കൊല്‍ക്കത്ത: ഓര്‍മയില്ലേ ഹെല്‍ഡര്‍ പോസ്റ്റിഗയെ? ലോകകപ്പും യൂറോകപ്പുമെല്ലാം നിഷ്പ്രയാസം സ്വന്തമാക്കുമെന്ന് ഒരിക്കല്‍ കരുതിയ പോര്‍ച്ചുഗീസ് ടീമിന്റെ മുന്നേറ്റ നിരക്കാരനെ. ലൂയി ഫിഗോയെന്ന മധ്യനിര മാന്ത്രികനടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം പന്തു തട്ടിയ പോസ്റ്റിഗ ഇന്ത്യയിലേക്ക്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ (ഐഎസ്എല്‍) നിലവിലെ ജേതാക്കള്‍ കൊല്‍ക്കത്തയുടെ മാര്‍കീ താരമായാണ് ഇദ്ദേഹം ഇന്ത്യന്‍ മണ്ണില്‍ പന്തു തട്ടാനെത്തുന്നത്. താരവുമായി കരാറിലെത്തിയെന്ന് അത്ലറ്റികോ ഡി കൊല്‍ക്കത്ത വ്യക്തമാക്കി. മാര്‍കീ താരത്തെ പ്രഖ്യാപിക്കാനുള്ള ദിവസം ഇന്ന് അവസാനിക്കാനിരിക്കെ തീരുമാനം.
സ്പാനിഷ് ലീഗ് ക്ലബ് ഡിപോര്‍ട്ടീവൊ ല കൊരുണയില്നിന്നാണ് മുപ്പത്തിരണ്ടുകാരന് പോസ്റ്റിഗ ഇന്ത്യയിലെത്തുന്നത്. ഡിപോര്ട്ടീവൊയില് കഴിഞ്ഞ സീസണ് താരത്തിന് നിരാശയുടേത്. 14 കളികളില്‍ കളത്തിലിറങ്ങിയെങ്കിലും ഒരു ഗോള്‍ മാത്രം സമ്പാദ്യം. കാലുകളില്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് ബോധ്യമുള്ള പോസ്റ്റിഗയ്ക്ക് ഇന്ത്യയിലേക്കുള്ള വിളി കേള്‍ക്കാതിരിക്കാനായില്ല. പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 71 വട്ടം കളത്തിലിറങ്ങി 27 ഗോളുകള്‍ നേടി. 2006, 2014 ലോകകപ്പുകളിലും, 2004, 2008, 2012 യൂറോകപ്പുകളിലും കളിച്ചു. ക്ലബ് തലത്തില്‍ വലന്‍സിയ, ലാസിയോ, റയല്‍ സരഗോസ, സ്പോര്‍ട്ടിങ് ലിസ്ബണ്‍, ടോട്ടനം, പോര്‍ട്ടോ ക്ലബ്ബുകളുടെയും ഭാഗമായി. 2002-03 സീസണില്‍ ഹോസെ മൗറീഞ്ഞോയുടെ തന്ത്രജ്ഞതയില്‍ പോര്‍ട്ടോ യൂറോപ്പ് അടക്കിവാണപ്പോള്‍ മുന്‍നിരയില്‍ പോസ്റ്റിഗയുമുണ്ടായിരുന്നു.
യുവേഫ കപ്പ്, പോര്‍ച്ചുഗീസ് ലീഗ്, പോര്‍ച്ചുഗീസ് കപ്പുകള്‍ ടീം നേടി.
ദിദിയര്‍ ദ്രോഗ്ബയെ മാര്‍കീ താരമാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പോര്‍ച്ചുഗല്‍ താരത്തിലേക്ക് മാനെജ്മെന്റിന്റെ ശ്രദ്ധ തിരിഞ്ഞത്. കഴിഞ്ഞ തവണത്തെ മാര്‍കീ താരം ലൂയി ഗാര്‍ഷ്യയെ ഈ സീസണില്‍ വേണ്ടെന്ന് ടീം തീരുമാനിച്ചിരുന്നു. പോസ്റ്റിഗയുടെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാകുമെന്ന് പരിശീലകന് അന്റോണിയോ ഹെബാസ്. താരത്തിന്റെ അനുഭവപരിചയം ടീമിലെ മറ്റംഗങ്ങള്‍ക്കും ഗുണകരം. ഇന്ത്യന്‍ ആരാധകരുടെ ആവേശം താരത്തിനും വ്യത്യസ്തമായ അനുഭവമാകുമെന്നും ഹെബാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: