മേരിലാന്‍ഡ്: സീസണിനു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ യൂറോപ്യന്‍ ചാംപ്യന്മാര് ബാഴ്സലണോയ്ക്ക് വീണ്ടും അടിതെറ്റി. പ്രീമിയര്‍ ലീഗ് ചാംപ്യന്മാര് ചെല്‍സിയോടാണ് ബാഴ്സലോണ തോല്‍വി വഴങ്ങിയത്. ആദ്യ റൗണ്ടിലും നീലപ്പടയ്ക്കു മുന്നില്‍ മുട്ടുമടക്കിയ കറ്റാലന്മാരെ രണ്ടാംവട്ടം ഷൂട്ടൗട്ടിലാണ് ഹോസെ മൗറീഞ്ഞോയുടെ ശിഷ്യര്‍ കടപുഴക്കിയത്. നിശ്ചിത സമയത്ത് ഗാരി കാഹിലിലൂടെ തോല്‍വിയുടെ വക്കില്‍നിന്നു കരകയറിയ ചെല്‍സി, തിബൗട്ട് കോര്‍ട്ടിയസിന്റെ തകര്‍പ്പന്‍ സേവില്‍ ഷൂട്ടൗട്ട് കടമ്പയും കടന്നു. ജെറാര്‍ഡ് പിക്വെയുടെ ഷോട്ട് തടുത്തിട്ടാണ് കൗര്‍ട്ടിയസ് ടീമിന് വിജയം സമ്മാനിച്ചത്.
കൗര്‍ട്ടിയസ്, ഓസ്കര്, സെസ്ക് ഫാബ്രിഗസ്, കാഹില്‍, നെമഞ്ജ വിദിക്, ഡീഗോ കോസ്റ്റ തുടങ്ങിയ പ്രമുഖരെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 4-5-1 ശൈലിയിലാണ് മൗറീഞ്ഞോ ചെല്‍സിയെ അണിനിരത്തിയത്. മെസിയും, നെയ്മറുമില്ലാത്തതിന്റെ കോട്ടം തീര്‍ക്കാന്‍ 4-3-3 ശൈലി ലൂയി എന്റിഖും നടപ്പിലാക്കി. പത്താം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡിലൂടെ ചെല്‍സി മുന്നില്‍. ഓസ്കറിന്റെ ഗോള്‍ ശ്രമം പാഴായപ്പോള്‍ ലഭിച്ച പന്ത്, പ്രതിരോധിക്കാനെത്തിയ രണ്ടു പേര്‍ക്കിടയിലൂടെ ബാഴ്സ വലയ്ക്ക് ഇടതു ഭാഗത്ത് നിക്ഷേപിച്ചു ഹസാര്‍ഡ് (1-0).
ആദ്യ പകുതി ഈ ലീഡില്‍ പിടിച്ച് അവസാനിപ്പിച്ച നീലപ്പടയെ ഇടവേളയ്ക്കു ശേഷം ഞെട്ടിച്ചു കറ്റാലന്മാര്.
52ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ഒപ്പമെത്തിയ ബാഴ്സ, 66ാം മിനിറ്റില്‍ സാന്ദ്രൊ റാമിറസിലൂടെ ലീഡും നേടി. പ്രതിരോധ പിഴവില്‍നിന്ന് സുവാരസിന്റെ ഗോള്‍. സെസാര്‍ അസ്പിലിക്യൂട്ടയുടെ ദുര്‍ബലമായ ഷോട്ടെത്തിയത് സുവാരസിന്റെ കാലുകളില്‍. ലക്ഷ്യത്തിലെത്താന്‍ ഉറുഗ്വെ താരത്തിന് ഏറെയൊന്നും അധ്വാനിക്കേണ്ടി വന്നില്ല. കളി ഏറെക്കുറെ കൈയിലെന്നുറപ്പിച്ച ഘട്ടത്തില്‍ ഗാരി കാഹില്‍ പ്രീമിയര്‍ ലീഗ് ടീമിന്റെ രക്ഷകനായി. വില്യന്റെ ഫ്രീ കിക്ക് ഹെഡ്ഡറിലൂടെ വലയിലേക്കു നിക്ഷേപിക്കുമ്പോള്‍ തടയാന്‍ പോലും ആരുമുണ്ടായില്ല.
ഷൂട്ടൗട്ടില്‍ ചെല്‍സിക്കായി റഡാമല്‍ ഫല്‍ക്കാവോ, വിക്റ്റര്‍ മോസസ്, റാമിറസ്, ഒയിക് റെമി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഇനിയെസ്റ്റയും സാന്ദ്രൊ റാമിറസും ബാഴ്സയുടെ സ്കോറര്‍മാര്‍. പിക്വെയുടെ കിക്ക് കൗര്‍ട്ടിയസ് തടഞ്ഞിട്ടപ്പോള്‍, അലെന്‍ ഹാലികോവിച്ചിന്റെ ഷോട്ട് പുറത്തേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: