പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തിയ സംഭവം അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം പാലക്കാട്ടെത്തി. മനുഷ്യക്കടത്ത്് അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ രഞ്ജിത് പാണ്ഡെയും സംഘവുമാണ് ഇന്നലെ രാവിലെ 11 ഓടെ പാലക്കാട്ടെത്തിയത്.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് സംഘം ശേഖരിച്ചു.
2014 മെയ് 24 നും 25 നുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും 578 കുട്ടികളെ ട്രെയിന്‍ മാര്‍ഗം എത്തിച്ച സംഭവത്തില്‍ രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്ക് 455 കുട്ടികളെയും പശ്ചിമബംഗാളില്‍ നിന്നും 123 കുട്ടികളെ മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ യത്തീംഖാനയിലേക്കുമാണ് കൊണ്ടുവന്നത്. ഇതില്‍ വെട്ടത്തൂരിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി.
ഇരുകേസുകളിലുമായി ആകെ 15 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഇതില്‍ 11 പേരെയും ആദ്യം കേസ് അന്വേഷിച്ച പാലക്കാട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിലവില്‍ കേസന്വേഷിച്ചിരുന്ന പാലക്കാട് ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈംവിങ് ഡിവൈ.എസ്.പി സി. കെ. രാമചന്ദ്രന്റെ പക്കല്‍ നിന്നുമാണ് രഞ്ജിത് പാണ്ഡെയും ഹെഡ് കോണ്‍സ്റ്റബിള്‍ വിനോദും രേഖകള്‍ ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: