നാഗ്പ്പൂര്‍/ന്യൂദല്‍ഹി: 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമനെ നാഗ്പ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ രാവിലെ തൂക്കിക്കൊന്നു. പുലര്‍ച്ചെ 4.50ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളി ഒന്നര മണിക്കൂറിന് ശേഷമാണ് മേമനെ തൂക്കിലേറ്റിയത്. കര്‍ശന നിബന്ധനകളോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വൈകിട്ട് മുംബൈ മറൈന്‍ ലൈന്‍സിലെ ബഡാ ഖബര്‍സ്ഥാനില്‍ അടക്കി. മേമന്റെ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ രാവിലെ 6.35നാണ് മേമന്റെ വധശിക്ഷ നടപ്പായത്. തുടര്‍ന്ന് 7.01 മണിയോടെ മരണം ജയില്‍ അധികൃതരും മെഡിക്കല്‍സംഘവും ഉറപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആംബുലന്‍സില്‍ നാഗ്പ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മേമന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചു. മുംബൈയില്‍ വീട്ടില്‍ അല്‍പ്പനേരം വെച്ചശേഷം ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയി സംസ്ക്കാര ചടങ്ങുകള്‍ ബന്ധുക്കള്‍ പൂര്‍ത്തിയാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമായിരുന്നു സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്.
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കടുത്ത നിബന്ധനകളോടെയായിരുന്നു മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അനുവദിച്ച സമയത്തിനകം സംസ്ക്കാരം നടത്തണം, സ്മാരകം നിര്‍മ്മിക്കരുത്, ചടങ്ങിന്റേയോ മൃതദേഹത്തിന്റെയോ ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടരുത് തുടങ്ങിയ നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവെച്ചു. മേമന്റെ ബന്ധുക്കള്‍ ഇതെല്ലാം അംഗീകരിച്ചതോടെ മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനമായി. നേരത്തെ മൃതദേഹം നാഗ്പ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ സംസ്ക്കരിക്കാനായിരുന്നു ആലോചന.
ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്ക് വധശിക്ഷയ്ക്കായി മേമനെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തുമ്പോള്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ.
കുളിക്കുന്നതിനും പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും സൗകര്യം ഒരുക്കി പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇഷ്ട ഭക്ഷണവും നല്കി. കഴുമരത്തിലേറുന്നതിനു മുമ്പുള്ള അവസാനവട്ട മെഡിക്കല്‍ പരിശോധനകള്‍ നടത്തി മേമന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.
നാഗ്പ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എംഎം ദേശ്പാണ്ഡെ സ്ഥലത്തെത്തി തൂക്കിലേറ്റാന്‍ വിധിച്ച ടാഡ കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ മേമനെ വായിച്ചുകേള്‍പ്പിച്ച ശേഷം കഴുമരത്തിലേക്ക് കയറ്റി ശിക്ഷ നടപ്പാക്കി. അരമണിക്കൂറോളം സമയം കഴിഞ്ഞാണ് തൂക്കുകയറില്‍ നിന്നും മേമന്റെ മൃതദേഹം താഴേക്കിറക്കിയത്.
യേര്‍വാദ ജയിലില്‍ മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിന്റെ ശിക്ഷ നടപ്പാക്കിയ ആരാച്ചാര്‍ തന്നെയാണ് മേമന്റെ ശിക്ഷയും നിര്‍വഹിച്ചത്. യാക്കൂബ് മേമന്റെ 53-ാം ജന്മദിനമായിരുന്നു ഇന്നലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: