വിജയം ആഗ്രഹിക്കുന്നവര്‍ ഒരുപരാജയംകൊണ്ട് പിന്മാറാന് പാടില്ല. ഒരു പ്രാവശ്യത്തെ പരാജയംകൊണ്ട് ബാലിയുടെ ഭാഗത്താണോ അങ്ങ് എന്ന സുഗ്രീവന്റെ ചോദ്യം പോലും ശ്രീരാമന് സഹിച്ചു. മിത്രധര്‍മ്മം നിറവേറ്റാന്‍, പഴികേട്ടും സ്വാഭാവികമായ ധര്‍മ്മ മാര്‍ഗം വെടിഞ്ഞും ശ്രീരാമന് തയ്യാറായി. അങ്ങനെയാണ് മുന്ശ്രമത്തില് നിന്നും പാഠമുള്‍ക്കൊണ്ട് രണ്ടാംശ്രമത്തില്‍ ബാലി വധിക്കപ്പെടുന്നത്. ബാലിയുടെ വധത്തോടെ ഭരണാധികാരം ശക്തനും നല്ലവനുമായ ആള് കൈകാര്യം ചെയ്യണമെന്ന ജനാഭിലാഷം പൂര്ത്തിയാവുന്നഹറ.
രാജാവ് ശക്തന്മാത്രമായാല്പ്പോരാ നല്ലവനുമാവണം. ജനങ്ങള്‍ക്ക് നന്മചെയ്യുന്നവനുമാവണം. മിത്രധര്‍മ്മം ഇരട്ട വഴിയാവണമല്ലോ. ഒറ്റവഴിയാവരുത്. സുഗ്രീവന് തിരിച്ച് ഉപകാരം ചെയ്യാന്‍ മറക്കുകയും ജനക്ഷേമം അന്വേഷിക്കാതിരിക്കുകയുമാണെന്നു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബാലിയെ കൊന്ന അമ്പ് ഇന്നും രാമന്റെ കൈയിലുണ്ടെന്ന് ഹനുമാന് ഓര്‍മ്മപ്പെടുത്തുന്നു. ക്രോധത്തോടെ വരുന്ന ലക്ഷ്മണനെ ആദ്യം ശ്രീരാമന് ഒന്നു തണുപ്പിച്ചാണയക്കുന്നത്. പിന്നെ താരയും ഹനുമാനും നയതന്ത്രജ്ഞതയോടെ ലക്ഷ്മണനെ എതിരേല്ക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രജ്ഞതയില്‍ മിത്രത, പരസ്പരസഹായം, മയമുള്ളപെരുമാറ്റം, ശാന്തമായ മനോഭാവം എന്നിവ ആവശ്യമാണല്ലോ?
താന്‍ ചെയ്തുകൊടുത്ത ഉപകാരത്തിനു പകരമായി സുഗ്രീവനും വാക്കുപാലിച്ച് മിത്ര ധര്‍മ്മം നിറവേറ്റണമെന്നേ ശ്രീരാമന് ആഗ്രഹിക്കുന്നുള്ളൂ. അല്ലാതെ ഒരു വിധത്തിലും സുഗ്രീവന്റെ ഭരണകാര്യങ്ങളിലോ സുഖസൗകര്യങ്ങളിലോ പങ്കുചേരുന്നില്ല. സ്വാഭാവികമായും ഓരോ ഭരണകൂടത്തിന്റെയും രീതികളും മുന്‍ഗണനാക്രമവും വ്യത്യസ്തങ്ങളായിരിക്കും. അതിന്നാലാണ് ശ്രീരാമന് ഭരണകാര്യത്തെപ്പറ്റി ഒരു ഉപദേശവും കൊടുത്തത്. മഹാഭാരതത്തിലും ഭീഷ്മരെപ്പോലുള്ള തലമുതിര്‍ന്ന ഭരണാധികാരികള്‍പോലും യുധിഷ്ഠിരന് തൊഴുകൈയോടെ അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് ഭരണകാര്യങ്ങളെപ്പറ്റി ഉപദേശിക്കുന്നത്.(മഹാഭാരതം-ശാന്തിപര്‍വം) ഭരണവിഷയങ്ങളില്‍ പുറമേനിന്നുള്ള കൈകടത്തലുകള്‍ ഭാരതത്തിന്റെ സനാതന പാരമ്പര്യത്തില്‍ നിഷിദ്ധമായികരുതപ്പെട്ടിരുന്നു എന്നര്‍ത്ഥം.
ഉത്തരവാദിത്തമില്ലാത്ത അധികാരം ഭരണകൂടത്തെ ദുര്‍ബലമാക്കുകയും അഴിമതി വര്‍ദ്ധിപ്പിക്കുകയും ജനങ്ങള്‍ക്ക് ഭരണകൂടത്തില്‍ വിശ്വാസമില്ലാതാകുകയുംചെയ്യും. മഹാറാണാപ്രതാപന്, ശിവാജി, വിജയനഗരസാമ്രാജ്യം എന്നിവവരെ ഉണ്ടായിരുന്ന ഭാരതീയ ഭരണവ്യവസ്ഥയുടെ ഏറ്റവും പ്രമുഖമായ മുഖമുദ്ര അഴിമതിയും സ്വജന പക്ഷപാതവും തീര്‍ത്തും ഇല്ലായിരുന്നു എന്നതാണ്. ഈപാരമ്പര്യം രാമായണകാലം മുതല്ക്കേ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്നും കാണാവുന്നതാണ്.
സുഗ്രീവന് തന്റെ ഭരണാധികാരം ഉറപ്പിക്കാന്‍ ശ്രീരാമചന്ദ്ര ദേവന് വേണ്ടത്ര സമയവും നല്‍കുന്നുണ്ട്. പ്രത്യുപകാരത്തിനുവേണ്ടി സന്ധിയെപ്പറ്റി ഓര്‍മിപ്പിക്കാന്‍ ധൃതി പിടിക്കുന്നില്ല. സാധാരണരീതിയില്‍ ഭരണമുറപ്പിക്കാന്‍ വേണ്ടത്ര കാലാവധിക്കുശേഷം മാത്രമാണ് ശക്തമായ ഒരു താക്കീതുകൊടുക്കുന്നത്.
ബാലിയുടെ ജഡം കണ്ട് താര ദുഃഖിക്കുകയും,തന്നെയും ഭര്‍ത്താവിനോടൊപ്പം കൊല്ലണമെന്ന് രാമനോടഭ്യര്ത്ഥിക്കുകയും ചെയ്യുന്നു.താരോപദേശത്തിലൂടെ ശ്രീരാമന് വിളംമ്പരം ചെയ്യുന്നത് ശാശ്വതമായ സനാതനതത്വങ്ങളാണ്. ഏതുരാഷ്ട്രമാണോ സനാതനസിദ്ധാന്തങ്ങളിലൂന്നിനില്ക്കുന്നത് ആ രാഷ്ട്രം സനാതനമായിരിക്കും. ശരീരമാണ് താനെന്നുചിന്തിക്കുന്നവരോട് ശരീരം മാലിന്യക്കൂമ്പാരം മാത്രമാണെന്നും ആത്മാവെന്ന ചിന്മയചിദാനന്ദതത്വമാണ് യഥാര്ത്ഥസ്വത്വമെന്നും ഭാരതം ഉപദേശിക്കുന്നു.ശരീരത്തെ ആവശ്യത്തിലധികം അവഗണിക്കുന്നവരോട് ശരീരം ചൈതന്യം കുടികൊള്ളുന്ന മന്ദിരമാണെന്നും’ശരീരമാദ്യം ഖലു ധര്‍മ്മ സാധനം’ എന്നും ഉപദേശിക്കുന്നു.
മനോവികാരത്താല്‍ ലയിക്കുന്നവരോട് കാമാദി ഷഡ്രിപുക്കളും ഇന്ദ്രിയവിഷയാസക്തിയും ചതിക്കുഴികളാണെന്നും പാപമൂലമാണെന്നും ശാസിക്കുന്നു. അതോടൊപ്പം മനസ്സിനു സദ്സംസ്കാരങ്ങള്-ദൈവികസമ്പത്ത്- നല്‍കലാണ് മോക്ഷമാര്‍ഗം എന്നും പറയുന്നു. ശരീരമനോബുദ്ധ്യാത്മാക്കളുടെ ഉത്തമവും, ഉചിതവുമായ, സമന്വയിക്കപ്പെട്ട, വികാസമാണ് ശ്രീരാമന്റെ ജീവിതത്തിലും നമുക്ക് കാണാനാവുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: