കൊച്ചി: വറുതിയുടെ നാളുകള്‍ക്ക് വിരാമമിട്ട് പ്രതീക്ഷയോടെ ബോട്ടുകള്‍ കടലിലേക്ക്. ആഴക്കടലില്‍ ഏര്‍പ്പെടുത്തിയ 47 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. രാത്രിയോടെതന്നെ ബോട്ടുകള്‍ കടലിലേക്ക് നീങ്ങും. സംസ്ഥാനത്തെ 3000 ത്തോളം ട്രോളിംഗ് ബോട്ടുകളാണ് നിലവിലുള്ളത്.
നിരോധനം അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ ബോട്ടുകള്‍ ഹാര്‍ബറുകളില്‍ അടുത്തുതുടങ്ങി. ഇന്ധനവും ഐസും ബോട്ടുകളില്‍ ശേഖരിക്കുന്ന ജോലികള്‍ നടന്നുവരികയാണ്. അറ്റകുറ്റപ്പണികള്‍ നടന്നുകഴിഞ്ഞ ബോട്ടുകള്‍ മിക്കതും ഹാര്‍ബര്‍ കേന്ദ്രീകരിച്ച് എത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്കു വേണ്ടുന്ന വെള്ളവും മറ്റും ശേഖരിക്കുന്ന ജോലികളും തിടുക്കത്തില്‍ നടന്നുവരുന്നുണ്ട്. നിരോധനത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന ഹാര്‍ബറുകള്‍ക്ക് സമീപത്തെ കടകള്‍ എല്ലാംതന്നെ രാപകലില്ലാതെ പ്രവര്‍ത്തിച്ചുതുടങ്ങി.
അതേസമയം മണ്‍സൂണ്‍ വേണ്ടരീതിയില്‍ ലഭിക്കാതിരുന്നതുമൂലം കടലില്‍ ലഭിച്ചിരുന്ന ചാള, അയല തുടങ്ങിയ മത്സ്യ ഇനങ്ങളില്‍ കുറവുവന്നിട്ടുണ്ട്. പക്ഷെ എല്ലാ കാലാവസ്ഥയിലും കണ്ടുവരുന്ന കണവ സുലഭമായി ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ബോട്ടുകളില്‍ ജോലിയെടുക്കുന്നവരില്‍ ഏറെയും അന്യസംസ്ഥാനത്തുനിന്നുള്ളവരാണ്. കൊച്ചി, മുനമ്പം ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 750 ഓളം ബോട്ടുകളാണ് കടലില്‍ ഇറങ്ങാന്‍ തയ്യാറായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: