ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് ശ്രുതിസ്മൃതികളും പുരാണങ്ങളും നമ്മേ പഠിപ്പിക്കുകയും സ്വധര്‍മ്മാനുഷ്ഠാനമാണ് ശ്രേയസ്ക്കരമെന്ന് ഭഗവദ്ഗീത ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.ആദികാവ്യമായ രാമായണം ധര്‍മ്മബോധമുള്ള ധാരളം കഥാപാത്രങ്ങളെക്കൊണ്ട് സമ്പുഷ്ടമാണ്.
ആദ്യകാവ്യമായ രാമായണം രചിക്കാന്‍ വാല്മീകി മഹര്‍ഷിക്ക് പ്രചോദനം നല്‍കിയത് കാരുണ്യത്തിലൂന്നിയ അദ്ദേഹത്തിന്റെ ധര്‍മ്മ ബോധമാണ്. ആണ് പക്ഷിയെ അമ്പെയ്തിട്ട വേടനെതിരെ ചൊരിഞ്ഞ ശാപവാക്കുകളും പെണ് പക്ഷിയുടെ ദുഃഖത്തിലൂന്നിയ കാരുണ്യവും ആദി കവിയുടെ ധര്‍മ്മബോധം രാമായണം രചിക്കാന്‍ കാരണമായി ഭവിച്ചു. ” രാമോ വിഗ്രഹവാന്‍ ധര്‍മ്മ” അമൂര്‍ത്തമായ ഒരു ഉത് കൃഷ്ടാശയത്തിന്റെ മൂര്‍ത്ത രൂപമാണ് സൂര്യവംശത്തില്‍ അവതാരം ചെയ്ത ശ്രീരാമചന്ദ്രപ്രഭു.
അത്രക്കില്ലെങ്കിലും ധര്‍മ്മബോധം നന്നായിട്ടുള്ള രാക്ഷസ കുലജാതരെപ്പോലും വാല്മീകിതന്റെ കഥാപാത്രങ്ങളായി രാമായമണത്തില് അവതരിപ്പിച്ചിട്ടുണ്ട്. ഹനുമാന് പറയുന്നത് ശ്രദ്ധിക്കാം.
”നല്ലവരുണ്ടാ മവരിലുമെന്നുള്ള
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ”
അത്തരത്തിലുള്ള കഥാപാത്രമാണ് വിഭീഷണന്. പോകകണ്ടകന്മാരായ രാവണ കുഭകര്ണ്ണന്മാരുടെ ഇളയ സഹോദരനായി കൈകസിയുടേയും വിശ്രവസ്സിന്റെയും മകനായി ജനിച്ച വിഭീഷണന്റെ ധര്‍മ്മബോധം അദ്ദേഹത്തെ അനശ്വരനാക്കിമാറ്റി. രാമായണത്തില്‍ വിഭീഷണന് രംഗപ്രവേശം ചെയ്യുന്നതുതന്നെ ശക്തനായ രാവണന്റെ ദുതനായി വന്ന ഹനുമാനെ കൊല്ലാനുള്ള അധര്‍മ്മയെ ചിന്തയെ നിരോധിച്ചുകൊണ്ടാണ്.
”അരുതരുത് ദുരിതമിതു ദുതനെകൊല്ലുക-
ന്നാര്‍ക്കടുത്തു നൃപന്മാര്ക്കുചൊല്ലീടുവിന്
ഇവനെ വയമിവിടെ വിരവോടുകൊന്നീടിനാ-
ലെങ്ങനെയങ്ങറിയുന്നതു രാഘവന്”
ജ്യേഷ്ഠഭ്രാതാവായ വൈശ്രവണന്റെ സദുപദേശവുമായി വന്ന ദുതനെ വെട്ടിനുറുക്കിയ പാരമ്പര്യമുണ്ടന്ന് ബോദ്ധ്യമായതിന്നാലാണ് രാവണനെ കൂടുതല്‍ അധര്‍മ്മം ചെയ്യാന്‍ വിഭീഷണന്റെ ധര്‍മ്മബോധം സൂചിപ്പിക്കുന്നത്. ഹനുമാനെകൊന്നാല് എങ്ങനെയാണ് ശ്രീരാമന് കാര്യങ്ങളറിഞ്ഞ് രാമണന് ആഗ്രഹിക്കുന്ന യുദ്ധംനടക്കുന്നത്.
യുദ്ധത്തിനുള്ള ആലോചനയില്‍ കാര്യഗൗരവമറിയാത്ത ദുര്‍മതികളായ മന്ത്രിമാരുടെ വാക്കുകള്‍ കേള്‍ക്കുന്ന രാവണനെ കുലത്തിനു മംഗളത്തെ വര്‍ദ്ധിപ്പിക്കുകയും ആപത്ത് അകറ്റാനുള്ള ഉപായങ്ങളെ പറയുന്ന വിഭീഷണന് പ്രചോദനംനല്കുന്ന ധര്‍മ്മ ബോധത്തെ ശ്രദ്ധിക്കക്കാം
”നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളവരോടു ചൊല്ലുന്നബുധജനം
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം.”
സ്വജനങ്ങളേയും കുലത്തേയും പ്രകൃതിയേയും നശിപ്പിച്ച് യുദ്ധം ചെയ്യാനുള്ള രാവണന്റെ പ്രചോദനം സ്വാര്‍ത്ഥ പ്രേരിതമാണ്. രാമസായകമേറ്റ് മരിച്ചാല്‍ കൈവല്യ പ്രാപ്തിയും അല്ലായെങ്കില്‍ രാക്ഷസരാജ്യം വാഴുകയും ചെയ്യാമെന്ന് രാവണന് മനോഗതമായി മാത്രമല്ല മണ്ഡോദരിയോട് നേരിട്ടും പറയുന്നുണ്ട്. എന്നാല്‍ സ്വാത്തികനായ വിഭീഷണന്റെ ധര്‍മ്മബോധം കുലനന്മടെ കേന്ദ്രീകരിച്ചുള്ളതാണ്. ശ്രീരാമനെ കുറിച്ച് രാവണനോട് വര്‍ണ്ണിച്ചശേഷം വിഭീഷണന് എങ്ങനെയാണ് ചിന്തിച്ചത് എന്നുനോക്കാം.
”ദുര്‍ബലനായുള്ളവന്‍ പ്രബലന്‍ തന്നോ-
ടുള്‍പ്പൂവില്‍മത്സരം വച്ചു തുടങ്ങിയാല്‍
പില്പാടു നാടും നഗരവും സേനയും
തന് പ്രാണനും നശിച്ചീടുമരക്ഷണാല്‍
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണ്ണയം”
സ്ത്രീജനങ്ങള്‍ ലക്ഷ്മീസമകളാണെന്നും കുലസ്ത്രീകളേയും പരദാരങ്ങളേയും പീഡിപ്പിച്ചാല്‍ വംശവും
കുലവും നശിക്കുമെന്നുള്ള വിഭീഷണന്റെ ധര്‍മ്മബോധം ഇക്കാലത്തുള്ള നാം അടിവരയിട്ടുശ്രദ്ധിക്കേണ്ടതാണ്.
ഇങ്ങനെയുള്ള പാപമകറ്റാന്‍ ഭഗവദ് പാദങ്ങളില്‍ ശരണം പ്രാപിക്കമാത്രമാണ് ഗതി. തന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് ചിന്തിച്ച് ദുഃഖിച്ചു കഴിയുന്ന സീതാ ദേവിയെ കുറിച്ച് വിഭീഷണന് രാവണനെ ഉപദേശിക്കുന്നു.
”സംശയമെന്നിയെ നല്കുന്ന ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ”
അനര്‍ത്ഥ ഹേതുവായ കാര്യത്തില്‍ മനസ്സിരുത്തിയ രാവണന് ഹിതോപദേശം നല്കിയപ്പോള് വാളോങ്ങി ആട്ടിപ്പായിച്ചും. വിഭീഷണന് തന്റെ ഭ്രാതാവിനോടുള്ള ബഹുമാനത്തില്‍ ഒട്ടും കുറവ് വരുത്തിയില്ല. രാമസായകമേറ്റ് പിളര്‍ന്ന് ഭൂമിയില്‍ വീണജ്യേഷ്ഠനെനോക്കി ദുഃഖിക്കുന്ന വിഭീഷണനെ ഓര്‍ത്താല്‍ തന്റെ സഹോദരസ്നേഹത്തിന്റെ ആഴം അറിയാന്‍ കഴിയും.
രാക്ഷസകുലത്തില്‍ ജനിച്ചിട്ടുപോലും വിഭീഷണന് ഇത്രയും ഉല്‍കൃഷ്ടമായ ധര്‍മ്മബോധം ലഭിക്കാന്‍ കാരണം മാതാവായ കൈകസിയുടെ പ്രാര്‍ത്ഥനയും തപോബലവുമുള്ള വിശ്രവസ്സിന്റെ വരബലവുമാണ്.
സത്സന്താനത്തിനായി പ്രാര്‍ത്ഥിച്ച കൈകസിക്ക് വിശ്രവസ്സ് കൊടുത്ത വരം ഉത്തരരാമായണത്തില്‍ ഉണ്ട്.
”നന്നിതുകേട്ടുകൊള്കുത്തമേ കൈകസി
ഉണ്ടാം നിനക്കൊടുക്കത്തൊരു നന്ദന്
കൊണ്ടല്‍ വര്ണനു മത്രപ്രിയനാമവന്
ദീര്‍ഘാവലോകനമുള്ള ഗുണാലയന്‍
ദീര്ഘയുഷ്മാനായ് വരുമെന്ന് നിര്‍ണ്ണയം.”
സല്സന്താനപ്രാപ്തിയെ ഇച്ഛിക്കുന്ന ദമ്പതികള്‍ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട ഉപദേശരൂപത്തിലുള്ള ഒരു തത്വംകൂടി ഇതില്‍ നിഗുഹനം ചെയ്യപ്പെട്ടിരിക്കുന്നു.
അതിമോഹനവും സ്ത്രീ ലമ്പടത്വവുമുള്ള രാവണന്മാരും സ്വര്‍ണ്ണ മയമായ ലങ്കയും എക്കാലത്തും ഉണ്ടാകാം. ധര്‍മ്മ ബോധമുള്ള വിഭീഷണന്മാര് ഉണ്ടായാല്‍ ബ്രഹ്മാസ്ത്രവുമായി ശ്രീ രാമചന്ദ്രന്റെ സാന്നിദ്ദ്യം തീര്‍ച്ചയായും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: