കാസര്‍കോട്: കാസര്‍കോട് കോട്ട വ്യാജരേഖകളുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് വില്പന നടത്തിയ സംഭവത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി കെ.വി. രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം കളക്ടറേറ്റിലെ റവന്യൂ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുകളിലെ രേഖകള്‍ പരിശോധിച്ചു.
കോട്ട വില്പനയുമായി ബന്ധപ്പെട്ട് 2009ല്‍ നടന്ന ഇടപാടുകളുടേയും ഉത്തരവുകളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് സംഘം പരിശോധനയും തെളിവെടുപ്പും നടത്തിയത്.തിരുവനന്തപുരത്തുള്ള ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ ഓഫീസിലേക്കും പരിശോധനയ്ക്കായി വിജിലന്‍സ് സംഘം അടുത്ത ദിവസം തന്നെ പോകും.
കാസര്‍കോട് കോട്ടയുള്‍പ്പെടെ അഞ്ചര ഏക്കറോളം വരുന്ന സര്‍ക്കാര്‍ സ്ഥലം വ്യാജരേഖകളുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് വില്പന നടത്തിയതിന് മുന്‍ റവന്യൂ ലാന്‍ഡ് കമ്മീഷണര്‍ ടി.ഒ. സൂരജ്, സ്വകാര്യ വ്യക്തികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങി 15 ഓളം പേര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കാസര്‍കോട് കോട്ടയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരംഭിച്ചപ്പോള്‍ ഭൂമി വാങ്ങിയവര്‍ ഇത് തടഞ്ഞതോടെയാണ് കോട്ട വില്പനയുടെ രഹസ്യം പുറം ലോകമറിഞ്ഞത്.
അന്നത്തെ ജില്ലാ കളക്ടര്‍ കോട്ടയുടെ ഭൂമി സര്‍ക്കാര്‍ സ്ഥലമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വില്പന തടഞ്ഞിരുന്നുവെങ്കിലും കളക്ടറുടെ നിര്‍ദേശം തള്ളി വില്പനയ്ക്ക് അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷ്ണറായ ടി.ഒ. സൂരജ് ഉത്തരവിടുകയായിരുന്നു. ചില ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ കഴിഞ്ഞ മാസം സര്‍ക്കാര്‍ കോട്ടയേറ്റെടുത്ത് കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ടി.ഒ. സൂരജ് ഉള്‍പെടെയുള്ളവരെ അടുത്തുതന്നെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അഹിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: