മലപ്പുറം: വന്ധ്യതാനിവാരണ ചികില്‍സയുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വന്‍ ചൂഷണം. പതിനായിരക്കണക്കിന് ആളുകളാണ് സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തിന് ഇരകളായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് 20 ശതമാനത്തോളം ദമ്പതികള്‍ വന്ധ്യതാ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരെ ലക്ഷ്യമിട്ട് നൂറുകണക്കിന് വന്ധ്യതാനിവാരണ ചികില്‍സാ ക്ലിനിക്കുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
വന്ധ്യതാ ചികില്‍സക്ക് വേണ്ടത്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതും സ്വകാര്യ മേഖലയിലെ ചൂഷണത്തിന് കാരണമാണ്. മൂന്നും നാലും ലക്ഷം മുതല്‍ 15 ലക്ഷത്തില്‍ അധികം രൂപാവരെ വന്ധ്യതാ ചികില്‍സക്ക് വാങ്ങുന്ന ക്ലിനിക്കുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും വലിയ തുക മുടക്കിയാല്‍ പോലും വിജയം കൈവരിക്കാന്‍ സാധ്യത 50 മുതല്‍ 70 ശതമാനം വരെ മാത്രമാണ്.
വന്ധ്യതാ ചികില്‍സക്കായി മാത്രം ഉള്ള ചെറിയ ക്ലിനിക്കുകള്‍ മുതല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ വരെ വന്ധ്യതാ ചികില്‍സയുണ്ട്. ചികില്‍സയുടെ ഭാഗമായുള്ള ഒരു കോഴ്സ് തീര്‍ക്കുന്നതിന് ആറുമാസമാണ് കാലാവധി. ഈ കാലയളവിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം രൂപ 16 ഓളം വരുന്ന ഇഞ്ചക്ഷനുവേണ്ടി മുടക്കേണ്ടി വരും. പുറത്തുനിന്നും ഒരിഞ്ചക്ഷനുള്ള മരുന്നിന് 3000ത്തോളം രൂപ മാത്രമേ വരുന്നുള്ളു. മറ്റു മരുന്നുകളും ലാബ് പരിശോധനകളും വേറെയും. ഓരോ ലാബ് പരിശോധനക്കും 12000 രൂപ വരെയാണ്.
ഇത്തരത്തില്‍ നിരവധി ലാബ് പരിശോധനകള്‍ വേണ്ടിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സക്ക് പോയാല്‍ ഒരുലക്ഷം രൂപയില്‍ താഴെ മാത്രം ചെലവാകുന്നിടത്താണ് സ്വകാര്യ ആശുപത്രികള്‍ 15 ലക്ഷത്തിലധികം രൂപവരെ വാങ്ങുന്നത്. വന്ധ്യതക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മാത്രമാണ് നിലവില്‍ ചികില്‍സാ സൗകര്യം ഉള്ളത്. തിരുവനന്തപുരത്ത് 2013ലും കോഴിക്കോട് രണ്ടുമാസം മുന്‍പും മാത്രമാണ് ചികില്‍സ ആരംഭിച്ചത്. തിരുവനന്തപുരത്ത് ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്നും പരാതിയുണ്ട്.
ഇതിനെതിരെ പ്രോജെനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നേരില്‍കണ്ട് പരാതി നല്‍കിയിരുന്നു. സര്‍ക്കാള്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കുറച്ചുപേരെ മാത്രം ആശുപത്രിയില്‍ വെച്ച് പരിശോധിക്കുകയും മറ്റുള്ളവരെ വീട്ടില്‍ നിന്നും പരിശോധിച്ച് പണമുണ്ടാക്കുന്നതായും ആരോപണമുണ്ട്.
ഈ മേഖലയില്‍ നേരിടുന്ന മറ്റൊരു ചൂഷണമാണ് വാടകക്ക് ഗര്‍ഭപാത്രം നല്‍കുന്നതിലൂടെ നടക്കുന്നത്. പത്തും ഇരുപതും ലക്ഷം രൂപാ വരെയാണ് വാടകക്ക് ഗര്‍ഭപാത്രം നല്‍കുന്നതിനായി ആളെ ഏര്‍പ്പാടാക്കാന്‍ ഏജന്റുമാര്‍ വാങ്ങുന്നത്. ഇതില്‍ ഒന്നോ രണ്ടോ ലക്ഷം മാത്രം ഗര്‍ഭപാത്രം വാടകക്ക് നല്കുന്ന സ്ത്രീകള്‍ക്ക് നല്കി ബാക്കി തുക ഏജന്റുമാര്‍ തട്ടുന്നതായാണ് ആരോപണം. എറണാകുളത്ത് ചില സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചും വാടകക്ക് ഗര്‍ഭപാത്രം ഏര്‍പ്പാടാക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാടകക്ക് ഗര്‍ഭപാത്രം ഏര്‍പ്പെടുത്തുന്നതിന് ഇവര്‍ കൊണ്ടുവരുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിര്‍ദ്ധനരായ യുവതികളെയാണ്. ഈ കാലയവിലെ ചികില്‍സക്ക് സ്ത്രീകളില്‍ കൂടുതല്‍ മരുന്നു കുത്തിവെക്കുന്നതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും സംഭവിക്കുന്നു. ഇവര്‍ക്ക് ഇതിനെക്കുറിച്ച് അറിയാത്തതും ചൂഷണം ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: