ന്യൂദല്‍ഹി: ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിച്ച കൊമെന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത മഴക്ക് വഴിവെക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
ചുഴലിക്കാറ്റിന്‍െറ സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കി. പ്രതികൂല സാഹചര്യത്തെ നേരിടാന്‍ സജ്ജമാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. 227 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയാറായിട്ടുണ്ട്. ഏഴ് ജില്ലകളില്‍ നിന്നായി 26000 പേരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ളി, ഹൗറ, ബിര്‍ഭൂം, ബര്‍ദ്വാന്‍, ഒഡിഷയിലെ ജയ്പുര്‍, മയുര്‍ഭഞ്ച്, കോഞ്ചാര്‍, ഭദ്രാക്ക്, ബാലസ്വര്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്യാനാണ് സാധ്യത. കൂടാതെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം ത്രിപുര, അസം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ശനിയാഴ്ച കനത്ത മഴ പെയ്തേക്കും.
ഗുജറാത്ത് മേഖല, ദാമന്‍, ദദ്ര ആന്‍ഡ് നഗര്‍ ഹവേലി, സൗരാഷ്ട്ര, കച്ച് ദ്യു, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗം മേധാവി മൃത്യുഞ്ജയ് മഹാപാത്ര അറിയിച്ചു. ‘
വ്യാഴാഴ്ചയാണ് കൊമെന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് എത്തിയത്. ഇതേതുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: