കൊച്ചി: കൊച്ചി നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ ഇന്റര്‍പോള്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ ഉള്‍പ്പെടുത്തിയത്.
തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേയ്ക്ക് മുങ്ങിയ ഉതുപ്പ് വര്‍ഗീസിനെ പിടികൂടുന്നതിനായി സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് ഉതുപ്പിനെതിരായ കേസ്.
വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പ് വര്‍ഗീസിന്റെ ചിത്രങ്ങളും പൂര്‍ണ മേല്‍വിലാസവും ചേര്‍ത്തിട്ടുണ്ട്. വിദേശതൊഴില്‍ നിയമനത്തിന്റെ മറവില്‍ ഗൂഡാലോചന നടത്തി നിരവധിപ്പേരെ വഞ്ചിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം ഇന്ത്യയില്‍ അന്വേഷണ ഏജന്‍സികള്‍ ഇയാളെ തേടി വരികയാണെന്നും ഇന്റര്‍പോള്‍ രേഖകളിലുണ്ട്.
മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് വിദേശത്തുളള ഉതുപ്പ് വര്‍ഗീസിനെ രാജ്യത്തെത്തിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിയത്. ഇയാള്‍ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായില്‍ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: