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, തുഷാര്‍ വെള്ളാപ്പള്ളി, അഡ്വ.പ്രതീഷ് വിശ്വനാഥ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: