ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള ദുരൂഹതകള്‍ ബലപ്പെടുത്തുന്ന പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെയാകെ ആശങ്കയിലാഴ്ത്തുന്നു. മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ സംസ്കാര ചടങ്ങില്‍ നിന്ന് ജയലളിത വിട്ടുനിന്നതാണ് അവരുടെ ആരോഗ്യത്തെ സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെടാന്‍ കാരണം. രാമേശ്വരത്തേക്ക് പോകാന്‍ തന്റെ ശരീരം അനുവദിച്ചില്ലെന്ന് പുരട്ചി തലൈവി തന്നെ പറഞ്ഞുകഴിഞ്ഞു. ഇതോടെ ജയയ്ക്ക് രോഗം കലശലാണെന്ന പ്രതിപക്ഷ ആരോപണവും മാധ്യമ റിപ്പോര്‍ട്ടുകളും ശരിവയ്ക്കപ്പെടുകയാണ്. ഇതുസംബന്ധിച്ച് എഐഎഡിഎംകെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ വീണ്ടും വാക് യുദ്ധവും ബലപ്പെട്ടിട്ടുണ്ട്.
അബ്ദുള്‍ കലാമിനോട് വലിയ ആരാധനയും ബഹുമാനവുമുണ്ട്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിവച്ച് എനിക്ക് യാത്ര ചെയ്യാനാവില്ല, കലാമിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നിന്നതിന് ജയലളിത നല്കിയ വിശദീകരണമിതാണ്. ജയലളിതയ്ക്ക് രോഗം മൂര്‍ച്ഛിച്ചെന്നും അതിനാലാണ് അവര്‍ സെക്രട്ടേറിയറ്റില്‍ വരാത്തതെന്നും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി അടുത്തിടെ ആരോപിക്കുകയുണ്ടായി. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും സമാന ആരോപണം ഉന്നയിച്ചിരുന്നു.
രണ്ടാമത് ചുമതലയേറ്റശേഷം വെറും 20 തവണ മാത്രമേ ജയലളിത സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നുള്ളു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നിതി ആയോഗ് യോഗത്തില്‍ നിന്നും അവര്‍ വിട്ടുനിന്നു. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാന്നിധ്യം മൂന്നു മണിക്കൂറില്‍ ഒതുങ്ങി. എഐഎഡിംകെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും ജയലളിത പങ്കെടുത്തിരുന്നില്ല. ഇതിനിടെ തന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹം പരത്തുന്നെന്നാരോപിച്ച് സുബ്രഹ്മണ്യന് സ്വാമി ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ജയ കേസു കൊടുക്കുകയും ചെയ്തു.
ജയയുടെ അസാന്നിധ്യങ്ങള്‍ മൂടിവെയ്ക്കപ്പെടാന്‍ കാരണമതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ഒന്നും പറയാനോ ചെയ്യാനോ ഇല്ലാത്തതിനാലാണ് പ്രതിപക്ഷം അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ജയലളിത യാത്ര ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞതിനെ പെരുപ്പിച്ച് കാണിക്കേണ്ടെന്നും എഐഎഡിഎംകെ തിരിച്ചടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: