പത്തനംതിട്ട:വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന. ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ 1999 ഫെബ്രുവരി 19 ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമരണം വരിച്ച അടൂര്‍ പള്ളിക്കല്‍ തെങ്ങമം സഹദേവ മന്ദിരത്തില്‍ എസ്. സഹദേവന്റെ കുടുംബത്തോടാണ് അവഗണന.
സിആര്പിഎഫിലായിരുന്ന സഹദേവന് രാഷ്ട്രപതിയുടെ ധീരതാമെഡല് നേടിയ ജവാനാണ്. സഹദേവന്റെ മകന് അഭിദേവിന് സര്‍ക്കാര്‍ സര്‍വീസില്‍ ലഭിക്കേണ്ട ജോലിയാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്.
സിആര്‍പിഎഫില്‍ സേവനം അനുഷ്ടിച്ച് വീരമൃത്യു വരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാനത്ത് നിയമനത്തിന് അര്‍ഹതയുണ്ട്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സഹദേവന്റെ കാര്യത്തില്‍ കേരളം ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ല. സിആര്‍പിഎഫ് ജവാന്റെ ആശ്രിതര്‍ക്ക് നിയമനം നല്‍കാനാവില്ലെന്നാണ് സംസ്ഥാന സൈനിക ക്ഷേമവകുപ്പ് നിലപാട്.
ആശ്രിത നിയമനത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അര്ധസൈനികനായ വ്യക്തി വീരമൃത്യു വരിക്കുന്നത് യുദ്ധത്തിലോ സമാനമായ സാഹചര്യത്തിലോ ആകണം. സൈനിക സേവനത്തിനിടയിലെ മരണം എന്ന് ബന്ധപ്പെട്ട ഓഫീസ് അതോറിറ്റി സാക്ഷ്യപ്പെടുത്തണം.
ഏതെങ്കിലും ആര്‍മി യൂണിറ്റുമായി ചേര്‍ന്നുനടത്തിയ ഓപ്പറേഷനിലായിരിക്കണം വീരമൃത്യു വരിച്ചത്. ഇത് മൂന്നും സഹദേവന്റെ കാര്യത്തില്‍ ബാധകമാണ്.സൈനിക നടപടിക്കിടയില്‍ അല്ലാതെ മരിച്ച അര്‍ധസൈനികരുടെ ആശ്രിതര്‍ക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് സഹദേവനെയും കുടുംബത്തെയും സംസ്ഥാനസര്‍ക്കാര്‍ അവഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: