ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഇടംപിടിക്കാമെന്ന ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ഹാമിന്റെ മോഹങ്ങളില്‍ കരിനിഴല്‍. മൂന്നാം യോഗ്യതാ റൗണ്ടിന്റ ആദ്യ പാദത്തില്‍ വെസ്റ്റ് ഹാമിനെ റൊമാനിയന്‍ ടീം ആസ്ത്ര ഗുര്ഗ്യൂ സമനിലയ്ക്കു പിടിച്ചു (2-2).
സ്വന്തം തട്ടകത്തില്‍ 2-0ന് മുന്നിട്ടു നിന്നശേഷമായിരുന്നു വെസ്റ്റ് ഹാം കളി കൈവിട്ടത്. ഇതോടെ ആഗസ്ത് ആറിന് എതിര് കളത്തിലെ രണ്ടാം പാദം വെസ്റ്റ് ഹാമിന് ജീവന്മരണ പോരാട്ടമായി.
അപ്ടന് പാര്‍ക്കില്‍ തുടക്കത്തില്‍ എല്ലാം ആതിഥേയര്‍ക്ക് അനുകൂലമായിരുന്നു. 23-ാം മിനിറ്റില്‍ എന്നര് വലന്‍സിയയിലൂടെ അവര്‍ ലീഡെടുത്തു (1-0). രണ്ടാം പകുതിയില്‍ മൗറോ സരാറ്റെ (51-ാം മിനിറ്റ്) മൂന്‍തൂക്കം ഇരട്ടിപ്പിച്ചുനല്കി.
പക്ഷേ, പിന്നീട് കളി മാറി. 59-ാം മിനിറ്റില്‍ ജെയിംസ് കോളിന്‍സ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്ത്. വെസ്റ്റ് ഹാമിന്റെ അംഗ ബലക്കുറവ് മുതലെടുത്ത ആസ്ത്ര ഒരു ഗോള്‍ മടക്കി, റിക്ക് ബോള്‍ഡ്രിന്‍ (71) അതിനുടമ (2-1). പതിനൊന്നു മിനിറ്റുകള്‍ക്കുശേഷം എയ്ഞ്ചലോ ഒഗ്ബൊന്നയുടെ സെല്‍ഫ് ഗോള്‍ വെസ്റ്റ് ഹാമിന്റെ ഹൃദയം തകര്‍ത്തു (2-2). സ്വന്തം ടീമിനെ കൂകിവിളിച്ച് കരകയറ്റിയാണ് കാണികള്‍ മടങ്ങിയത്. അതേസമയം, അല്‍ബേനിയന്‍ സംഘം കുകേസിയും പോളണ്ടില്‍ നിന്നുള്ള ലെഗിയ വാഴ്സയും തമ്മിലെ മുഖാമുഖം കാണികളുടെ അക്രമംമൂലം മാറ്റിവച്ചു. ലെഗിയ താരം ഒന്ഡ്രജ് ഡുഡയുടെ തലയ്ക്ക് ഏറുകൊണ്ട് പരിക്കേറ്റതാണ് പ്രശ്നകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: