കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകം താല്പര്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ലോക്സഭയിലേക്ക് ആഗ്ലോ-ഇന്‍ഡ്യന്‍ പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ട നിയുക്ത എം.പി പ്രൊഫ.റിച്ചാര്‍ഡ് ഹേ പറഞ്ഞു. തലശ്ശേരി ഹോളോവേ റോഡിലെ ഹെയ്സ്മാനര് എന്ന വീട്ടില്‍ ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ വിദേശ യാത്രകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിദേശ ഭാരതീയരില്‍ മോദിയുടെ സന്ദര്‍ശനം ഏറെ മതിപ്പുളവാക്കിയിട്ടുണ്ടെന്നും ഇത് ഭാവിഭാരതത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല മോദി സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഇത് രാഷ്ട്രത്തിന്റെ ഭാവി ഭദ്രമാക്കും. ദീര്‍ഘവീക്ഷണത്തോടെ മോദി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വന്‍ അംഗീകാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തന്നെ എംപി സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ ബിജെപി നേതൃത്വത്തോട് അങ്ങേയറ്റം കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിഷ്ക്കാരം ആവശ്യമാണ്. എംപി സ്ഥാനം ഇത്തരം മേഖലകളില്‍ ഉപയോഗപ്പെടുത്തും. ഭാരിച്ച ഉത്തരവാദിത്വമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ജനങ്ങളുടെ സഹകരണത്തോടെ ,കണ്ണൂരിന്റെ പ്രത്യേകിച്ച് തലശ്ശേരിയുടെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുത്ത് നടപ്പാക്കും. വാണിജ്യ, വ്യവസായ മേഖലകളുടെ മുന്നേറ്റത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കും. കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപി യില്ലാത്തതിനാല്‍ തന്നില്‍ പാര്‍ട്ടി നേതൃത്വം അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് കേരള വികസനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കേവലം കേരളത്തിന്റെ മാത്രം പ്രതിനിധിയല്ലയെന്നതിനാല് ഭാരതം മുഴുവന്‍ തന്റെ സേവന മേഖലയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ-സേവന പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള പ്രദേശങ്ങളുള്‍പ്പെടുന്ന ഡിസ്ട്രിക്ട് ലയണ്‍സ് ക്ലബ്ലിന്റെ ഗവര്‍ണ്ണര്‍, ജൂനിയര്‍ ചേമ്പറിന്റെ സംസ്ഥാന പ്രസിഡണ്ട്, സ്പെഷ്യല്‍ ഒളിമ്പിക്സ് ഇന്റര്‍നാഷണലിന്റെ സ്റ്റേറ്റ് ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും റോട്ടറി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സ്റ്റഡി എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ പ്രതിനിധിയായി ഏറെക്കാലം കാലിഫോര്‍ണിയായിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം വിവിധ കോളേജുകളില്‍ അധ്യാപകനായി ജോലി ചെയ്ത കാലഘട്ടത്തില്‍ പാഠ്യേതര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
സേവനത്തിന്റെ പുതിയ നിയോഗമാണ് എംപി സ്ഥാനലബ്ധിയിലൂടെ റിച്ചാര്‍ഡ് ഹേ യെ തേടിയെത്തിയിരിക്കുന്നത്. നാടിന്റെ വികസനത്തെക്കുറിച്ച് ദീര്‍ഘവീക്ഷണവും വിശാലമായ കാഴ്ചപ്പാടുമുളള ഒരു വ്യക്തിയെന്ന നിലയില്‍ റിച്ചാര്‍ഡിന്റെ സ്ഥാനലബ്ധി കേരളത്തിനും പ്രത്യേകിച്ച് കണ്ണൂര്‍ ഉള്‍പ്പെടെയുളള മലബാര്‍ പ്രദേശത്തിനും ഏറെ ഉപകാരപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങള്‍.
വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ ഹേ എം.പിയായി നോമിനേറ്റ് ചെയ്ത ദിവസം പുസ്തക രചനയുടെ ഭാഗമായി വാഷിങ്ടണിലായിരുന്നു. ‘പ്രൊഫഷണലൈസേഷന് ഓഫ് ടീച്ചേഴ്സ് ആന്റ് ഇന്സ്റ്റിറ്റിയൂഷന്’ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടായിരുന്നു വാഷിങ്ടണ്‍ സന്ദര്‍ശനം. എംപിയായി നോമിനേറ്റ് ചെയ്തതറിഞ്ഞ് കഴിഞ്ഞ ദിവസമാണ് തലശ്ശേരിയില്‍ തിരിച്ചെത്തിയത്.
ഇന്ന് തിരുവനന്തപുരത്ത് ഗവര്‍ണ്ണറെ സന്ദര്‍ശിക്കുന്ന ഹേ 3ന് ദല്‍ഹിയിലെത്തും. 4,5 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന സിപിഎം അക്രമത്തിനെതിരായ കണ്ണൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പരിപാടിയില്‍ സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച നീന്തല്‍ താരം കൂടിയായ ഹേ വയനാട് അറപ്പറ്റയിലെ ഹാരിസണ്‍ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന സ്കോട്ട്ലാന്റുകാരന്‍ റോബോര്‍ട്ട് വില്യമിന്റേയും തലശ്ശേരി സ്വദേശിയായ സരോജിനിയുടേയും മൂന്നാമത്തെ മകനാണ്. ഷക്കീലാ ഹേ യാണ് ഭാര്യ. റൊമോള ജോയ്, റൊമീണകാട്ടുങ്ങല് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: