ധര്‍മ്മാദര്‍ത്ഥ പ്രഭവതി
ധര്‍മ്മാത് പ്രഭവതേ സുഖം
ധര്‍മ്മേണ ലഭതേ സര്‍വ്വം
ധര്‍മ്മ സാദരമിതം ജഗത്.
”ധര്‍മ്മത്തില്‍ നിന്നും അര്‍ത്ഥമുണ്ടാകുന്നു. ധര്‍മ്മത്തില്‍ നിന്നും സുഖം ഉണ്ടാകുന്നു. ധര്‍മ്മത്തിനാല്‍ ലഭിക്കാത്തതായി യാതൊന്നും ഇല്ല. ഈ ജഗത്തു മുഴുവനും ധര്മ്മസാരമാണ്.”
ഇങ്ങനെ പറഞ്ഞത് ആരാവാം? ”ധര്‍മ്മ വിഗ്രഹകനായ രാമനോ? ധര്‍മ്മ സംസ്ഥാപകനായ കൃഷണനോ? മറ്റു മഹാഗുരുക്കന്മാരോ? ഇവരാരുമല്ല; സീതാദേവിയാണ്! ഭര്‍ത്താവായ ശ്രീരാമചന്ദ്രനെ സൗമ്യമായി ഉപദേശിക്കുന്ന വിധത്തിലുമാണ്!
വിരാധ വധത്തിനുശേഷം, ശരഭംഗ- സുതീക്ഷ്ണാശ്രമങ്ങള് സന്ദര്‍ശിക്കവേ ദണ്ഡ കാരണ്യത്തിലെ രാക്ഷസന്മാരില്നിന്നുള്ള ശല്യം ഒഴിവാക്കിക്കൊടുക്കാമെന്നു മുനിമാരോടു രാമന് പ്രതിജ്ഞ ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരം പ്രതിജ്ഞയുമായി ദണ്ഡകാരണ്യത്തിലേക്കു പോകുന്നതിനോടു സീത വിയോജിപ്പു പ്രകടിപ്പിച്ചു. ”എനിക്കു രുചിക്കുന്നില്ല. അങ്ങയുടെ ദണ്ഡകാരണ്യത്തിലേക്കുള്ള പോക്ക്” (ന ഹിമേരോചതേ വീര ഗമനം ദണ്ഡകാന്‍ പ്രതി) എന്നു പറഞ്ഞ അതിനുള്ള കാരണങ്ങളും നിരത്തി.
മനുഷ്യന് പ്രധാനമായി ഏര്‍പ്പെടുന്ന പാപപ്രവര്‍ത്തികള്‍ മുന്നാണ്. ഒന്നു കളവുപറയല്‍. രണ്ട്: പരസ്ത്രീകളെ പ്രാപിക്കല്‍ മൂന്ന്: നേരിട്ടു ശത്രുതയില്ലാത്തവരെ ദ്രോഹിക്കല്‍ അഥവാ കൊലപ്പെടുത്തല്‍
ഇവയില്‍ അങ്ങ് ഒരിക്കലും കളവു പറയില്ലെന്നും പരസ്ത്രീയില് ആശവെക്കില്ലെന്നും എനിക്കു ബോദ്ധ്യമുണ്ട്. പക്ഷെ, ദണ്ഡകാരണ്യത്തില്‍ ചെന്നാല്‍ നേരിട്ടു ശത്രുതയില്ലാത്ത രാക്ഷസന്മാരെ അങ്ങു കൊലപ്പെടുത്തുമല്ലോ മുനിമാര്‍ക്ക് അങ്ങു വാക്കുകൊടുത്തിരിക്കയല്ലേ?
ഇന്ദ്രിയങ്ങളെ ജയിച്ചിട്ടുള്ള സത്യധര്‍മ്മങ്ങള്‍ പാലിക്കുമെങ്കിലും അങ്ങു സത്യധര്‍മ്മങ്ങള്‍ പാലിക്കുമെങ്കിലും സത്യധര്‍മ്മങ്ങള്‍ പാലിക്കുമെങ്കിലും ഹിംസയിലേക്കു വഴുതിപ്പോവുമോ എന്നതാണു എന്റെ ഭയവും ഉല്‍ക്കണ്ഠയും. ഒപ്പം ഒരുകഥയും സീത പറഞ്ഞു.
പണ്ട് ഒരു മഹര്‍ഷിയുടെ കൊടും തപസ്സില്‍ ആശങ്കാകുലനായ ദേവേന്ദ്രന് അതു മുടക്കാന്‍ ഒരുപായം പ്രയോഗിച്ചു. ഉര്‍വ്വശി-രംഭ-മേനകമാരേയൊന്നും.ആശ്രയിക്കാന്‍ പോയില്ല. ഒരുഭടന്റെ വേഷത്തില്‍ ആശ്രമത്തില്‍ ചെന്നു. മഹര്‍ഷിക്കു തിളക്കവും മൂര്‍ച്ഛയുമുള്ള ഒരു വാള് നല്കിയിട്ടു പറഞ്ഞു:
”അല്ലയോ മഹര്‍ഷിശ്രേഷ്ഠാ! ഈവാള്‍ ദയവായങ്ങു സൂക്ഷിക്കണം. ഞാന്‍ കുറച്ചു നാള്‍ക്കുശേഷം ഇതു വഴിവരുമ്പോള് തിരിച്ചു വാങ്ങിക്കോളാം.”
ഹര്‍ഷി നിസ്സംഗതയോടെ വാള് വാങ്ങി ഒരു മൂലയില്വച്ചു. അടുത്തദിവസം വാളിന്റെ മൂര്‍ച്ച മഹര്‍ഷിയെ ആകര്‍ഷിച്ചു. സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച വസ്തുവല്ലേ? നഷ്ടപ്പെടരുതല്ലോ എന്നുകരുതി അദ്ദേഹം വാള്കയ്യിലെടുത്തു നടക്കുന്നതുപതിവാക്കി! നടപ്പിനിടയില്‍ മഹര്‍ഷി വാളെടുത്തു അതിന്റെ തിളക്കംനോക്കി ചിരിക്കും. വാള്തലയിലൂടെ അതിന്റെ മൂര്‍ച്ചയെ പറ്റിയും ഓര്‍ക്കും. അങ്ങനെ നടക്കേ, ഒരുനാള്‍ വഴിയരികിലെ ചെടിക്കമ്പില്‍ മഹര്‍ഷി വാളൊന്നുവീശി. എന്തൊരു മൂര്‍ച്ച. അടുത്തുള്ളകമ്പും വെട്ടിയപ്പോള്‍ രസമായി. ചെടിയാകെയും വെട്ടി.അടുത്തുള്ള മറ്റുചെടികളും വെട്ടി രസംപിടിച്ച അദ്ദേഹം ആവഴിവന്ന മുയലിനേയും മാനിനേയും പശുവിനേയും വെട്ടി മാത്രമല്ല മറ്റ് മുനിമാരേയും കൊല്ലുവാനായി; എങ്ങും ഭയം വളര്‍ത്തി രാക്ഷസനെ പോലെയായി!
പ്രാണനാഥാ അങ്ങ് വീരനാണ്. വില്ലും ശരവും വാളുമായി ദണ്ഡകാരണ്യത്തില്‍ ചെല്ലുന്ന അങ്ങ് അതുപ്രയോഗിക്കുകയും, നേരിട്ടു ശത്രുതയില്ലാത്തവരെ അങ്ങുവധിക്കുകയും ചെയ്യും. ധര്മ്മത്തിലുറച്ചും ഹിംസയെ ത്യജിച്ചുംഅങ്ങു മുനിയെപ്പോലെയാകുന്നതിലാണ് എനിക്കു സന്തോഷം. അങ്ങയെ ഞാന്‍ ഉപദേശിക്കയാണെന്നു ധരിക്കരുതേഎന്നും സീത കൂട്ടിച്ചേര്‍ത്തു.
രാമനു സന്തോഷമായി. സ്നേഹമയിയായ തന്റെ ധര്‍മ്മപത്നി വളരെ ഉചിതമായി കാര്യങ്ങള്ഓര്മ്മിപ്പിക്കുകയാണല്ലോ ഭര്‍ത്താവിനെ പാപകര്‍മ്മങ്ങളില്‍ വീഴാതെ നോക്കുക എന്ന ഉത്തമഭാര്യയുടെ ധര്‍മ്മം നിര്‍വ്വഹിക്കുകയാണ് സീത. അതിനാല്‍ രാമന് പറഞ്ഞു:
തന്നെ ആശ്രയിക്കുന്നവരെ ഭയത്തില്‍ നിന്നും ദുഃഖത്തില്‍നിന്നും മോചിപ്പിക്കേണ്ടതു ക്ഷത്രിയരുടെ ധര്‍മ്മമല്ലേ സീതേ? ആധര്‍മ്മം നിര്‍വ്വഹിക്കാമെന്നു രാക്ഷസശല്യത്താല് ദുഃഖിതരായ മുനിമാരോടു ഞാന്‍ സത്യം ചെയ്തു അതു പാലിക്കാന്‍ ഹിംസവേണ്ടി വരികയാണെങ്കില്‍ അതു ഹിംസയാകുന്നില്ല. മറിച്ചു ധര്‍മ്മം തന്നെയാണ്. കായ്കനികള്തിന്നു ജീവിക്കുന്ന പാവം മുനിമാരെ രാക്ഷസന്മാര് കൊന്നുതിന്നുന്നതിനെ പ്രജാരക്ഷകനായ ഒരു രാജാവ് എങ്ങിനെ അനുവദിച്ചുകൊടുക്കും? ഇല്ല ഞാന്‍ ചെയ്തു കൊടുക്കുന്നതു ധര്‍മ്മ രക്ഷയാണ്; കേവലഹിംസയല്ല.
ലക്ഷ്മണനേയോ നിന്നേയോ ഉപേക്ഷിക്കാന്‍ എനിക്കുമടിയില്ല! എനിക്കു മരണം ഭവിക്കുമെന്നുവന്നാലും സാരമില്ല. ആശ്രിതരെ രക്ഷിക്കുക എന്നതാണ് ലക്ഷ്യം. അവര്‍ക്കു നല്കിയ വാക്കു തെറ്റിക്കുവാന്‍ സാദ്ധ്യമല്ല അവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും അത് എന്റെ ധര്‍മ്മമാണല്ലോ സീതേ? സത്യം എനിക്കു എനിക്കു എപ്പേഴും പ്രിയപ്പെട്ടതാണ്. –
”സത്യ മിഷ്ടം ഹി മേ സദാ.”
സീതേ! നീ എന്നോടു ഏറ്റവും സ്നേഹമുള്ളവളാണ്. അതുകൊണ്ടാണ് എന്നെ ഈ വിധം ഉപദേശിക്കുന്നത്. നിന്റെ വംശമഹിമയും കുലീനതയും ഇതിലടങ്ങിയിട്ടുണ്ട്. എന്റെ ധര്‍മ്മങ്ങള്‍ക്ക് അനുഗുണയായിരിക്കുന്ന നീ എനിക്കു പ്രാണനേക്കാള്‍ പ്രിയപ്പെട്ടവളാണ്. എന്ന സാക്ഷ്യപത്രത്തോടെയാണ് രാമന് അവസാനിപ്പിക്കുന്നത്. ഇങ്ങനെ.
സദൃശം ചാനുരൂപം ച
കുശലം തവ ശോഭനേ
സ ധര്‍മ്മചാരിണീ മേത്വം
പ്രാണേദ്യോപി ഗരീയസി.
(തുടരും)
9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: