അഞ്ചു നേരവും നിസ്കരിക്കുക, അതേ സമയം തന്നെ ഭഗവദ്ഗീത വായിക്കുക, അതിലെ മഹത്തായ തത്വങ്ങള്‍ സ്വാംശീകരിക്കുക, മോസ്ക്കുകളില്‍ പോകുന്നതിനൊപ്പം തന്നെ ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പ്രാര്‍ഥിക്കുക. മതങ്ങളെപ്പറ്റിയുള്ള പാഴ്ച്ചര്ച്ചകളില് ഭാഗഭാക്കാതിരിക്കുക, എന്നാല്‍ വിവിധ മതഗ്രന്ഥങ്ങളില്‍ നിന്നുള്ള അഭൗമമായ സത്യത്തെ അംഗീകരിക്കുക, അവ അറിയാന്‍ യത്നിക്കുക,,, ഭാരതത്തിന്റെ ആത്മാവിനെ ഇതേ രീതിയില്‍ തൊട്ടറിയാന്‍ ഒരു പക്ഷെ, അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞിട്ടുണ്ടാവുകയുള്ളു, അതാണ് ഡോ. എ. പി. ജെ. അബ്ദുള്‍ കലാം. തികഞ്ഞ ദേശീയ മുസ്ലിം. ആധ്യാത്മികാചാര്യന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയ കലാമിന് ഇക്കാര്യത്തിലും മതഭേദമൊന്നും ഉണ്ടായിരുന്നില്ല.
ഈ മനോഭാവം കുട്ടിക്കാലത്തു തന്നെ രൂപപ്പെട്ടതാണെന്ന് കലാം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ക്ഷേത്ര നഗരിയായ രാമേശ്വരത്താണ് ജനനം. അതുകൊണ്ടുതന്നെയാകാം ഈ മനോഭാവം അദ്ദേഹത്തില്‍ വളര്‍ന്നു വന്നത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്നു പക്ഷി ലക്ഷ്മണ ശാസ്ത്രികള്‍. അദ്ദേഹവുമായി കലാമിന് കുട്ടിക്കാലത്ത് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
പഠനക്കാര്യങ്ങളില് കലാമിനെ അകമഴിഞ്ഞ് സഹായിച്ചിരുന്ന ശാസ്ത്രികളാണ്, അഹിന്ദുവായ കലാമിനെ സ്കൂളിലെ ചിലര്‍ കാട്ടിക്കൂട്ടുന്ന വേര്‍തിരിവുകളില്‍ നിന്ന് രക്ഷിച്ചിരുന്നതും. ശാസ്ത്രികളും രാമേശ്വരത്ത് ആദ്യമായി പള്ളി പണിത ഫാ. ബോദലും കലാമിന്റെ പിതാവും ഇമാമുമായിരുന്ന ജൈനുലാബ്ദീനും ചേര്‍ന്ന് രാമേശ്വരത്തെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതു കണ്ടാണ് കലാം വളര്‍ന്നത്. ഇക്കാര്യം കലാം എഴുതിയിട്ടുമുണ്ട്.
ഇസ്ലാംമത വിശ്വാസം സംബന്ധിച്ച് എനിക്ക് ഒരു ആശയക്കുഴപ്പവും ഇല്ല. ഞാന്‍ മോസ്ക്കുകളില്‍ പോകും, പലപ്പോഴും അമ്പലങ്ങളിലും പള്ളികളിലും പോകാറുണ്ട്. ദൈവം എല്ലായിടത്തുമുണ്ട്. കലാം എഴുതി. ആദ്യമായി ഞാനൊരു ഭാരതീയനാണ്, നല്ല മനുഷ്യനാകാനാണ് എന്റെ ശ്രമം. കലാം പറയുന്നു.
ഗീതയും വീണയും
നിത്യേന ഭഗവദ്ഗീത വായിച്ചിരുന്ന കലാം അതിന്റെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരുന്നു. ഗീതാ ശ്ലോകങ്ങള്‍ ഒരു വരിപോലും തെറ്റാതെ ഉദ്ധരിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. തിരുവള്ളുവരുടെ തിരുക്കുറളാണ് കലാമിനെ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥം. ഇതിലെ തത്വചിന്താപരമായ മണിമുത്തുകള്‍ അദ്ദേഹം കുരുന്നുകള്‍ക്ക് ഉപദേശിച്ചു നല്‍കാനും തയ്യാറായി.വീണയായിരുന്നു അദ്ദേഹം ആശ്വാസം കണ്ടെത്തിയിരുന്ന സംഗീതോപകരണം. തിരക്കിലും വീണ വായനയ്ക്ക് അദ്ദേഹം സമയം കണ്ടെത്തി.
തികഞ്ഞ വെജിറ്റേറിയന്‍
ശുദ്ധ വെജിറ്റേറിയനായിരുന്നു ഡോ.കലാം. പഠനകാലത്ത് ചെലവുചുരുക്കാന്‍ തുടങ്ങിയതായിരുന്നു വെജിറ്റേറിയന്‍ ഭക്ഷണം എന്നാണ് പലരും പറയുന്നത്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷെ ജോലിയില്‍ തിളങ്ങി നിന്ന കാലത്തു പോലും വെജിറ്റേറിയന്‍ ഭക്ഷണ ക്രമം അദ്ദേഹം ഉപേക്ഷിച്ചില്ല. തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ കലാംഅയ്യര് എന്നു പോലും വിളിച്ചിരുന്നുവത്രേ.
സന്യാസിമാരുമായി സഹവാസം
അഞ്ചു നേരവും നിസ്കരിക്കുന്ന മുസ്ലിമായിട്ടും ഹൈന്ദവ ആചാര്യന്മാരുമായും സന്യാസിമാരുമായും വളരെ അടുത്ത് സഹവസിച്ചിരുന്നു. സ്വാമിജിയുമായുള്ള എന്റെ ആത്മീയ അനുഭവങ്ങള്‍ എന്ന ഡോ. കലാമിന്റെ പുസ്തകത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുമുണ്ട്. സ്വാമിനാരായണ്‍ സമ്പ്രദായത്തിലെ ആചാര്യനുമൊത്തുള്ള ആത്മീയ അനുഭവങ്ങളാണ് ഇതിലെ മുഖ്യവിഷയം. സ്വാമിജി എന്നിലുണ്ടാക്കിയ ചലനത്തെപ്പറ്റിയെന്താണ് പറയുക, സ്വാമിജി എന്നെ മാറ്റിമറിച്ചു- കലാം ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
അച്ഛനില്‍ നിന്ന് തുടങ്ങിയ എന്റെ ആത്മീയ യാത്ര ഡോ. ബ്രഹ്മപ്രകാശ്, ഡോ. സതീഷ്ധവാന്‍ (ഇരുവരും ഐഎസ്ആര്‍ഒയിലെ സഹപ്രവര്‍ത്തകര്‍) എന്നിവരിലൂടെ പുരോഗമിച്ചു. സ്വാമിജിയാണ് അതിന്റെ ഔന്നത്യത്തില്‍. അദ്ദേഹം എന്നെ ദൈവത്തിനൊപ്പമുള്ള ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നു. കലാം തുടര്‍ന്നു. ആചാര്യ മഹാപ്രജ്ഞയുമായും അടുത്ത ബന്ധമാണ് ഡോ. കലാമിന് ഉണ്ടായിരുന്നു.
മുസ്ലിമിനേക്കാള് ഹിന്ദു
അഞ്ചു നേരം നിസ്ക്കരിച്ചിട്ടും, ഉത്തമനായ ഒരു ദേശീയ മുസ്ലിമായിട്ടും, ഇതൊക്കെ കൊണ്ടാകാം, പല മുസ്ലിം നേതാക്കളും തീവ്രവാദ സംഘടനകളും കലാമിനെ മുസ്ലിമായി അംഗീകരിക്കാന്‍ വിസമ്മതിച്ചത്. മുസ്ലിമിനേക്കാള് ഹിന്ദുവായിരുന്നു കലാമെന്ന് പറയാനാണ് ഇക്കൂട്ടര്‍ കിട്ടിയ അവസരങ്ങള്‍ ഒക്കെ ഉപയോഗിച്ചത്. ഡോ. റഫീഖ് സക്കറിയയെപ്പോലുള്ള പ്രമുഖ പത്രപ്രവര്‍ത്തകര്‍ പോലും കലാം മുസ്ലിമല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ കഷ്ടപ്പെട്ടിരുന്നു. കലാം രാഷ്ട്രപതിയാകും മുന്‍പ് അദ്ദേഹം എഴുതിയ ലേഖനത്തില്‍ ഇത് വ്യക്തമാണ്. കലാം എന്തു കൊണ്ടും രാഷ്ട്രപതിയാകാന്‍ യോഗ്യനാണ്. നല്ല ശാസ്ത്രജ്ഞനാണ്. നല്ല മനുഷ്യനാണ്. പക്ഷെ അദ്ദേത്തെ ഒരു മുസ്ലിമായി വിവക്ഷിക്കേണ്ടതില്ല, ഡോ. റഫീഖ് സക്കറിയ എഴുതി.
തീവ്രവാദികളായ മുസ്ലിം നേതാക്കളാരും കലാമിനെ അംഗീകരിച്ചിട്ടില്ല. അത്തരം സംഘടനകളും കലാമിനെ മുസ്ലിമായി അംഗീകരിക്കാന്‍ വിസമ്മതിച്ചു. കലാമിന്റെ മരണശേഷം സോഷ്യല്‍ മീഡയയില്‍ വന്ന പല പോസ്റ്റുകളും ഇതിന് ഉത്തമ ഉദാഹരണമാണ്.
ഭാരതത്തിലെ സാധാരണക്കാരായ സകല മുസ്ലിങ്ങളും കലാമിനെ അംഗീകരിക്കുകയും ആ മാതൃക പിന്തുടരാന് കൊതിക്കുകയും ചെയ്യുമ്പോഴാണ് ചില മതനേതാക്കളുടെ ഈ തലതിരിഞ്ഞ ചിന്ത.
ഭാരതം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്നു ഡോ. അബ്ദുള്‍ കലാം. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപിയാണ് ഡോ. കലാമിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചതും അവരോധിച്ചതും. കോണ്‍ഗ്രസിന്റെ കൂടി പിന്തുണയോടെയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതും. എന്നാല്‍ ഇടതു പക്ഷം അന്നും പതിവുപോലെ ഇതിനെ എതിര്‍ത്തു. അവര്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ത്ഥിയാക്കി എതിര്‍ത്തു മത്സരിച്ച് ദയനീയമായി തോറ്റു.
കലാമിനെ അവര്‍ക്ക് ഒരിക്കലും ഉള്ക്കൊള്ളനായില്ലെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഇത്. കോണ്‍ഗ്രസ് കലാമിനെ പിന്തുണച്ചതും അത്ര നല്ല മനസോടെയായിരുന്നില്ലെന്നത് പിന്നീട് തെളിഞ്ഞു. കലാമിന് രണ്ടാമതൊരു ഊഴം നല്കാന് ബിജെപി ആവശ്യപ്പെട്ടപ്പോഴും രാജ്യമൊട്ടാകെ ഈ ആവശ്യമുയര്‍ന്നപ്പോഴും കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചു. (അന്ന് യുപിഎ ആയിരുന്നു അധികാരത്തില്‍. അവര്‍ പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയാക്കി. അതിന്റെ നാണക്കേട് അവര്‍ അനുഭവിക്കുകയും ചെയ്തു. ലോകമെമ്പാടും വിനോദസഞ്ചാരം നടത്തിയ അവര്‍ കാലാവധി കഴിഞ്ഞപ്പോള്‍ തനിക്ക് കിട്ടിയ സകല സമ്മാനങ്ങളും കെട്ടിപ്പൊതിഞ്ഞെടുത്താണ് വീട്ടിലേക്ക് മടങ്ങിയത്. ഭാരതത്തിലെ ഏറ്റവും കഴിവുകെട്ട, നിറം മങ്ങിയ രാഷ്ട്രപതിയായിരുന്നു പ്രതിഭയെന്ന് ചരിത്രം പറയും.)
ഭാരതത്തിന്റെ മിസൈല്മാനായിരുന്ന അദ്ദേഹം രാഷ്ട്രം എന്ന സങ്കല്പ്പത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. ഭാരതത്തെ ശക്തമായ രാഷ്ട്രമാക്കിമാറ്റുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അധ്യാപകന്, ശാസ്തജ്ഞന്, ചിന്തകന്‍ തുടങ്ങി അനവധി പദവികള്‍ അലങ്കരിച്ച കലാം എന്നും ദേശീയതയുടെ വക്താവായിരുന്നു. മതത്തിനപ്പുറമുള്ള മനുഷ്യത്വത്തില്‍ വിശ്വസിച്ച അദ്ദേഹമാണ് അക്ഷരാര്‍ഥത്തില്‍ മതേതരന്‍. ഭാരതത്തിലെ മുഴുവന്‍ മുസ്ലിങ്ങളും മാതൃകയാക്കേണ്ട മുസ്ലിമാണ്, സകല ഹിന്ദുക്കളും മാതൃകയാക്കേണ്ട ഹിന്ദുവാണ്, സകല കൃസ്ത്യാനികളും മാതൃകയാക്കേണ്ട കൃസ്ത്യാനിയാണ് അഗ്നിച്ചിറകിലേറി പറന്നകന്ന, എന്നാല്‍ നമുക്കിടയില്‍ എന്നും നിലനില്‍ക്കുന്ന, നമ്മുടെ ഡോ. അബ്ദുള്‍ കലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: