കൊച്ചി: ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് സംവരണാനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) രംഗത്ത്. ഹൈക്കോടതി വിധി മതത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന ഭരണഘടനാതത്വത്തിന് എതിരും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക വളര്‍ത്തുന്നതുമാണെന്ന് കെസിബിസി പറഞ്ഞു.
ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ രണ്ടുതലമുറയ്ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ മതംമാറി ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരില്‍ അനുവദിക്കുന്നത് ക്രിസ്തുമതവിശ്വാസികളോടു കാട്ടുന്ന അനീതിയും ഹിന്ദുമതവിശ്വാസികള്‍ക്കു നല്കുന്ന പ്രത്യേക പരിഗണനയുമാണ്.
കോടതിയുടെ നിലപാട് ഘര്‍വാപസിക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള നിയമത്തിന്റെ ദുരുപയോഗവും ന്യൂനപക്ഷസമുദായങ്ങളോടു കാട്ടുന്ന കടുത്ത അനീതിയുമാണ്. ഇത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുകയും സമാധാനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുമെന്ന് വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടു.
നേരത്തെ പുനപരിവര്ത്തനത്തെ ശക്തമായി എതിര്‍ത്ത് ക്രൈസ്തവ സഭകള്‍ രംഗത്ത് വന്നിരുന്നു. അതേസമയം ക്രൈസ്തവ മതപരിവര്‍ത്തനം തെറ്റല്ലെന്ന ഇരട്ടത്താപ്പ് നിലപാടും ഇവര്‍ കൈക്കൊണ്ടിരുന്നു. ഘര്‍വാപസിയെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. ഇതാണ് കോടതിക്കെതിരെയും രംഗത്ത് വരാന്‍ സഭയെ പ്രേരിപ്പിച്ചത്.
സഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഹിന്ദു ഐക്യവേദി
കൊച്ചി: ഹൈക്കോടതി വിധിയെ എതിര്‍ക്കുന്ന കെസിബിസിയുടെ നിലപാട് ഇരട്ടത്താപ്പെന്ന് ഹിന്ദു ഐക്യവേദി. ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാലാണ് പട്ടികജാതി, വനവാസി വിഭാഗങ്ങള്‍ക്ക് ഭരണഘടന സംവരണാനുകൂല്യം അനുവദിച്ചത്. പലകാരണങ്ങളാല്‍ മതം മാറ്റത്തിന് വിധേയരായവര്‍ തിരിച്ചു വരുമ്പോഴും അതേ സാഹചര്യത്തിലാണ് ജീവിക്കുന്നത്.
അതിനാല്‍ കോടതി വിധി ഭരണഘടനാ വിരുദ്ധമല്ല. മതംമാറിയവര്‍ക്ക് സംവരണാനുകൂല്യം നല്‍കണമെന്ന് വാശിപിടിക്കുന്ന ക്രൈസ്തവസഭ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് അത് പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പും വര്‍ഗ്ഗീയ പ്രചാരണവുമാണെന്നും ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: