ന്യൂദല്‍ഹി: ഭാരതത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാമിന് രാജ്യം നിറകണ്ണുകളോടെ വിട നല്കി. തിങ്കളാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ജന്മനാടായ രാമേശ്വരത്തെ പേയ്ക്കരിമ്പില്‍ കബറടക്കി. ജനലക്ഷങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാന്‍ രാമേശ്വരത്ത് ഒഴുകിയെത്തിയത്. 21 ആചാരവെടികള്‍ മുഴക്കി സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡോ. കലാമിന്റെ ചേതനയറ്റ ശരീരം മണ്ണിലേക്ക് ഇറക്കിയപ്പോള്‍ രാഷ്ട്രമൊന്നടങ്കം വേദനയോടെ തലകുനിച്ച് അദ്ദേഹത്തെ യാത്രയാക്കി. എങ്ങും വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികള്‍ മുഴങ്ങി.
അദ്ദേഹത്തിനു വേണ്ടി മാറ്റിവച്ച ഒന്നരയേക്കര്‍ വരുന്ന കബര്‍സ്ഥാനിന്റെ നടുവിലായാണ് കബര്‍ ഒരുക്കിയത്. ഒരു ലക്ഷത്തിലേറെപ്പേര്‍ അന്തിമ ചടങ്ങുകളില്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ 9.30ഓടെയാണ് ഹൗസ് ഓഫ് കലാമില്‍ നിന്ന് ഭൗതിക ശരീരം വിലാപയാത്രയായി മുഹിയുദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ എത്തിച്ചത്. തുടര്‍ന്ന് മയ്യത്ത് നമസ്ക്കാരം നടന്നു. അവിടെ നിന്ന് പേയ്ക്കരിമ്പിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ കബറടക്കത്തില്‍ സംബന്ധിച്ചു. കലാമിന്റെ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മോദി അദ്ദേഹത്തിന് അന്ത്യാഭിവാദ്യം നല്കി. സൈനികര്‍ക്കൊപ്പം സല്യൂട്ട് നല്‍കിയാണ് മോദി അന്ത്യപ്രണാമം അര്‍പ്പിച്ചത്.
ദേശീയ പതാക പുതപ്പിച്ച ഭൗതിക ശരീരത്തിനു മുമ്പില്‍ മോദി അല്‍പ്പനേരം നിശബ്ദനായി നിന്നു. മൃതദേഹം വച്ച പേടകത്തിന് വലംവച്ചു തൊഴുതു. തുടര്‍ന്ന് അദ്ദേഹം കലാമിന്റെ ജ്യേഷ്ഠന് 99 കാരനായ മുഹമ്മദ് മീരാന്‍ ലബ്ബ മരിയ്ക്കാറിന്റെ സമീപത്തെത്തി അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു.
അദ്ദേഹത്തെ അനുശോചനം അറിയിച്ചു, കുറച്ചുനേരം കലാമിനെപ്പറ്റി സംസാരിച്ചു. അദ്ദേഹത്തിന്റെ സമീപത്താണ് മോദി ഇരുന്നത്. പിന്നീട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കലാമിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. തമിഴ്നാട് ഗവര്‍ണ്ണര്‍ കെ.റോസയ്യ, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കേരള ഗവര്‍ണ്ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, വി.എസ്. അച്യുതാനന്ദന്, കരസേനാ മേധാവി മേജര്‍ ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, നാവിക സേനാ മേധാവി അഡ്മിറല്‍ റോബിന് ധവാന്, വ്യോമസേനാ മേധാവി അരൂപ് രാഹ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തിങ്കളാഴ്ച ഷില്ലോംഗില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെ ഡോ.കലാം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഭൗതിക ശരീരം ദല്‍ഹിയില്‍ നിന്ന് രാമേശ്വരത്ത് എത്തിച്ചത്. അവിടെ കലാമിന്റെ കുടുംബ വീടായ ഹൗസ് ഓഫ് കലാമില്‍ പൊതു ദര്‍ശനത്തിനു വച്ചു. ജനസമുദ്രമാണ് കലാമിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവിടേക്ക് അലയടിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: