തിരുവനന്തപുരം: ആലപ്പുഴയില്‍ ആഗസ്റ്റ് എട്ടിന് നടക്കുന്ന നെഹ്റുട്രോഫി വള്ളംകളി വീക്ഷിക്കാന്‍ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യുഷെങ് പ്രത്യേക അതിഥിയായെത്തും. ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ക്ഷണം സ്വീകരിച്ച് ലീ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് കേരളത്തിലെത്തുന്നത്.
സ്ഥാനപതിയുള്‍പ്പെടെ നാലംഗ സംഘമാണ് കേരളത്തിലെത്തുക. ആഗസ്റ്റ് ഏഴിന് എത്തുന്ന സംഘം കുമരകത്ത് തങ്ങിയശേഷം അടുത്ത ദിവസം ആലപ്പുഴയില്‍ വള്ളംകളിക്കെത്തും. ഇവര്‍ക്ക് വള്ളംകളി കാണാനായി ഹൗസ് ബോട്ട് സജ്ജീകരിക്കും. എട്ട്, ഒമ്പത് തീയതികളില്‍ എറണാകുളത്ത് തങ്ങുന്ന സംഘം അന്നുതന്നെ സംഘം ദല്‍ഹിക്ക് മടങ്ങും.
കേരള ടൂറിസം ചൈനയിലെ വിവിധ മേളകളില്‍ പങ്കെടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയതിനു പിന്നാലെയാണ് സ്ഥാനപതിയുടെ കേരള സന്ദര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല സംഘം ചൈന സന്ദര്‍ശിച്ചതിനുള്ള മികച്ച പ്രതികരണമാണ് സ്ഥാനപതിയുടെ വരവെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.
ചൈനീസ് ടൂറിസം വിപണി കേന്ദ്രീകരിച്ച് കേരള ടൂറിസം കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. സാംസ്കാരികമായി നിരവധി താരതമ്യങ്ങളുള്ളതുകൊണ്ട് കേരളം ചൈനയുടെ സ്വാഭാവിക ലക്ഷ്യസ്ഥാനമാകുമെന്നും ചൈനീസ് സ്ഥാനപതിയുടെ സന്ദര്‍ശനം ഇക്കാര്യത്തില്‍ സുപ്രധാന ചുവടുവയ്പാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
പ്രതിവര്‍ഷം 10.7 കോടി ചൈനക്കാരാണ് വിദേശ രാഷ്ട്രങ്ങളിലേക്ക് പറക്കുന്നതെന്ന് 2013ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സഞ്ചാരികള്‍ ചൈനക്കാരാണ്. ചൈനീസ് വിദേശകാര്യമന്ത്രാലയത്തില്‍ നിരവധി സുപ്രധാന തസ്തികകള്‍ വഹിച്ചിട്ടുള്ള ലീ നയ ആസൂത്രണ വകുപ്പിന്റെ ചുമതലക്കാരനുമായിരുന്നു.
കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരികള്‍ തലേവര്‍ഷത്തെ അപേക്ഷിച്ച് 33.45 ശതമാനം കൂടുതലായിരുന്നു. കേരള ടൂറിസത്തിന്റെ ചൈനയിലെ വിപണനപരിപാടികളും ചൈനീസ് സ്ഥാനപതിയുടെ സന്ദര്‍ശനവും കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: