തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞും ജലവിഭവ മന്ത്രി പി.ജെ. ജോസഫും രംഗത്ത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറെയും ജലവിഭവവകുപ്പ് ചീഫ്എഞ്ചിനീയറെയും സസ്പെന്റു ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടിക്കെതിരെയാണ് മന്ത്രിമാർ നേരിട്ട് ഉമ്മൻചാണ്ടിയോട് അതൃപ്തി അറിയിച്ചത്. ആഭ്യന്തരവകുപ്പിന്റെ നടപടി ചട്ടങ്ങൾ പാലിച്ചല്ലെന്നും വകുപ്പ് മന്ത്രിമാരോട് ആലോചിക്കാതെയും മുഖ്യമന്ത്രിയെ ഫയൽ കാണിക്കാതെയും എടുത്ത നടപടി ഏകപക്ഷീയമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
കടലുണ്ടി പുഴയ്ക്ക് കുറുകെ നിർമിച്ച മഞ്ഞമ്മാട് പാലത്തിന്റെ ടെണ്ടർ നടപടിയിൽ വിജിലൻസ് അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ചീഫ്എഞ്ചിനീയർ പി.കെ. സതീശനെയും ജലവിഭവവകുപ്പ് ചീഫ്എഞ്ചിനീയർ മഹാനുഭാവനെയും ആഭ്യന്തരവകുപ്പ് സസ്പെന്റ് ചെയ്തത്. ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദനകേസിൽ സസ്പെൻഷനിലുള്ള ടി.ഒ. സൂരജ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനായിരിക്കെയാണ് മഞ്ഞമ്മാട് പാലത്തിന്റെ ടെണ്ടർ നടപടി നടന്നത്. കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു എട്ടുകോടി ചെലവ് വരുന്ന പദ്ധതിയുടെ ചുമതല.
പാലത്തിന്റെ ടെണ്ടർ നടപടിയിൽ വ്യാപകക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തുകയായിരുന്നു. ടി.ഒ. സൂരജും അന്ന് മാനേജിംഗ് ഡയറക്ടറായിരുന്ന കെ.എസ്. രാജുവും പൊതുമരാമത്ത് വകുപ്പ് ചീഫ്എഞ്ചിനീയറായിരുന്ന ബാബുരാജും കോർപ്പറേഷന്റെ ഭരണസമിതി അംഗങ്ങളായ പി.കെ. സതീശനും മഹാനുഭാവനും കുറ്റക്കാരാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ സൂരജ് സസ്പെൻഷനിലാണ്. രാജുവും ബാബുരാജും സർവീസിലില്ല. സതീശനും മഹാനുഭാവനും സർവീസിലുള്ള സാഹചര്യത്തിലാണ് ഇവരെ സസ്പെന്റ് ചെയ്യാൻ വിജിലൻസ് ശുപാർശ ചെയ്തത്.
ഇരുവരും മന്ത്രിമാരുടെ വകുപ്പുകളിൽ സുപ്രധാന തസ്തികകൾ വഹിക്കുന്നവരായതിനാൽ കൂടുതൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് ആദ്യം ഫയൽ മടക്കി. എന്നാൽ ഇവർക്കെതിരെ നടപടി അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിനെ വീണ്ടും സമീപിച്ചതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഈ നടപടിയാണ് പൊതുമരാമത്ത് മന്ത്രിയെയും ജലവിഭവ മന്ത്രിയെയും പ്രകോപിപ്പിച്ചത്.
എന്നാൽ നടപടിക്രമങ്ങൾ അനുസരിച്ചാണ് സസ്പെൻഷനെന്നും അഡീഷണൽ ചീഫ്സെക്രട്ടറിക്ക് ഇത്തരം നടപടി സ്വീകരിക്കാമെന്നുമാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും അറിയിക്കുക എന്നത് നിർബന്ധമല്ലെന്നും കീഴ്വഴക്കം മാത്രമാണെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: