തിരുവനന്തപുരം: ശശിതരൂരിനെ ഉപരോധിക്കുമെന്നും ജനകീയ ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍ പറഞ്ഞു. ശശിതരൂര്‍ എംപിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദിയായ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരെ ശശിതരൂര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. 300 ഓളം പേര് കൊല്ലപ്പെടുകയും ആയിരത്തോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ സ്ഫോടനക്കേസിലെ പ്രതിയായ ഭീകരനു വേണ്ടിയാണ് ശശിതരൂര്‍ വക്കാലത്ത് നടത്തുന്നത്. രാഷ്ട്രപതിയും സുപ്രീംകോടതിയും വധശിക്ഷയ്ക്ക് വിധിച്ച കൊടും ഭീകരനെ സര്‍ക്കാര്‍ കൊന്നു എന്ന് പറയുന്നത് നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും സുധീര്‍ പറഞ്ഞു.
ഈ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാട് പരസ്യപ്പെടുത്തണം. എംപി സ്ഥാനം രാജിവച്ച് മാപ്പ് പറയുന്നതു വരെ ശശിതരൂരിന്റെ ഓഫീസ് യുവമോര്‍ച്ച ഉപരോധിക്കും. ഭീകരവാദികളുടെ വക്താവായി പ്രവര്‍ത്തിക്കുന്ന ശശിതരൂര്‍ മാപ്പ് പറയുന്നതുവരെയും എംപിയെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശശിതരൂരിന്റെ കോലം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കത്തിച്ചു.
ശശിതരൂരിന്റെ ദാവൂദ് ഇബ്രാഹിം ബന്ധം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. യുവമോര്‍ച്ച വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവ്, ജില്ല പ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാനസമിതിയംഗങ്ങളായ ആര്.എസ്. സമ്പത്ത്, എസ്. നിശാന്ത്, മണിവാരി രതീഷ്, ജില്ലാ ഭാരവാഹികളായ ചന്ദ്രകിരണ്‍, അരുണ്‍, രഞ്ജിത്ത് ചന്ദ്രന്, പ്രശാന്ത്, പ്രവീണ്‍, സതീഷ്, ബി.ജി. വിഷ്ണു, ഉണ്ണിക്കണ്ണന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: