ന്യൂദല്‍ഹി: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് നടത്തിവരുന്ന സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിയുടെ പ്രവര്‍ത്തനശൈലിയും അതിലൂടെയുളള മുന്നേറ്റവും പ്രശംസനീയമാണെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറയുകയുണ്ടായി.
ഇവ മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. ഇ-സാക്ഷരതയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുവാന്‍ ഒന്നാംഘട്ടം നടപ്പിലാക്കുന്ന കേരളത്തിലെ 100 പഞ്ചായത്തുകളില്‍ വൈ ഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് തയ്യാറാക്കിയ നവ ഇ-സാക്ഷരര്‍ക്കുള്ള കൈപ്പുസ്തകം ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍. ബാലഗോപാലില്നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും യോജിപ്പിക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്വര്ക്കും, വൈ ഫൈ കണക്ടിവിറ്റിയും വരുന്ന അഞ്ചുവര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. ഇതിന്റെ ഗുണഫലങ്ങള്‍ സാമാന്യജനങ്ങളില്‍ എത്താന്‍ ജനങ്ങള്‍ ഇ-സാക്ഷരരാകേണ്ടിയിരിക്കുന്നു. ഈ വഴിക്ക് കേരളത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഇന്റര്‍നെറ്റിലൂടെയുള്ള അറിവിന്റെ ശാക്തീകരണത്തിന് സമ്പൂര്‍ണ ഇ-സാക്ഷരത വഴിയൊരുക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: