കൊച്ചി: എം.എസ് വിശ്വനാഥന് സംഗീത സംവിധായകനല്ല സംഗീതമാണെന്ന് പ്രശസ്തകവിയും, സംവിധായകനും, നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി. തപസ്യ കലാവേദി കൊച്ചിയില്‍ സംഘടിപ്പിച്ച എം.എസ്. വിശ്വനാഥന് അനുസ്മരണയോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ 38 സംഗീത സംവിധായകരില്‍ പാട്ട് പറയുമ്പോള്‍തന്നെ സംഗീതമാക്കുന്നവര് വേറെയില്ല..
വായിക്കുന്നത്് ഈണം എന്നതാണ് അദ്ദേഹത്തിന്റെ രീതി. തെന്നിന്ത്യന്‍ സംഗീതസംവിധായകരില്‍ എല്ലാ ഭാഷയും എളുപ്പത്തില്‍ വഴുങ്ങുന്നത് എംഎസ്സിനു മാത്രമായിരുന്നു. മലയാളത്തേക്കാളധികം അദ്ദേഹത്തിന്റെ സേവനം ലഭിച്ചത് തമിഴ്സംഗീതത്തിനാണ്. കന്നട, തെലുങ്ക് എന്നിഭാഷകളും അദ്ദേഹത്തിന്റെ സംഗീതത്തിന് കീഴ്പ്പെട്ടിരുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹത്തിന്റെ ജീവിതം സംഗീതമായിരുന്നു. ഈണത്തിലെ വൈവിധ്യവും, ഭാവതലങ്ങള്‍ വ്യത്യസ്തവുമായി സംഗീതത്തില്‍ അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തില്‍ നിറഞ്ഞ് നിന്നിരുന്നു.
പാശ്ചാത്യ രീതിയിലും അദ്ദേഹം സംഗീതം സംവിധാനം ചെയ്തിരുന്നു. ഒരു സമുദ്രത്തിലെ ഓളങ്ങള്‍ നോക്കി ആഴമളക്കാന്‍ കഴിയില്ല എന്നത് പോലെയാണ് എം.എസ്. വിശ്വനാഥന് എന്ന മഹാ പ്രതിഭ. ഏത് പദവും സംഗീതത്തിന് വഴങ്ങുമെന്ന് കാണിച്ച മഹാനുഭാവന്റെ പോനാല്‍ പോകട്ടും പോട… എന്ന പാട്ടിന്റെ സംഗീതം ഇതിന് തെളിവാണ്. ഉദിച്ചാന് ആസ്തമിക്കും മണ്ണില്‍ ജനിച്ചാല്‍ മരിക്കും എന്നത് പോലെ ആ സംഗീത സാമ്രാട്ടും വിധിക്ക് കീഴ്പെട്ടു എന്ന് ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചു.
ചടങ്ങില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന് നായര്‍ സ്വാഗതം പറഞ്ഞു. സംഗീത കലാനിധി കെ.ജി.ജയന്, ചലച്ചിത്ര സംവിധായകന് എം.കെ അര്ജ്ജുനന്, ഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്, എസ്. സജികുമാര്‍, പ്രിയ ആര്. പൈ എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി. തുടര്‍ന്ന് സംഗീത സന്ധ്യയും നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: