ന്യൂദല്‍ഹി: അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍. ഇതുസംബന്ധിച്ച് ചേര്‍ന്ന സംസ്ഥാന ഭക്ഷ്യ-ഉപഭോക്തൃ മന്ത്രിമാരുടെ യോഗത്തില്‍ ആറ് മാസത്തെ കര്‍മ്മപദ്ധതിക്ക് തുടക്കമിട്ടെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന് രാജ്യസഭയെ അറിയിച്ചു.
പദ്ധതിയനുസരിച്ച് കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെയ്പ്പുകാര്ക്കുമെതിരെ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊളളും. അവശ്യവസ്തു നിയമവും കരിഞ്ചന്ത തടയല്‍ നിയമവും സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കും. വിപണിയില്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാനങ്ങള്‍ കൈക്കൊള്ളും. സര്‍ക്കാര്‍/സ്വകാര്യ, സഹകരണ, സംഭരണ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി നിലവിലുള്ള സംഭരണശേഷി സംസ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മൊത്തവില വിപണി കളിലെയും ചില്ലറ വില്‍പ്പന ശാലകളിലെയും വിലകള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാനങ്ങളിലെ വില നിരീക്ഷണ സെല്ലുകള്‍ ശക്തിപ്പെടുത്തും. ആവശ്യമായ ചട്ടങ്ങളില്‍ ഫലപ്രദമായ വിപണി ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാനങ്ങളെ ഇത് സഹായിക്കും. ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ സംസ്ഥാനാന്തര നീക്കത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കും. കാര്‍ഷികോല്‍പ്പന്ന വിപണി നിയമം പുനരവലോകനം ചെയ്യും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അവശേഷിക്കുന്ന 24 സംസ്ഥാനങ്ങളിലും എത്രയും വേഗം നടപ്പിലാക്കും, മന്ത്രി പാസ്വാന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: