തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സാമൂഹികപ്രതിബദ്ധതാ പദ്ധതിയില്‍നിന്ന് ഹൈന്ദവിഭാഗത്തെ ഒഴിവാക്കാന്‍ നീക്കം. തിരുവനന്തപുരം ബിഷപ്പിന്റെയും വിഴിഞ്ഞം ജമാഅത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സാമൂഹികപ്രതിബദ്ധതാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
220 കോടി രൂപയാണ് സാമൂഹികപ്രതിബദ്ധതാ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ എട്ട് ശതമാനത്തോളം വരും ഈ തുക. തുറമുഖ നിര്‍മാണസ്ഥലത്ത് പരമ്പരാഗതമായി തൊഴില്‍ ചെയ്തുവരുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനാണ് തുക ചെലവഴിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കണ്ണില്‍ മത്സ്യബന്ധനവും വിപണന മേഖലയും മാത്രമാണ് സാമൂഹികപ്രതിബദ്ധതാ പദ്ധതിയിലുള്ളത്. എന്നാല്‍ പദ്ധതിപ്രദേശത്ത് പരമ്പരാഗതതൊഴില്‍ നഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഹൈന്ദവസമൂഹത്തെ സര്‍ക്കാര്‍ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്.
തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പട്ടികയില്‍ രണ്ടായിരം മത്സ്യ ത്തൊഴിലാളികള്‍, 220 ചിപ്പിവാരല്‍ തൊഴിലാളികള്‍, 75 കമ്പ വലക്കാര് മാത്രമണെന്നാണ് സര്‍ക്കാരിന്റെ കണക്ക്. പദ്ധതിപ്രദേശത്ത് പരമ്പരാഗതമായി തൊഴില്‍ ചെയ്തുവരുന്ന കയര്‍ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, കേരകര്‍ഷകര്‍, കട്ടമരം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ ഈ വിഭാഗക്കാരൊന്നും സര്‍ക്കാര്‍ പട്ടികയിലില്ല.
ഹൈന്ദവ വിഭാഗത്തിലെ വിവിധ സമുദായക്കാരണ് ഇവരില്‍ ഭൂരിഭാഗവും. 280 ഏക്കര്‍ കൃഷിഭൂമിയാണ് തുറമുഖനിര്‍മാണത്തിന് അനുബന്ധമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തത്. ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കിയപ്പോള് ആയിരക്കണക്കിന് കര്‍ഷകരെ സര്‍ക്കാര്‍ മറന്നു. കൃഷിഭൂമി പാട്ടത്തിനെടുത്ത് വാഴ, മരിച്ചീനി, പച്ചക്കറി എന്നിവ കൃഷിചെയ്യുന്ന കര്‍ഷകര്‍ വേറെയുമുണ്ട്. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവരാണ് കര്‍ഷകരില്‍ അധികവും. മുല്ലൂര്‍, കോട്ടുകാല്‍ ഏലകള്‍ പൂര്‍ണമായും പദ്ധതി വരുന്നതാടെ ഇല്ലാതാവുകയാണ്.
പദ്ധതി പ്രദേശത്ത് തൊണ്ട് അഴുക്കി ചകിരിയാക്കി കയര്‍ പിരിച്ച് ജീവിക്കുന്ന ഈഴവ വിഭാഗത്തില്‍പ്പെട്ടവരുണ്ട്. തുറമുഖ നിര്‍മാണം നടക്കുമ്പോള്‍ തൊണ്ട് അഴുക്കാന്‍ വേറെ സ്ഥലം ഇല്ലാതാവുകയും ഇവരുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. കട്ടമരങ്ങള്‍ കൂട്ടികെട്ടി തീരത്തുനിന്ന് അധികം ദൂരത്തല്ലാതെ കക്കവാരാന്‍ പോകുന്ന നാടാര്‍ വിഭാഗക്കാരും ഉണ്ട്. ഹൈന്ദവ വിഭാഗത്തില്‍പെട്ട ഏകദേശം മൂവായിരത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്.
ഹൈന്ദവ വിഭാഗത്തിലുള്ളവര്‍ക്ക് പൂര്‍ണമായും തൊഴില്‍ നഷ്ടമാകുമ്പോള്‍ സര്‍ക്കാര്‍ സഹായം നല്കാന് തീരുമാനിച്ചിരിക്കുന്നവര്‍ക്ക് സ്ഥിരമായി തൊഴില്‍ നഷ്ടമാകുന്നില്ല. മത്സ്യബന്ധനത്തിന് പദ്ധതി പ്രദേശത്തിന് സമീപത്തായി ഫിഷര്‍മെന്‍ പോര്‍ട്ട് നിലവിലുണ്ട്. തുറമുഖ നിര്‍മാണം നടക്കുമ്പോള്‍ ഫിഷര്‍മെന്‍ പോര്‍ട്ട് വഴി മത്സ്യബന്ധനത്തിന് പോകാം. അതോടൊപ്പം മത്സ്യവിപണനവും നടത്താം. ഈ വസ്തുത മറച്ചുവച്ചാണ് പദ്ധതിപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് വരുത്തിതീര്‍ത്ത് പള്ളിവികാരിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയത്. അനധികൃതമായി കോടികള്‍ തട്ടിയെടുക്കാന്‍ സംഘടിത നീക്കമാണ് ഇതിനുപിന്നിലുള്ളത്.
തുമ്പമുതല് പുല്ലുവിള വരെയുള്ള നാല്‍പ്പതു കിലോമീറ്ററോളം വരുന്ന തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ സാമൂഹികപ്രതിബദ്ധതാപദ്ധതിയില് ഉള്‍പ്പെടുത്തണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം ഫിഷര്‍മെന്‍ പോര്‍ട്ട് മുതല്‍ ആഴിമലവരെയുള്ള പത്തുകിലോമീറ്റര്‍ ദൂരത്തെ തീരമാണ് തുറമുഖത്തിനായി വേണ്ടിവരുന്നത്. ബാക്കി ഏറ്റെടുത്തിരിക്കുന്നത് തീരദേശം വിട്ടുള്ള കാര്‍ഷിക ഭൂമിയാണ്. വ്യാജ പ്രതിഷേധം നടത്തിയവര്‍ കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ധനസഹായം ലഭിക്കേണ്ടവര്‍ക്ക് പ്രതിഷേധസമരം നടത്തിയില്ല എന്ന കാരണത്താല്‍ സഹായം നിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: