തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങാന്‍ കടമ്പകളേറെ. കട തുടങ്ങാന്‍ പലതരം ലൈസന്‍സുകള്‍ വേണമെന്നതാണ് സ്ഥിതി. ഇവ നല്കാന് ഏെകജാലക സംവിധാനം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 1989ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിയമം 2002ല്‍ വാജ്പേയി സര്‍ക്കാര്‍ മരവിപ്പിച്ചു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഫുഡ് സേഫ്റ്റി രജിസ്ട്രേഷന് നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ളത് കൂട്ടിച്ചേര്‍ക്കാമെന്ന ഭേദഗതി നല്‍കിയിരുന്നു. ഭേദഗതിയിലെ പഴുത് ഉപയോഗിച്ചാണ് വ്യാപാരികളെ വലയ്ക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നത്. സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമില്ലാതായതോടെ വ്യാപാരി വ്യവസായ ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ച് നിയമം സ്റ്റേ ചെയ്തിരിക്കുകയാണ്.
നിയമം നടപ്പായാല്‍ വ്യാപരസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിന് കടകമ്പകളേറെയാണ്. ധാന്യങ്ങള്‍, ഹൈഡ്രജനേറ്റഡ് ഓയില്‍, ബേബിഫുഡ്, പഞ്ചസാര തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ വിറ്റഴിക്കണമെങ്കില് ഫുഡ്സേഫ്റ്റി ലൈസന്‍സിനൊപ്പം സിവില്‍ സപ്ലൈസ് ലൈസന്‍സ്കൂടി വേണം. കൂടാതെ ഓരോ ഉത്പന്നത്തിനും പ്രത്യേകം ഫീസൊടുക്കണം. 400 രൂപ ചെല്ലാന്‍ ഫീസും ഓരോ വിഭാഗത്തിനും 1000 രൂപ വീതം സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കിയാലെ വ്യാപാരികള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ സാധിക്കുകയുള്ളു.
ടൂത്ത്പേസ്ററ്, വിക്സ്, ബാന്‍ഡ് എയിഡ്, പൗഡര്‍ തുടങ്ങിയ സാധനങ്ങള്‍ വില്ക്കണമെങ്കില് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ലൈസന്‍സ് വാങ്ങണം. ഈ ലൈസന്‍സിന് അപേക്ഷിക്കണമെങ്കില്‍ 500 രൂപയുടെ മുദ്രപ്പത്രം നിര്‍ബന്ധം. ലൈസന്‍സ് ഫീസായി 500 രൂപ ജില്ലാ ട്രഷറിയില്‍ അടച്ച് രേഖകള്‍ നല്‍കിയാണ് ഡ്രഗ്സ് ലൈസന്‍സ് വാങ്ങേണ്ടത്. ഈ ലൈസന്‍സുകള്‍ വാങ്ങിയതിനുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ഷോപ്പ് ലൈസന്‍സ് നേടണം. 500 രൂപയുടെ മുദ്രപ്പത്രത്തില്‍ അനുമതിപത്രം, 100 രൂപ ഫീസ് എന്നിവ തദ്ദേശ സ്ഥാപനത്തിനും നല്‍കണം. ഓരോ ലൈസന്‍സിനും പത്തുമുതല്‍ മുപ്പതുദിവസം വരെ സമയമെടുക്കും. രേഖകള്‍ വാങ്ങിക്കൂട്ടാന്‍ പിന്നെയും നെട്ടോട്ടം. ഇവയെല്ലാം കേള്‍ക്കുന്നതോടെ കട തുടങ്ങാനെത്തുന്നവര്‍ വന്നവഴി തിരിച്ചുപോകും.
ഏകജാലക സംവിധാനം സംസ്ഥാനത്തു നടപ്പിലാക്കി ലൈസന്‍സുകള്‍ ഒരു കേന്ദ്രം വഴി നല്കിയിരുന്നെങ്കില് വ്യാപാരി ലൈസന്‍സിനു വേണ്ടിയുള്ള ഓട്ടം കുറയ്ക്കാമായിരുന്നു. ഈ വസ്തുതകള്‍ വ്യാപാരി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മുഖവിലയ്ക്കെടുത്തില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഫുഡ്സേഫ്റ്റി ലൈസന്‍സ് എടുക്കുന്ന വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് ലൈസന്‍സുകൂടി വേണമെന്നാവശ്യപ്പെടുന്നത് ഭക്ഷ്യസുരക്ഷാ ലൈസന്‍സിനെ അട്ടിമറിക്കാനാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വ്യാപാരി വ്യവസായി സംസ്ഥാന ഘടകം പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം നിവേദനം സമര്‍പ്പിച്ചു. ആഗസ്റ്റ് 8,9,10 തീയതികളില്‍ വ്യാപാരി സംഘടനാ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏകജാലക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാണിജ്യ മന്ത്രാലയമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി ജോബി.വി. ചുങ്കത്ത് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: