ഹരിപ്പാട്: ഭക്തിയുടെ പേരിലുള്ള ധൂര്‍ത്തും അനാചാരങ്ങളും ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്. കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേര്‍ന്ന പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുക്കളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും പദ്ധതികള്‍ തയ്യാറാക്കണം. ക്ഷേത്രവരുമാനത്തിന്റെ നിശ്ചിതഭാഗം സനാതനധര്‍മ്മം പ്രചരിപ്പിക്കുന്നതിനും സേവനപ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെയ്ക്കുവാന്‍ ക്ഷേത്രകമ്മറ്റികള്‍ തയ്യാറാകണം. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട ആഡംബരങ്ങളും പണക്കൊഴുപ്പും ഉപേക്ഷിക്കണം.
ഇവ ഭൂരിപക്ഷം ഭക്തജനങ്ങളെയും ക്ഷേത്രാചാരങ്ങളില്‍ നിന്നും അകറ്റുന്നതിന് മാത്രമേ ഉപകരിക്കൂ. ഇന്നും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് ദുരാചാരങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് ഒഴിവാക്കാന്‍ ക്ഷേത്രകമ്മറ്റികളും ഭക്തജനങ്ങളും മുന്‍കൈയെടുക്കണമെന്നും ഇതിന്റെ പേരില്‍ ബാഹ്യശക്തികളെ ഇടപെടുത്തുവാനുള്ള ചിലരുടെ നീക്കങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ആര്.മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്, സംസ്ഥാന സംഘടനാ സെക്രട്ടറി ടി. യു. മോഹനന്, ശബരിഗിരി മേഖലാ സെക്രട്ടറി പി.പ്രദീപ്, ജില്ലാ ഭാരവാഹികളായ എ. സി. പ്രസന്നന്, കെ.മോഹന്‍ കുമാര്‍ (ഹരി), എസ്. എം. ഫമിന്, കെ. കെ. അനില്‍കുമാര്‍, പി. മനീഷ് ഉണ്ണിത്താന് ജി. രഘു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: