വിജ്ഞാന വൈരാഗ്യത്തോടുകൂടിയുള്ള അവസ്ഥയാണ് മോക്ഷം. കൈവല്യസ്വരൂപത്തെ അറിയാനും, അറിയിക്കാനും പറയാനും കഴിവുള്ള ആവശ്യമായ പ്രബുദ്ധതയുള്ളവര്‍ ലോകത്തിലില്ല. കൈവല്യ സ്വരൂപം അനിര്‍വചനീയമാണ്.
ഒരു നല്ല ഭക്തന് ആത്മാവിന്റെ പ്രകാശം ലഭ്യമാകുന്നു. ഭക്തിക്ക് വേണ്ടത് സത്സംഗവും, സേവനവും, വ്രതാനുഷ്ഠാനങ്ങള്‍, പൂജനം, വന്ദനം, ധ്യാനം, ദാസ്യം, അഗ്നിഹോത്രാദികള്‍, ബ്രാഹ്മണര്‍ക്ക് ഭോജനം, ഈശ്വര കഥാശ്രവണം എന്നിവ അനുഷ്ഠിക്കുന്നവര്‍ക്ക് ഭക്തി കൈവരുന്നു. ഭക്തിയുക്തന്മാരായ ഗോഗീന്ദ്രന്മാര്ക്ക് മോക്ഷം എപ്പോഴും കയ്യില്‍ തന്നെയാണ്.
രാമവചനങ്ങള്‍ സശ്രദ്ധം ശ്രവിച്ച താന്‍ രാമപാദങ്ങളില്‍ വീണ് നമസ്കരിച്ചു. ദിവസങ്ങള്‍ കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു. ചിത്രകൂടത്തിലും ദണ്ഡകാരണ്യത്തിലും പഞ്ചവടിയിലുമായി വനവാസം പതിമൂന്നു വര്‍ഷത്തോളമായി. അങ്ങിനെയിരിക്കെ ഗോദാവരീസ്നാനവും കഴിഞ്ഞ് ആശ്രമത്തില്‍ തിരിച്ചെത്തി ഓരോ കഥകളും പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് യാദൃശ്ചികമായി സഞ്ചാരിയെപോലെ ഒരു സ്ത്രീ അവിടെ കടന്നുവന്നു. രാവണ സഹോദരി ശൂര്‍പ്പണഖയായിരുന്നു അത്. രാവണന് സ്വര്‍ഗ്ഗത്തില്‍ നടത്തിയ യുദ്ധത്തില്‍ ആളറിയാതെ വധിക്കപ്പെട്ട വിദ്യുജ്ജിഹ്വന്റെ ഭാര്യയായിരുന്നു ശൂര്‍പ്പണഖ.
തനിക്കിഷ്ടമുള്ള കാമുകനെ വരിച്ചുകൊള്ളാനുള്ള രാവണന്റെ അനുമതിയോടെ തന്റെ വംശ്യസോദരനായ ഖരനോടൊന്നിച്ച് ദണ്ഡകാരണ്യത്തിന്റെ തെക്കു ഭാഗത്തുള്ള ജനസ്ഥാനത്തില്‍ വസിച്ചുവരികയായിരുന്നു അവള്. ലോകം മുഴുവന്‍ സഞ്ചരിച്ച് വരനെ അന്വേഷിച്ചുകൊണ്ടിരുന്ന അവള്‍ക്ക് അവളിഷ്ടപ്പെടുന്ന ആരും വരിക്കാന്‍ തയ്യാറായില്ല. മറിച്ച് അവളെ ഇഷ്ടപ്പെടുന്നവരെ അവള്‍ക്കും വരിക്കാന്‍ സമ്മതമായിരുന്നില്ല. അങ്ങിനെ ശൂര്‍പ്പണഖയ്ക്ക് വിദ്യുജ്ജിഹ്വനില് ജനിച്ച പുത്രനായിരുന്ന ശംഭുകുമാരന്‍ അവന് പഞ്ചവടിയില്‍ വെച്ച് ലക്ഷ്മണന്റെ ഖഡ്ഗമേറ്റ് മരിക്കുകയുണ്ടായി.
ആശ്രമത്തിനുള്ളില്‍ പ്രവേശിച്ച ശൂര്‍പ്പണഖ സുകുമാരകളേഭരനും പ്രിയദര്‍ശനനുമായ രാമനെക്കണ്ട് കാമമോഹിതയായി അവള് രാമനോട് ചോദിച്ചു. താപസവേഷത്തില്‍ ജടയും ധരിച്ച് ഭാര്യയുമൊത്ത് ശരചാപങ്ങളും ധരിച്ച് രാക്ഷസര്‍ നിറഞ്ഞിരിക്കുന്ന ഇവിടെ എന്തിനാണ് വന്നത്? എല്ലാം വിശദമാക്കിയാലും? ഇതുകേട്ട് രാമന് തങ്ങള്‍ ഇവിടെ എത്തിച്ചേരാനുള്ള കാരണം ചുരുക്കത്തില്‍ വിശദീകരിച്ചു. അതിനുശേഷം രാമന് അവള് ആരാണെന്ന് ചോദിച്ചു. അവള് പറഞ്ഞു ശൂര്‍പ്പണഖ എന്നു പോരായ രാക്ഷസിയാണ് ഞാന്‍. തന്നിഷ്ടംപോലെ ഇവിടമെല്ലാം ഞാന്‍ ചുറ്റി നടക്കുന്നു.
എല്ലാവര്ക്കും എന്നെ പേടിയാണ്. രാവണന് എന്റെ ജ്യേഷ്ഠസഹോദരനാണ.് ഒരു പക്ഷെ നിങ്ങള്‍ അദ്ദേഹത്തെപ്പറ്റി കേട്ടിരിക്കും. വിശ്രവസ്സിന്റെ മകനാണ്. എനിക്ക് ഒരപേക്ഷയുണ്ട് അങ്ങ് എന്റെ ഭര്‍ത്താവാകണം. ഞാന്‍ അങ്ങേക്ക് നല്ല ചേര്ച്ചയുള്ളവളാണ് . നിന്നെകണ്ടപ്പോഴേ ഞാന്‍ ഭര്‍ത്താവായി വരിച്ചുകഴിഞ്ഞു. നീ എന്നെന്നേയ്ക്കും എന്റെ കാമുകനായിരിക്കണം. സീതയെ എന്തിനുകൊള്ളാം വികൃതയും, വിരൂപിയുമായ ഇവള് നിനക്ക് ചേരുന്നതല്ല. നിനക്കു ചേര്‍ന്നവള്‍ ഞാനാണ്. എന്നെ നിന്റെ ഭാര്യയാക്കിയാലും. എനിക്ക് നല്ല ബലമുണ്ട്. വയറൊട്ടി ലക്ഷണംകെട്ട ഈ പെണ്ണിനേയും, നിന്റെ ഈ അനുജനേയും ഞാന്‍ പിടിച്ച് വിഴുങ്ങിക്കൊള്ളാം. എന്നിട്ട് നമുക്കൊന്നിച്ച് കാടും മേടും കണ്ട് കാമാഭിലാഷങ്ങളും തീര്‍ത്ത് സച്ഛന്ദം വിഹരിക്കാം. മദ്യലഹരിയില്‍ കണ്ണുകലങ്ങി ഇപ്രകാരം പുലമ്പുന്ന അരക്കത്തിയോട് ചിരിച്ചുകൊണ്ട് രാമന് നേരമ്പോക്കായി ഇങ്ങിനെ പറഞ്ഞു.
കൃതദാരോള സ്മിഭവതി
ഭാര്യേയം ദയിത മമ
ത്വദ്വിധാനം തു നാരീണാം
സുദുഃഖാ സ സപത്നതാ
അനുജസ്ത്വേഷഃ മേ ഭ്രാത
ശീലവാന്‍ പ്രിയദര്‍ശനഃ
അനുരൂപശ്ച തേ ഭര്ത്താ
രൂപസ്യാസ്യ ഭവിഷ്യതി
ശ്രീമാനകൃതദാരശ്ച
ലക്ഷ്മണോനാമ വീര്യവാന്‍.
(അരണ്യ 18:2,3)
ദേവീ ഞാന്‍ വിവാഹിതനും എന്റെ ഭാര്യ എനിക്കേറ്റവും പ്രിയപ്പെട്ടവളുമാണ്. അതിനാല്‍ നിന്നെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കുന്നത് മഹാ ദുഃഖകാരണമാകും. കാരണം നിന്നെപ്പോലെയുള്ളവര്‍ക്ക് സപത്നീദുഃഖം അസഹ്യമായിരിക്കും. അവിടെ നില്‍ക്കുന്നത് എന്റെ അനുജനാണ്. ഭാര്യ കൂടെ ഇല്ലാത്തവന്. തരുണനും സുമുഖനുമായ അവന് ഇതുവരെ ഭാര്യാസുഖം അനുഭവിക്കാത്തവനാണ്. അവന് നിനക്ക് ചേരും. നീയവനെ വരിച്ചുകൊള്ളുക.
രാമന്റെ കളിയാക്കിക്കൊണ്ടുള്ള ഈ വാക്കിന്റെ പൊരുള്‍ എന്തായിരിക്കാം? പരദാരചിന്ത തീണ്ടിയില്ലാത്തവനാണ് തന്റെ ഭര്‍ത്താവെന്ന് സീത കുറച്ചുമുമ്പ് പറഞ്ഞതേ ഉള്ളു.
ഇപ്പോളിതാ അസാധാരണ രീതിയിലുള്ള പ്രണയാഭ്യര്‍ത്ഥനയുമായി ഒരുവള്‍ എത്തിയിരിക്കുന്നു. രാമനാണെങ്കില്‍ സ്ത്രീകളെ വശീകരിക്കാന്‍ മിനക്കെടാത്തവനാണ്. കൗമാരത്തില്‍ തന്നെ ഒരു പ്രാണപ്രിയയെ ലഭിച്ച പരസ്ത്രീ സല്ലാപത്തിന് താല്പര്യമോ, അതിന്റെ ആവശ്യമോ ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങിനെയുള്ള രാമന്റെ മുമ്പില്‍ ഒരു രാക്ഷസിയുടെ ഇത്തരത്തിലുള്ള ഒരു പ്രേമാഭ്യാര്‍ത്ഥന അദ്ദേഹത്തിന് വലിയ നേരമ്പോക്കായി തോന്നിയിരിക്കാം. അതുകൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറയാന്‍ ഇടയായത്. പക്ഷെ ആ നേരമ്പോക്കിന് ഒരു വലിയ വില നല്‍കേണ്ടിവന്നു എന്ന സത്യം കാലം പിന്നീട് തെളിയിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: