തിരുവനന്തപുരം: കാന്‍സര്‍ രോഗിയായിരുന്ന ഭാര്യയെ ഉപേക്ഷിച്ച് രണ്ടാംവിവാഹം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി. സിദ്ദിഖിനെ കോണ്‍ഗ്രസും കൈവിടുന്നു. കാന്‍സര്‍ രോഗിയായ ആദ്യഭാര്യയെ ഉപേക്ഷിച്ചത് തെറ്റായിപ്പോയെന്ന് കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട്.
രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹത്തിന് തയ്യാറായ സിദ്ദിഖിന്റെ നടപടി ഒരു രാഷ്ട്രീയനേതാവിന് ഒട്ടും യോജിച്ചതായിരുന്നില്ലെന്നാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ചെയര്‍മാനായ സമിതിയുടെ വിലയിരുത്തല്‍. സിദ്ദിഖിന്റെ വിവാഹമോചനം നിയമപരമായിരുന്നില്ല. എടുത്തുചാടിയുള്ള തീരുമാനങ്ങളെടുത്ത് പ്രശ്നം വഷളാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് രണ്ടാംവിവാഹത്തിന് ശേഷവും സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ആദ്യഭാര്യ നസീമയുമായുണ്ടായ പരസ്യതര്‍ക്കം ഇതിന് തെളിവാണെന്നും സമിതി വിലയിരുത്തി.
തനിക്കെതിരെ പ്രതികരിക്കാന്‍ നസീമയെ പ്രേരിപ്പിക്കുന്നത് എം.ഐ. ഷാനവാസ് എംപിയാണെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ സിദ്ദിഖിനായില്ലെന്നും സമിതി വ്യക്തമാക്കി. അന്തിമറിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം കെപസിസി പ്രസിഡന്റ് വി.എം. സുധീരന് കൈമാറും.
അഞ്ചുസിറ്റിങ്ങുകളിലായി ബന്ധപ്പെട്ടവരില്‍നിന്നെല്ലാം മൊഴിയെടുത്തശേഷമാണ് സമിതി കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍, സിദ്ദിഖിനെതിരേ പാര്‍ട്ടി തലത്തില്‍ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ സമിതി വ്യക്തമായ നിലപാട് കൈക്കൊള്ളുകയുള്ളൂവെന്നാണ് വിവരം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ ടി സിദ്ദിഖ് ഭാര്യയ്ക്ക് കാന്‍സറാണെന്ന കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ സ്വാധീനിച്ച് വാര്‍ത്ത വരുത്തുകയും സഹതാപതരംഗമുണ്ടാക്കാന്‍ ശ്രമിക്കുകയും പണം പിരിക്കുകയും ചെയ്തെന്നായിരുന്നു ആദ്യഭാര്യ നസീമയുടെ പരാതി. ഇതെല്ലാം കഴിഞ്ഞ് അദ്ദേഹം വീട്ടില്‍ വരാതാവുകയും അകാരണമായി തന്നെയും മക്കളെയും ഉപേക്ഷിക്കയായിരുന്നുവെന്നും നസീമ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: