ഗുവാഹത്തി: മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദു:ഖാചരണം നടന്നുവരുന്നതിനിടെ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് നൃത്തം വെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗോലഘട്ട് ജില്ലയില്‍ നടന്ന പൊതുചടങ്ങില്‍ തേയില തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം നൃത്തം വെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗൊഗോയ് ഗോള്‍ഫ് കളിക്കുന്ന ദൃശ്യങ്ങളും ഇതൊടൊപ്പം പുറത്തു വന്നിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഷില്ലോങ്ങിലെ ഐഐഎമ്മില്‍ ഹൃദയാഘാതം മൂലം അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായാണ് രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് മന്ത്രിമാരോ, സര്‍ക്കാര്‍ പ്രതിനിധികളോ പങ്കെടുക്കുന്ന ആഘോഷ പരിപാടികളൊന്നും സംഘടിപ്പിക്കാറില്ല. അതിനിടയിലാണ് ഗൊഗോയ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയോട് അല്‍പ്പമെങ്കിലും ആദരവ് മുഖ്യമന്ത്രി പദം വഹിക്കുന്നയാള്‍ നല്‍കേണ്ടതാണ്. എന്നാല്‍ രാജ്യത്തെ ദുഖാചരണമൊന്നും വകവെയ്ക്കാതെ ഗോള്‍ഫ് കളിയും, നൃത്തവും ആസ്വദിച്ചു നടക്കുകയാണ് ആസാം മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സിദ്ധാര്‍ത്ഥ ഭട്ടാചാര്യ കുറ്റപ്പെടുത്തി.
എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് നൃത്തം ചെയ്തത് തെറ്റായി പോയെന്ന് ഗൊഗോയ് പറഞ്ഞു. ഡോ. കലാമിന്റ അവിചാരിതമായ ഈ ദേഹവിയോഗത്തില്‍ രാജ്യം ദുഖം ആചരിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് തെറ്റായെന്നും അതിന് പരസ്യമായി ക്ഷമ ചോദിക്കുന്നതായി ഗൊഗോയ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: