ന്യൂദല്‍ഹി: ഭാരതത്തിന്റെ ഐക്യതയും അഖണ്ഡതയും തകര്‍ക്കാന്‍ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഭാരതത്തില്‍ നിന്നും ഭീകരവാദം തുടച്ചുനീക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ രാജ്നാഥ് സിംഗ് പറഞ്ഞു.
രവി നദി വഴിയാണ് ഭീകരര്‍ ഭാരതത്തിലെത്തിയത്. ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ജിപിഎസ് ഉപകരണങ്ങളിലെ വിവരങ്ങള്‍ വച്ച് മനസിലാക്കാന്‍ സാധിച്ചത്, ഗുരുദാസ്പൂരിലെ താഷ് എന്ന സ്ഥലത്ത് വച്ച് അതിര്‍ത്തി കടന്നു എന്നാണ്. രവി നദി പാക്കിസ്ഥാനുമായി ചേരുന്നിടമാണിതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
അഞ്ച് ഐ.ഇ.ഡികള്‍ ഭീകരര്‍ ദിനനഗറിനും ഝകോലഡിക്കും ഇടയിലുള്ള റെയില്‍വേ പാളത്തിലും സ്ഥാപിച്ചതായി കണ്ടെത്തി. ഇവ പിന്നീട് നിര്‍വീര്യമാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി.അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇല്ലാതാക്കാന്‍ സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഭാരതത്തിന്റെ സുരക്ഷ അപകടത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രസംഗമല്ലെന്നും ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവനയാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് ഓര്‍മ്മിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ അത് ചെവിക്കൊണ്ടില്ല.
തിങ്കളാഴ്ചയാണ് ഗുര്‍ദാസ്പൂരില്‍ ആക്രമണ പരമ്പര നടന്നത്. സൈനിക വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ മൂന്ന് പേര് ബസിന് നേരെ വെടിവെച്ച ശേഷം മാരുതി 800 കാര്‍ തട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. നാല് പൊലീസുകാരുള്‍പ്പെടെ എട്ടുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പതിനൊന്ന് മണിക്കൂര്‍ നീണ്ട വെടിവെപ്പിന് ശേഷം മൂന്ന് ഭീകരരെയും പൊലീസ് വധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: