ലണ്ടന്‍: നവംബറില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന് സന്ദര്‍ശിക്കുമ്പോള്‍ ലോകപ്രശസ്തമായ കോഹിനൂര്‍ രത്നം തിരിച്ചുനല്‍കണമെന്ന് ബ്രിട്ടീഷ് എം.പി. ഇരുനൂറ് വര്‍ഷത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഭാരതത്തെ ചൂഷണം ചെയ്തുവെന്നും അതിന് ബ്രിട്ടണ് നഷ്ടപരിഹാരം നല്‍കണമെന്നും ഓക്സ്ഫോര്‍ഡ് യൂണിയനില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന് പ്രതികരണമായാണ് ഭാരത വംശജന് കൂടിയായ ബ്രിട്ടീഷ് എം.പി കെയ്ത്ത് വാസിന്റെ ആവശ്യം.
തരൂരിന്റെ പ്രസംഗത്തെയും അതിന് നരേന്ദ്രമോദി നല്കിയ അംഗീകാരത്തെയും സ്വാഗതം ചെയ്യുന്നു. പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണിവ. എന്നാല്‍, സാമ്പത്തിക പരിഹാരത്തിനു പിന്നാലെ പോകുന്നത് സങ്കീര്‍ണ്ണവും സമയം നഷ്ടപ്പെടുത്തുന്നതും നിഷ്ഫലവുമായ സംഗതിയായിരിക്കും. അതേസമയം, വിലപ്പെട്ട വസ്തുക്കള്‍ തിരിച്ചുകൊടുക്കാതിരിക്കുന്നത് ശരിയായ ഒഴിവുകഴിവല്ല എന്നും കെയ്ത്ത് വാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നവംബറില്‍ നരേന്ദ്രമോദി ബ്രിട്ടീഷ് സന്ദര്‍ശനത്തിന് എത്തും. അദ്ദേഹം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കോഹിനൂര്‍ മടക്കിനല്‍കാമെന്ന വാഗ്ദാനം കൂടി നല്കിയാല് അത് ഉത്കൃഷ്ടമായ നടപടിയായിരിക്കുമെന്നും കെയ്ത്ത് വാസ് അഭിപ്രായപ്പെടുന്നു.
വിക്ടോറിയ രാജ്ഞി ഭാരതത്തിന്റെ ചക്രവര്‍ത്തിനിയായപ്പോഴാണ് കോഹിനൂര്‍ രത്നം ഭാരതത്തിന് നഷ്ടമായത്. രാജ്ഞിയുടെ കിരീടത്തില്‍ പതിപ്പിച്ച രത്നം പിന്നീട് ബ്രിട്ടണ് കടത്തിക്കൊണ്ടുപോവുകയായിരുന്നു. 37.21 ഗ്രാം ഭാരമുണ്ടായിരുന്ന രത്നം 21.61 ഗ്രാമായി ചെത്തി മിനുക്കുകയും ചെയ്തു. 2013 ല്‍ കാമറൂണ്‍ ഭാരതം സന്ദര്‍ശിച്ചപ്പോഴും കോഹിനൂര്‍ മടക്കിനല്‍കണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അദ്ദേഹം അത് അംഗീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: