രാമന്റെ വാക്കുകള്‍ കേട്ട ശൂര്‍പ്പണഖ നേരെ തന്റെ സമീപത്തെത്തിക്കൊണ്ട് പറഞ്ഞു സൂന്ദരനായ നിനക്കനുരൂപയായിട്ടുള്ളവളാണ് ഞാന്‍. എന്നോടൊത്ത് നിനക്ക് ദണ്ഡകാരണ്യത്തിലെല്ലാം സഞ്ചരിക്കാം. ഇതുകേട്ട ഞാന്‍ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു. ഒരു ദാസനായ എന്റെ ഭാര്യയായിരിക്കുന്നതുകൊണ്ട് നിനക്കെന്താണ് പ്രയോജനം? ഞാനെന്റെ ജ്യേഷ്ഠന്റെ സേവകനാണ്. അതുകൊണ്ട് നീ ജ്യേഷ്ഠന്റെ രണ്ടാം ഭാര്യയായി ഇരിക്കുന്നതുതന്നെയാണ് ഉചിതം.
വിരൂപയും, വൃദ്ധയും, കൃശോദരിയുമായ ഇവളെ ഉപേക്ഷിച്ച് ജ്യേഷ്ഠന് നിന്നെ സ്വീകരിച്ചുകൊള്ളും. നിന്നെപ്പോലെ സുന്ദരിയായ ഒരുവളെക്കിട്ടിയാല് ആരെങ്കിലും പിന്നെ മനുഷ്യസ്ത്രീയില്‍ മനസ്സു വെക്കുമോ? പരിഹാസ്യം മനസ്സിലാക്കാന്‍ കഴിയാതെ കാമാര്‍ത്തയായ അവള് രാമന്റെ അടുത്തുചെന്നു പറഞ്ഞു. വയറൊട്ടിയ കിഴവിയായ ഈ സീത കാരണമല്ലേ നീ എന്നെ ശ്രദ്ധിക്കാത്തത്. എന്നാല്‍ നോക്കിക്കോ ഇവളെ ഞാന്‍ ഇപ്പോള്‍തന്നെ പിടിച്ചു തിന്നുന്നുണ്ട്. എന്നിട്ട് ഞാന്‍ നിന്നോടൊത്ത് സസുഖം സഞ്ചരിക്കും. ഇങ്ങനെ പറഞ്ഞുകൊണ്ട് കോപത്തോടെ അവള് സീതയുടെ നേര്‍ക്ക് കാലപാശം പോലെ സമീപിച്ചു. ഇതുകണ്ടപ്പോള്‍ ശ്രീരാമന് ലക്ഷമണനോട് പറഞ്ഞു.
ക്രൂരൈരനാരൈ്യ: സൗമിത്രേ പരിഹാസ: കഥഞ്ചന
ന കാര്യ: പശ്യ വൈദേഹീം കഥഞ്ചിത്സൗമ്യ ജീവതീം (അരണ്യ 18:20)
ലക്ഷ്മണ, ക്രൂരരും സംസ്കാരമില്ലാത്തവരുമായ ഇവരോട് തമാശ പറഞ്ഞുകൂട. ശൂര്‍പ്പണഖയുടെ ഈ ക്രൂരതകണ്ട് സീത എങ്ങിനെയാണ് സ്വസ്ഥതയോടെ ഇരിക്കുക. അതുകൊണ്ട് ഈ കുലടയെ വേഗം തന്നെ വിരൂപയാക്കി അയക്കുക. ഇതുകേട്ട താന്‍ ഉടനെത്തന്നെ വാള്‍കൊണ്ട് അവളുടെ കാതും മൂക്കും അറുത്തു.
ഉദ്ധ്യത്യഖഡ്ഗം ചിച്ഛേദ കര്ണ്ണനാസം മഹാബല: (അരണ്യ 18:21)
സ്വതവേ ഗൗരവപ്രകൃതികളായ തങ്ങളിരുവരും എന്തുകൊണ്ടാണ് ഇങ്ങനെ നര്മതുല്യരായതെന്ന് എത്ര ആലോചിച്ചിട്ടും തനിക്കു മനസ്സിലായില്ല. കാട്ടില്‍ വേറെ മനുഷ്യരെ ആരേയും കാണാതിരിക്കുമ്പോള്‍ കണ്ടുകിട്ടിയ സത്വമാണ് ശൂര്‍പ്പണഖ. അവളുടെ ബീഭത്സരൂപവും, പ്രണയാഭ്യര്‍ത്ഥനയും രാമന്റെ നര്‍മ്മബോധത്തെ ഉണര്ത്തിയിട്ടുണ്ടാകാം.
കാമം മൂത്താല്‍ ഭ്രാന്താകുമെന്ന് പറയുന്നതുപോലെ അവളുടെ കാമഭ്രാന്ത് കണ്ട് രസിക്കാന്‍ രാമനും തീര്ച്ചയാക്കിയിട്ടുണ്ടാകാം. അത് മനുഷ്യ സഹജമായ ദൗര്‍ബല്യം മാത്രം. താനും ആ ദൗര്ബല്യത്തിനടിമയായി. ബുദ്ധിയും, സംസ്കാരവുമില്ലാത്ത ക്രൂരസത്വങ്ങളോട് പറയുന്ന പരിഹാസം അപകടകരമാണെന്ന് മനസ്സിലായി. കഥയില്ലാതെ പറയുന്ന മണ്ടത്തരങ്ങളും വീണ് വാക്കുകളും എന്തെല്ലാം അനര്ത്ഥങ്ങള്ക്കാണ് കാരണമാകുന്നത്?
ശൂര്‍പ്പണഖ അലമുറയിട്ടുകൊണ്ട് സഹോദരന് ഖരന്റെ അടുത്തുചെന്നു. രാവണന്റെ പേരമ്മയായ ബകയുടെ പുത്രനാണ് ഖരന്. സഹോദരിയുടെ ദുര്ദശകണ്ട് വസ്മയത്തോടെ ഖരന് വിവരമെല്ലാം ചോദിച്ചറിഞ്ഞു. സോദരീവാക്കു കേട്ട ഖരന് രാമലക്ഷ്മണന്മാരേയും, സീതയേയും കൊന്ന് ചോര ശൂര്‍പ്പണഖക്ക് കൊടുക്കാന്‍ ആജ്ഞാപിച്ച്, അതിനായി ബലശാലികളായ പതിനാല് രാക്ഷസ യോദ്ധാക്കളെ ഏര്‍പ്പാടാക്കി. ശൂര്‍പ്പണഖ അവരെ രാമന്റെ അടുത്തേയ്ക്ക് കൂട്ടികൊണ്ടുപോയി.
രാക്ഷസന്മാരെ കണ്ട രാമന് തന്നോട് സീതയെ നോക്കിക്കൊള്ളാന്‍ പറഞ്ഞ് പോരിനിറങ്ങി ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഉടന്‍ തിരിച്ചുപൊയ്ക്കൊള്ളാന്‍ രാമന് അവരോട് പറഞ്ഞു. പക്ഷെ അവര്‍ അതിന് ശൂലങ്ങള്കൊണ്ട് രാമനോട് മറുപടി പറയുവാന്‍ ഒരുങ്ങി. ശൂലം, മുള്‍ത്തടി, ഇരുമ്പൊലക്ക, വാള്, വില്ല്, അമ്പ,് ഭിണ്ഡിപാലം (കവണ) മുതലായ ആയുധങ്ങളുമായാണ് അവര്‍ എത്തിയിരിക്കുന്നത്. രാമന് അവരെ ഓരോരുത്തരേയായി വകവരുത്തി.
ശൂര്‍പ്പണഖ വീണ്ടും ഖരസന്നിധിയിലെത്തി യോദ്ധാക്കളെവിടെയെന്ന് ചോദിച്ച ഖരനോട് അവള് ഇനി തിരിച്ചുവരാത്തവിധത്തില്‍ കാലപുരി പ്രവേശിച്ചുവെന്ന് ശൂര്‍പ്പണഖ മറുപടി നല്കി. കോപത്താല്‍ കലികൊണ്ട ഖരന് സേനാപതിയായ ദൂഷണനെ വിളിച്ച് പതിനാലായിരം സേനയെ തയ്യാറാക്കാന്‍ ഉത്തരവു കൊടുത്തു. നാനാവിധത്തിലുള്ള ആയുധങ്ങളും ധരിച്ച് പതിനാലായിരം യോദ്ധാക്കളോടുകൂടി ഖരനും അനുജന്മാരായ ദൂഷണന്, ത്രിശിരസ്സ് എന്നിവരും രാമനെ നേരിടുന്നതിനായി പുറപ്പെട്ടു.
അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു മഹാസൈന്യത്തിന്റെ വരവുണ്ടെന്നനുമാനിക്കാവുന്ന ലക്ഷണങ്ങള്‍ ഉണ്ടായി. ആകാശം മുഴുവന്‍ ധൂളീപടലം കൊണ്ട് മൂടിത്തുടങ്ങി. പക്ഷികള്‍ ശബ്ദം കേട്ട് പരിഭ്രമിച്ച് പറന്നുതുടങ്ങി, കാട്ടിലെ മൃഗങ്ങളെല്ലാം വിരണ്ടോടാന്തുടങ്ങി. ആനകളുടെ അമര്‍ച്ചയും സിംഹങ്ങളുടെ അലര്ച്ചയുംകൊണ്ട് കാടാകെ മാറ്റൊലികൊണ്ടു.
യുദ്ധസന്നദ്ധരായസാഹസികവീരന്മാരുടെ ആക്രോശ ശബ്ദങ്ങളും മുഴങ്ങിക്കൊണ്ടിരുന്നു. രാക്ഷസന്മാര് യുദ്ധസന്നദ്ധരായി വരികയാണെന്നു മനസ്സിലാക്കിയ രാമന് തന്നോടു പറഞ്ഞു. ലക്ഷ്മണാ, വലിയ ആപത്തടുത്തിരിക്കുന്നു. ശത്രുക്കള്‍ക്ക് തോല്‍വിയും നമുക്ക് വിജയവും നിശ്ചയമാണ്. എന്നാലും ആപത്തടുക്കുമ്പോള്‍ ബുദ്ധിയുള്ള മനുഷ്യന് മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നീ സീതയോടുകൂടി ചാപബാണധാരിയായി പര്‍വത ഗുഹയില്‍ പോയി പാര്‍ക്കണം. എന്റെ ഈ നിര്‍ദ്ദേശത്തെ നീഎതിര്ക്കരുത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: