തിരുവനന്തപുരം: അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിഎസ്സിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പിഎസ്സി അയയ്ക്കുന്ന ബില്ലുകള്‍ പാസ്സാക്കേണ്ടെന്ന് ധനവകുപ്പിന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം ഇതിനുള്ള തെളിവാണ്.
ഇപ്പോള്‍ത്തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ പിഎസ്സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും സര്‍ക്കാരിന്റെ ഈ നിലപാടു മൂലം മുടങ്ങും. പരീക്ഷകളോ അഭിമുഖങ്ങളോ നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. എല്‍ഡി ക്ലാര്‍ക്കിന്റെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഇതുവരെ ഒറ്റ ഒഴിവുപോലും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെതിരെ റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിലാണ്. കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് 350 ഓളം പേരെ സൂപ്പര്‍ ന്യൂമററി പോസ്റ്റുണ്ടാക്കി നിയമിച്ചതായാണ് അവര്‍ പറയുന്നത്. ഒരു തസ്തികയ്ക്ക് അഞ്ചുലക്ഷംരൂപ വച്ച് ഏതാണ്ട് എട്ടുകോടിരൂപ ഈയിനത്തില്‍ കോഴ വാങ്ങിയതായും ആക്ഷേപമുണ്ട്.
വിവിധവിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകള്‍ പലതിന്റെയും കാലാവധി തീരാറാകുമ്പോഴും ബന്ധപ്പെട്ട വകുപ്പുകള്‍ നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ്. പിഎസ്സി അഡൈ്വസ് മെമ്മോ അയച്ച തസ്തികകളില്‍പ്പോലും മാസങ്ങള്‍ പിന്നിട്ടിട്ടും നിയമനം നല്‍കാത്ത സ്ഥിതിയുമുണ്ട്.ഇതുമൂലം നിയമനം കാത്ത് വേഴാമ്പലിനെപ്പോലെ ഇരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കടുത്ത നിരാശയിലാണ്.
ഈ വക പ്രശ്നങ്ങള്‍കൊണ്ട് നട്ടം തിരിയുന്നതിനിടയിലാണ് പിഎസ്സിയുടെ ബില്ലുകള്‍ പോലും പാസ്സാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവഴി പിഎസ്സിയെ ഇല്ലാതാക്കാനും അതുവഴി പിന്‍വാതിലിലൂടെ നിയമനം നടത്തി കോഴ തട്ടാനുമാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: