മാനന്തവാടി : വനവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ആവിഷ്ക്കരിച്ച ഗോത്രസാരഥി പദ്ധതി ലക്ഷ്യംതെറ്റുന്നു. വയനാട് പയ്യംപള്ളി കുറുക്കന്മൂല സര്‍ക്കാര്‍ എല്‍പി സ്കൂളിലെ 23 ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് കിലോമീറ്ററുകള്‍ താണ്ടി ആനക്കാട്ടിലൂടെ സ്കൂളിലെത്തുന്നത്.
ഗോത്രസാരഥിപ്രകാരം വിദ്യാര്‍ത്ഥികളുടെ യാത്രക്കാടി വാഹനത്തിനപേക്ഷിച്ചപ്പോള് കുറുക്കുവഴികളിലൂടെ താണ്ടി നടന്ന് സ്കൂളിലെത്താനാണ് അധികൃതരുടെ നിര്‍ദേശം. വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലാണ് ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദുര്‍ഗതി.
കുറുക്കന്മൂല ഗവ.എല്‍പി സ്കൂളില്‍ ആകെ വിദ്യാര്‍ത്ഥികള്‍ 63, ഇതില്‍ 58 പേരും വനവാസിവിഭാഗത്തില്പ്പെട്ടവര്. ഇതില്‍ 23 കുട്ടികള്‍ വരുന്നത് അതിര്‍ത്തിയായ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാകേരിപൊയില് അംബേദ്ക്കര്‍ കോളനിയില്‍നിന്ന്. കുട്ടികള്‍ ദിവസവും വരുന്നതുംപോകുന്നതും കുന്നുംമലയും കടന്ന് ദുര്‍ഘട കാനനവഴിയിലൂടെ അതും വന്യമൃഗങ്ങളെ പേടിച്ച് കാട്ടുവഴിയിലൂടെയുള്ള തകര്‍ന്നുവീഴാറായ മൂന്ന് മുളംപാലങ്ങള് കടന്ന് മൂന്ന് കിലോമീറ്ററിലധികം താണ്ടി വേണം സ്കൂളിലെത്താന്‍. മഴ കനത്താല്‍ ഇവരാരും സ്കൂളില്‍ പോകാറില്ല. കാരണം മഴയത്ത് വിട്ടാല്‍ കുട്ടികള്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ല.
വാഹനം ലഭിച്ചാല്‍ കുട്ടികളെ സ്കൂളില്‍വിടാന്‍ രക്ഷിതാക്കള്‍ തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജില്ലാകളക്ടര്‍ക്കും സ്കൂള്‍ അധികൃതര്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമില്ല.
ഗോത്രവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം മാത്രമാണ് പ്രാഥമികമായ മാര്ഗ്ഗമെന്നിരിക്കെ, അവരുടെ ഉന്നമനത്തിനായി പല പദ്ധതികള്‍ വിഭാവനം ചെയ്യുകയും അതിന്റെ മറവില്‍ ഉന്നതര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ കീശയിലാക്കുന്ന നടപടിയുമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: