നിരവധി സാധനാമാര്‍ഗങ്ങള്‍ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ അവയില്‍ അധികവും വളരെയധികം ക്ലിഷ്ടവും ഉന്നത മാനസികതലം വേണ്ടവയും ആയിരുന്നതിനാല്‍ സാധാരണക്കാര്‍ക്കവ അപ്രാപ്യം തന്നെയായിരുന്നു. വൈഷ്ണവാചാര്യന്മാര് വന്‍ ശാസ്ത്രങ്ങള്‍ അഭ്യസിക്കേണ്ടിവരുന്ന ഭക്തി മാര്‍ഗത്തില്‍ നിന്നു ഭിന്നമായ ഒരു പാത വെട്ടിത്തുറന്നു. അതിനായിരുന്നു കീര്‍ത്തനവും പ്രതിമാ പൂജയും.
വ്യക്തിപരമായും ഇഷ്ടദേവതാ പ്രതിമയെ ജീവസ്സുറ്റതായി കണക്കാക്കി വളരെ ശ്രദ്ധിച്ച് കുളിപ്പിക്കുകയും വസ്ത്രം ഉടുപ്പിക്കയും മാല ചാര്‍ത്തുകയും പൂജാദ്രവ്യങ്ങളും ഭക്ഷണവും സമര്‍പ്പിക്കയും സദാ നാമസ്മരണ നടത്തുകയും ചെയ്യുകയെന്ന മാര്‍ഗത്തെ അവര്‍ക്രിയാ മാര്‍ഗമെന്നു വിളിച്ചു. ഇതിലൂടെ ക്ഷേത്രധ്വംസനം മൂലം തടസപ്പെട്ടിരുന്ന പൂജാദികള്‍ക്ക് ഒരു പകര സംവിധാനം ഉണ്ടാക്കാനും അതുവരെ രണ്ടു നൂറ്റാണ്ടോളം ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്ക് ആധ്യാത്മിക ഉന്നതിക്ക് മാര്‍ഗം തുറന്നുകൊടുക്കാനും അവര്‍ക്കു സാധിച്ചു. ഗ്രാമങ്ങളിലുണ്ടായിരുന്ന ഗുരുകുല സംവിധാനം അക്കാലത്ത് (14-15 നൂറ്റാണ്ടുകള്‍) തകര്‍ന്നു തുടങ്ങിയിരുന്നു. വീടുകളിലെ പൂജയിലൂടെ വിദ്യയില്ലെങ്കിലും സംസ്കാരം നിലനിര്‍ത്താനുള്ള വഴിയും അവര്‍ ഒരുക്കി. മറ്റു സമ്പ്രദായങ്ങളും പിന്നീടതേ മാര്‍ഗം പിന്തുടര്ന്നെങ്കിലും വൈഷ്ണവരെപ്പോലുള്ള ഉത്സാഹം ഇതുവരേയും പൂജാകാര്യങ്ങളിലും കീര്‍ത്തനങ്ങളിലും ആര്‍ക്കുമുണ്ടായിട്ടില്ല.
ശ്രീരാമ ദേവന്റെ മുഖത്തിലൂടെ ലക്ഷ്മണനു ഈ പൂജാവിധി ഉപദേശിപ്പിക്കുന്നതിലൂടെ സാധാരണ ജനങ്ങള്‍ക്കതില്‍ ആദരവും താത്പ്പര്യവും ഉണ്ടാക്കിയെടുക്കാനാണ് തുഞ്ചത്താചാര്യന്റെ ശ്രമം. ഇന്നു മതസ്ഥാപനങ്ങളും ആശ്രമങ്ങളും തടസം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇഷ്ടദേവതാ പൂജ, കീര്‍ത്തനം എന്നിവ വളരെ പ്രമുഖമായ ഒരു ആധ്യാത്മിക മാര്‍ഗമായി ഇന്നും തുടരുന്നു. ഏറ്റവും സാധാരണ തൊഴിലുകള്‍ ചെയ്തിരുന്ന നെയ്ത്തുകാര്‍, കൂലിപ്പണിക്കാര്‍, ചെരുപ്പുകുത്തികള്‍, തോലുരിയുന്നവര്‍, വീട്ടമ്മമാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനായി പൂജ്യനീയരായ ഭക്തരും സിദ്ധരും ഉണ്ടാകാന്‍ ഈ സാധനാ പദ്ധതി നിമിത്തമായി. തന്റെ വനവാസകാല അന്തിമഘട്ടത്തിലെത്തിയതോര്‍ത്ത്് ശ്രീരാമന് തന്റെ ജീവിത ഉദ്ദേശ്യത്തിന്റെ ഒരു പ്രധാനഘട്ടമായ രാക്ഷസനാശത്തിനു വ്യഗ്രതകൊള്ളുവാന്‍ തുടങ്ങി.
സുഗ്രീവന് ഇതു മനസിലാക്കികൊണ്ടും തനിക്ക് ചെറിയ ഒരു അമാന്തം ഇക്കാര്യത്തില്‍ ഉണ്ടായത് തിരുത്താനുള്ള ആഗ്രഹവും മൂലവും ചുറ്റിനും വാനര ജാതി പ്രമുഖന്മാരോടെല്ലാം സേനയുമായി എത്താന്‍ സന്ദേശമയച്ചു. തന്റെ ആജ്ഞ ലംഘിക്കുന്നവര്‍ശിക്ഷിക്കപ്പെടുമെന്ന മുന്നറയിപ്പും അസന്ദിഗ്ധമാംവണ്ണം അതോടൊപ്പം അയച്ചു. ‘സുഗ്രീവാജ്ഞ’ എന്ന ചൊല്ല് ഇന്നും പ്രയോഗിക്കപ്പെടുന്നുണ്ടല്ലോ. ഭരണ മാറ്റവും അതോടൊപ്പം രാമന്റെ ത്യാഗപൂര്‍ണ്ണവും ദൈവികവുമായ പ്രതിച്ഛായയും അഗസ്ത്യ മഹര്‍ഷിയുടെ പൂര്‍വ്വ പരിശ്രമങ്ങളുടേയും കൂട്ടായ ഫലമായി വന്‍തോതില്‍ ധര്‍മ്മ സംരക്ഷണത്തിനായി സൈനികരെത്തി.
ശ്രീരാമനോടു തന്റെ സൈന്യത്തെപ്പറ്റി സുഗ്രീവന് വര്‍ണ്ണിക്കുന്നത് തന്റെ സൈന്യത്തില്‍ അങ്ങേയറ്റം വിശ്വാസമുള്ള ഒരു സൈന്യ തലവന്റെ മട്ടിലാണ്. അതങ്ങനെയാണുവേണ്ടത് താനും. ഏതൊരു രാജ്യത്തിന്റേയും മസ്തിഷ്കം ചാരന്മാരാണെങ്കില്‍ ശക്തി സൈന്യമാണ്. അത്യന്തം ശക്തരായ അവരെല്ലാം സസ്യഭുക്കുകളായിരുന്നു എന്നോര്‍ക്കണം. വൈഷ്ണവ സമ്പ്രദായങ്ങളില്‍ ഭക്തര്‍ സസ്യാഹാരികള്‍ ആവണമെന്ന് നിര്‍ബന്ധമാണ്. ആ സങ്കല്‍പ്പത്തിന്റെ പകര്‍പ്പാണ് അധ്യാത്മ രാമാണത്തിലെ ശക്തരും, സംഘടിതരും, ഭക്തന്മാരുമായ വാനര സേന. മഹാഭാരതത്തിലേതു പോലെ രണ്ടുഭാഗത്തേയും സേനാ പ്രമുഖര്‍ക്ക് രാമായണത്തില്‍ വളരെ പ്രാധാന്യം നല്കപ്പെട്ടിട്ടില്ല. എങ്കിലും ഹനുമാനെ പോലെ ചിലര്‍ അനശ്വരമായ പ്രേരണയായി ഭാരതീയ മനസുകളുടെ മേല്‍ സ്വാധീനം ചെലുത്തുന്നു. വ്യക്തിത്വ വികസനത്താല്‍ മതസ്വാധീനം വളരെ പ്രമുഖമാണല്ലോ.
നൂറായിരം വാനര പ്രമുഖരില്‍ ശ്രീരാമന് മോതിരം ചിഹ്നമായി നല്‍കുന്നത് ഹനുമാന്റെ കൈയിലാണ്.അടയാളവാക്യവും ഹനുമാനാണ് ശ്രീരാമന് പറഞ്ഞുകൊടുക്കുന്നത്. ഇത് ഹനുമാന് എന്ന സേവകന്റെ ബുദ്ധിശ്ക്തി, കാര്യപ്രാപ്തി, സത്യസന്ധത എന്നിവയിലുള്ള വിശ്വാസം പ്രകടമാകുന്നു. ശ്രീരാമന് തിരഞ്ഞെടുപ്പില്‍ ഒരു പിഴവും പറ്റിയില്ല എന്നാണ് തുടര്‍ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. നേതൃത്വത്തിലുള്ളവര്‍ എപ്പോഴും തന്റെ സഹപ്രവര്‍ത്തകരെ ശരിയായി വിലയിരുത്തിയാലേ സംഘടനാ തന്ത്രം സുഗമമായി ചലിക്കുകയുള്ളൂ. ഹനുമാന് സുഗ്രീവന്റ മന്ത്രിയായത് ഗുരുവായ സൂര്യദേവന് തന്റെ പുത്രനെ സഹായിക്കണമെന്നു പറഞ്ഞതിനാലാണ്. ശിവാംശമായിരുന്ന ഹനുമാന് ബാലിയെ പോലുള്ളൊരാളുടെ മന്ത്രിപദം സ്വീകരിക്കാമായിരുന്നു.
എന്നാല്‍ പലപ്പോഴും അന്യായം നേരിടുന്നവരുടേയും കഷ്ടത അനുഭവിക്കുന്നവരുടേയും സത്യസന്ധരുടേയും കൂടെ നില്ക്കുകയെന്നതാണ് ഹനുമാന്റെ പ്രവൃര്‍ത്തി. ഈ ഗുണങ്ങളാണ് ശ്രീരാമന് ഹനുമാനോട് ഇഷ്ടം തോന്നാനുള്ള കാരണം. ഹനുമാനില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ സാധ്യതകളും ശ്രീരാമനെപ്പോലെ സൂക്ഷ്മദൃക്കും ക്രാന്തദര്‍ശിയുമായ ഒരു നിരീക്ഷകന്റെ കണ്ണില്‍പ്പെടാതിരിക്കില്ലല്ലോ?
വന്‍ സംഭവ വികാസങ്ങള്‍ മാത്രമല്ല ഒരു പുരുഷനെ അവതാരമാക്കുന്നത്. നിരവധി ചെറു സംഭവങ്ങളുടെ ഒരു ശൃംഖല കൂടിയാണ്. മഹാ പുരുഷന്മാരും മുനികളും മഹര്‍ഷിമാരും ആചാര്യന്മാരും ഉന്നതതലം പ്രാപിച്ച മാനസിക വികാസത്തിന്റെ കൊടുമുടികളില്‍ ജീവിച്ചിരിക്കുന്നവരാണ്. എന്നാല്‍ അവര്‍ക്കും മാതൃകയാണ് അവതാരങ്ങള്‍. അവര്‍ ശരീരം കൊണ്ട് മനുഷ്യരാണെങ്കില്‍ മാനസിക ധര്‍മ്മവും സ്വത്വബോധവും അവരെ ഈശ്വര കോടിയിലാക്കുന്നു. അവതാരം ഏതെങ്കിലുമൊരു രാഷ്ട്രത്തിനോ ജനതയ്ക്കോ മാത്രമല്ല മാതൃക. മുഴുവന്‍ മാനവ സമൂഹത്തിനും എക്കാലത്തും അവര്‍ മാതൃകയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: