ആലപ്പുഴ: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലനിയന്ത്രണം ലക്ഷ്യം വെച്ച് വര്‍ഷങ്ങളായി സിവില്‍ സപ്ളൈസ് നടത്തുന്ന ഓണച്ചന്തകള്‍ അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നു. ഇതിന്റെ ആദ്യപടിയായി ഓണച്ചന്തകള്‍ തുടങ്ങാന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. ഇതോടെ ഓണച്ചന്തകളുടെ നടത്തിപ്പ് പ്രതിസന്ധിയിലായി.
കണ്‍സ്യുമര്‍ ഫെഡിന്റെ നന്മ, നീതി സ്റ്റോറുകളുടെ പ്രവര്‍ത്തനം അിശ്ചിതത്വത്തിലായിരിക്കെ സപ്ളൈകോയുടെ ഓണച്ചന്തയും അവതാളത്തിലായാല്‍ മലയാളികളുടെ ദേശീയോത്സവം കരിഞ്ചന്തക്കാര്‍ കൈയടക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓണച്ചന്തയും ജില്ലാ ആസ്ഥാനങ്ങളില്‍ ഓണം ഫെയറുമാണ് സിവില്‍സപ്ളൈസ് കാലങ്ങളായി സംഘടിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് ഇത് ഏറെ ഗുണകരവുമായിരുന്നു.
മുമ്പ് ഇതിനായി സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സ്കൂള്‍ കെട്ടിടം മറ്റാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുന്നത് വിലക്കിയതോടെ വാടകക്കെട്ടിടങ്ങളിലാണ് ഓണചന്തകള്‍ സംഘടിപ്പിച്ചിരുന്നത്. ചന്തകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്ന പുതിയ നിര്‍ദ്ദേശം ഓണചന്ത അട്ടിമറിക്കാനുള്ള ഉന്നതതല നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. വാടകകെട്ടിടത്തിനു പകരം പൊതുസ്ഥലത്ത് ഷെഡ്ഡു കെട്ടാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതിനു തുച്ഛമായ തുകയെ അനുവദിക്കുകയുള്ളു.
ഭക്ഷ്യസാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇത്തരം സംവിധാനത്തില്‍ കഴിയില്ലന്നിരിക്കെ ഓണച്ചന്തകള്‍ പ്രഹസനമാകാനാണ് സാധ്യത. ഇതേസമയം നന്മ, നീതി സ്റേറ്റാറുകളില് അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തത് പൊതുവിപണിയിലെ വിലവര്‍ദ്ധനവിനു കാരണമായിട്ടുണ്ട്. സിവില്‍സപ്ളൈസ് ഔട്ട്ലെറ്റുകളില് ഇപ്പോള്‍തന്നെ നിത്യോപയോഗസാധനങ്ങള്‍ക്ക് പൊതുവിപണിയിലെ വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ക്ക് 135 ശതമാനം വരെ വിലവര്ധിച്ചിരിക്കെ ഓണച്ചന്തകളുടെ നടത്തിപ്പുകൂടി അട്ടിമറിക്കപ്പെട്ടാല്‍ ഓണത്തിനു മലയാളികളുടെ കീശകാലിയാകുമെന്നുറപ്പ്.
സിവില്സപ്ളൈസിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യുഡിഎഫില്‍ തന്നെ ശ്രമം നടക്കുന്നതായി അടുത്തിടെ കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ആരോപണമുന്നയിച്ചിരുന്നു. ഓണക്കാലത്ത് വിലനിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ സബ്സിഡിയായി 25 കോടിരൂപ കണ്‍സ്യുമര്‍ഫെഡിന് അനുവദിച്ചെങ്കിലും ഇതിനുള്ള സാധനങ്ങള്‍ വില്പനകേന്ദ്രങ്ങളില് എത്തിയിട്ടില്ല.
കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള മദ്യവില്പന ശാലകളില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം കൊണ്ടാണ് നന്മ, ത്രിവേണി ജീവനക്കാര്‍ക്ക് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. മുന്‍ കാലങ്ങളില്‍ ഈ വിപണന കേന്ദ്രങ്ങള്‍ ലാഭകരമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉത്സവകാലത്ത് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. സീസണില്‍ സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള വില്പനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. ഇത് നാട്ടിന്‍പുറങ്ങളിലും വിലക്കയറ്റം തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ അട്ടിമറിക്കപ്പെട്ടു. ഓണക്കാലത്ത് സപ്ളൈകോയും കണ്‍സ്യൂമര്‍ഫെഡും നോക്കുകുത്തിയാകുമ്പോള്‍ കരിഞ്ചന്തയില്‍ കൊള്ളയടിക്കപ്പെടുന്നത് സാധാരണക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: