തിരുവനന്തപുരം: കൊച്ചിയില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്ത പൊതുച്ചടങ്ങില്‍ നടന് നിവിന്‍ പോളിയോടൊപ്പം നിന്ന് ചിത്രമെടുത്ത എറണാകുളം റൂറല്‍ മുന്അസി.സൂപ്രണ്ട് (ട്രെയിനി) മെറിന്‍ജോസഫ് വിവാദത്തില്‍. താരത്തിനൊപ്പം ഫോട്ടോയെടുത്തത് വാര്‍ത്തയാക്കിയ മാധ്യമങ്ങളെ വിമര്‍ശിച്ച് മെറിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ലഭിച്ച പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആഭ്യന്തരസെക്രട്ടറി നളിനിനെറ്റോ ഡിജിപി ടി. പി. സെന്‍കുമാറിന് നിര്‍ദ്ദേശം നല്കി.
സെന്റ് തെരേസാസ് കോളേജിലെ ചടങ്ങിനിടെയാണ് യൂണിഫോമിലായിരുന്ന മെറിന് നിവിന്‍പോളിക്കൊപ്പം നിന്ന് ചിത്രമെടുത്തത്. ഹൈബിഈഡന് എംഎല്‍എയാണ് ചിത്രമെടുത്തത്. ഇത് മെറിന് ഫേസ്ബുക്കിലിടുന്നതടക്കം ക്യാമറയില്‍ പകര്‍ത്തി വിവാദമാക്കിയതിനെതിരെ മെറിന് ഫേസ്ബുക്കില്‍ വിശദീകരണക്കുറിപ്പിടുകയായിരുന്നു. പ്രോട്ടോക്കോള്‍ ലംഘനമാണെന്നു പറഞ്ഞാണ് വിവാദം തലപൊക്കിയത്.
മാധ്യമധര്‍മത്തെപ്പറ്റി അറിയാത്തവരാണ് പ്രോട്ടോക്കോള്‍ പഠിപ്പിക്കാന്‍ വരുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അധഃപതനമാണെന്നും മെറിന് ഫേസ്ബുക്കിലെഴുതി. എംഎല്‍എയുടെ അനുമതി വാങ്ങിയശേഷമാണ് ചിത്രമെടുപ്പിച്ചത്. മാധ്യമങ്ങള്‍ ഇത് വിലകുറഞ്ഞ വിവാദമാക്കി. ആ സമയത്ത് താന്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. അതിഥിയായി പങ്കെടുത്ത തനിക്കു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. സമ്മാനവിതരണത്തിനായി സംഘാടകര്‍ വേദിയൊരുക്കുന്നതിനിടെയാണു ഫോട്ടോയെടുത്തത്.
ആഭ്യന്തരമന്ത്രി ആ സമയം വേദി വിട്ടിരുന്നു. ഇത്രയും ഒഴിവുസമയം കിട്ടുമ്പോള്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. സ്റ്റേജില്‍ നിന്നു ചാടണമായിരുന്നോ ? അതോ അറ്റന്‍ഷനായി നിന്നു സദസിലുള്ളവരെ സല്യൂട്ട് ചെയ്യണമായിരുന്നോ ? അതോ സീറ്റ് പോകാതെ അവിടെ പോയി ഇരിക്കണമായിരുന്നോ ? ഡ്യൂട്ടിയെ ധിക്കരിക്കുകയാണെന്നു പറയുന്നവരോടു വെറുതെയിരിക്കുമ്പോള്‍ ഫോട്ടോ അപ്ലോഡ് ചെയ്യരുതെന്ന് ഏതു നിയമത്തിലാണു പറഞ്ഞിട്ടുള്ളതെന്നും മെറിന് ജോസഫ് ഫേസ്ബുക്കില്‍ എഴുതി. ഇതിനുശേഷമാണ് മെറിനെതിരെ പരാതിയുയര്‍ന്നത്. കൊച്ചിയിലെ പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയിലാണ് മെറിന് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: