കീര്ത്തിമന്തഃ പ്രണിഹിതാ
യഥാ വചനകാരിണഃ
തേജഃ ക്ഷമായശ: പ്രാപ്താഃ
സ്മിത പൂര്വ്വാദിഭാഷണഃ
അവര്‍ കീര്‍ത്തിയുള്ളവരും ശ്രദ്ധാലുക്കളും, പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവരും, തേജസ്സുകൊണ്ടും ക്ഷമകൊണ്ടും യശസ്വികളായവരും, പുഞ്ചിരിയോടുകൂടി മാത്രം സംസാരിക്കുന്നവരും ആയിരുന്നു.
വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ ദശരഥന്റേയും മന്ത്രിമാരുടേയും കാര്യങ്ങള്‍ വിവരിക്കുന്ന ഏഴാം സര്‍ഗത്തിലെ ഒരു ശ്ലോകമാണിത്. ഇരുപത്തിരണ്ട് ശ്ലോകങ്ങളുള്ളതില്‍ മിക്കതും മന്ത്രിമാരുടെ പൊതു സ്വഭാവത്തെപ്പറ്റിയാണ് പറയുന്നത്. ബാക്കിയുള്ളവ രാജാവിനെപറ്റിയും.
അവര്‍ വിദ്വാന്മാരും, വിനയം, ലജ്ജ, സാമര്‍ത്ഥ്യം എന്നിവയുള്ളവരും ഇന്ദ്രിയങ്ങളെ കീഴടക്കിയ മഹാത്മാക്കളും ഐശ്വര്യശാലികളും ശാസ്ത്രവിജ്ഞാനികളും ദൃഢ പരാക്രമികളും ആയിരുന്നു.
കാമംസാധിക്കുവാനോ, ധനംനേടുവാനോ, മുന്കോപംകൊണ്ടോ അവര്‍ കളവുപറഞ്ഞിരുന്നില്ല. ജനങ്ങള്‍ ചെയ്യുന്നതും ചെയ്യാന്‍ ഇടയുള്ളതുമായ പ്രവൃത്തികള്‍ മാത്രമല്ല, ശത്രുക്കളുടെ നീക്കങ്ങളും, ചാരന്മാര് വഴി അവര്‍ സൂക്ഷ്്മമായി അറിഞ്ഞിരുന്നു.
തെറ്റു ചെയ്തതു സ്വന്തം മകനായാല്‍പ്പോലും കടുത്തശിക്ഷ നല്കാന് അവര്‍ മടിച്ചിരുന്നില്ല. പിടിക്കപ്പെട്ടശത്രു ഗുണവാനാണെറിഞ്ഞാല് ബഹുമാനിക്കാനും മടിച്ചിരുന്നില്ല. കുറ്റത്തിന്റെ കാഠിന്യം നോക്കി ഉചിതമായ ശിക്ഷയേ വിധിക്കൂ.
സജ്ജനങ്ങളെ സംരക്ഷിച്ചും ബ്രാഹ്മണരെ വിഷമിപ്പിക്കാതെയും അവര്‍ രാജ്യഭണ്ഡാരം നിറച്ചു. രാജനീതിയെകുറിച്ച് എപ്പോഴും ജാഗ്രതയുള്ളവരായി യഥാസമയം അവര്‍ രാജാവിന് ആവശ്യമായ ഉപദേശങ്ങള്‍ നല്കി. അകമേ ആത്മനിയന്ത്രണം പാലിച്ചു. പുറമേ ശുചിയുള്ള നല്ല വസ്ത്രങ്ങള്‍ ധരിച്ചും അവര്കാണപ്പെട്ടു. അങ്ങനെ എല്ലാപ്രകാരത്തിലും ആമന്ത്രിമാര് രാജാവിനും ജനങ്ങള്‍ക്കും ഗുരുഭൂതര്‍ക്കും പ്രിയപ്പെട്ടവരായി.
ഈ അവസ്ഥാവിശേഷത്തെ നമ്മുടെ രാജ്യത്തിന്റേയും മന്ത്രിമാരുടേയും ഇപ്പോഴത്തെ നിലവാരവുമായി ഒന്നു തട്ടിച്ചുനോക്കിയാല്‍ എന്താവുംസ്ഥിതി? ഏറെ വിചിത്രം; രസകരം; ഒപ്പം ദുഃഖകരവും!
ഇന്നത്തെ മന്ത്രിമാരില്‍ മിക്കവരെപ്പറ്റിയും, ശ്രദ്ധാലുക്കളാണെന്നും കീര്ത്തിയുള്ളവരാണെന്നുമൊക്ക പറയാം. പക്ഷേ അവര്‍ ശ്രദ്ധിക്കുന്നതും കീര്ത്തിനേടുന്നതും അഴിമതികളിലാണെന്നേയുള്ളൂ!
പറയുന്നതുപോലെ ആരെങ്കിലും പ്രവര്‍ത്തിക്കാറുണ്ടോ? പറഞ്ഞതു പറഞ്ഞിട്ടില്ലെന്നും മറ്റുള്ളവര്‍ മാറ്റി പറയുകയാണെന്നും അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും, ഉപയോഗിച്ച വാക്കിനു നിഘണ്ഡുവില്‍ ഇങ്ങനേയും അര്‍ത്ഥമുണ്ടെന്നുമൊക്കെ തരംപോലെ തര്‍ക്കിച്ചു ജയിക്കാന്‍ അവര്‍കാട്ടുന്ന അഭ്യാസങ്ങള്‍ ചെറുതല്ല. സ്വന്തം കാമം സാധിക്കാനും, അമിതമായി അര്‍ത്ഥം സമ്പാദിക്കാനും വേണ്ടപ്പെട്ടവരെ ശിക്ഷാവിധികളില്നിന്നും രക്ഷിക്കാനും ഏതറ്റംവരേയും ശ്രമിക്കും. ചതിയും, കളവും, അക്രമവും, കൊലപാതകം വരേയും ചെയ്യാന്‍ ആര്‍ക്കും മടിയില്ല!
ഇങ്ങനെ താരതമ്യം ചെയ്തുനോക്കുമ്പോള്‍ മൂല്യച്ച്യുതികളുടെ പടുകുഴിയിലാണ് നാം വീണിരിക്കുന്നതെന്നുമനസ്സിലാകുന്നില്ലേ? രാമായണ പാരായണത്തിലൂടെയും സൂക്ഷ്മവിശകലനത്തിലൂടെയും നാം ശ്രമിക്കേണ്ടത് രാമായണകാലത്തു നിലനിന്നിരുന്ന സംശുദ്ധമായ ജീവിതാവസ്ഥയിലേയ്ക്കും, മൂല്യങ്ങളിലേയ്ക്കും വ്യക്തിയേയും സമൂഹത്തേയും ഉയര്ത്തുവാന്കഴിയുമോ എന്നതാണ്.
ഇനി നമുക്കു അയോദ്ധ്യഭരിച്ച ദശരഥന് എന്ന രാജാവിന്റേയും മന്ത്രിമാരുടേയും പേരുകള്‍ പരിശോധിക്കാം എട്ടുമന്ത്രിമാരാണ് ദശരഥ മഹാരാജാവിനുണ്ടായിരുന്നത്.
ധൃഷ്ടില്‍ ജയന്തോ വിജയ
സ്സിദ്ധാര്ത്ഥോഹ്യര്ത്ഥസാധക
അശോകോ മന്ത്രപാലശ്ച
സുമന്ത്രാശ്ചാഷ്ടമോ അഭവത്
ധൃഷ്ടി, ജയന്തന്, വിജയന്, സിദ്ധന്, അര്‍ത്ഥസാധകന്‍, അശോകന്, മന്ത്രപാലന്‍, സുമന്ത്രന്‍ എന്നിവരാണ് എട്ടുമന്ത്രിമാര്‍. ഇതില്‍ സുമന്ത്രരെപ്പറ്റിമാത്രമേ അല്പമെങ്കിലും നാം അറിയുന്നുള്ളൂ. ദശരഥന്റെ വിശ്വസ്തനായ തേരാളിയായിരുന്നു സുമന്ത്രര്‍. അദ്ദേഹമായിരുന്നല്ലോ വനവാസത്തിനു സീതാരാമലക്ഷ്മണന്മാരെ തേരിലേറ്റി അയോദ്ധ്യാ നഗരത്തിനു വെളിയിലെത്തിച്ചത്.
മന്ത്രിമാരുടെ പേരുകള്‍ നല്കുന്ന അര്ത്ഥസൂചനകളും ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട് ജയന്തന് ജയശീലനാണ്, എട്ടുവിധം മന്ത്രിമാരില്‍ ഒരാള്‍ എന്നു ശബ്ദതാരാവലിയില്‍ പറയുന്നു. ധൃഷ്ടി എന്നാല്‍ ധൈര്യമാണ്. മറ്റുപേരുകളുടെ കാര്യമോ? സിദ്ധി,സാധന,അശോകം,അര്‍ത്ഥം,മന്ത്രം എന്നിവയുമായി ബന്ധപ്പട്ടിരിക്കുന്നു.
ആദ്ധ്യാത്മിക ജീവിതത്തിന്റെ ഘടകങ്ങളോ, പ്രതീകങ്ങളോ ആയി ഈപേരുകളെ വ്യാഖ്യാനിക്കാവുന്നതല്ലേ? അഞ്ചുജ്ഞാനേന്ദ്രിയങ്ങളേയും അഞ്ചുകര്മ്മേന്ദ്രിയങ്ങളേയും ബന്ധപ്പെടുത്തി ദശരഥന് എന്നപേരും വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടല്ലോ ദശരഥപുത്രനായിജനിച്ച രാമനെക്കുറിച്ചുള്ള, രമിപ്പിക്കുന്നവനെ കുറിച്ചുള്ളവ്യാഖ്യാനങ്ങളും ഇവിടെ സ്മരണീയമാണ്. അയോദ്ധ്യ എന്നപേരിനുമുണ്ടല്ലോ ആദ്ധ്യാത്മികതലം. ഇത്തരത്തില്‍ രാമായണകാര്യങ്ങള് ചിന്തിച്ചും വ്യാഖ്യാനിച്ചും നമുക്ക് ആത്മാരാമന്മാരായി മാറാം.
(തുടരും)
9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: