ന്യൂദല്‍ഹി: മദ്യവിരുദ്ധ പ്രവര്‍ത്തകനായ ഗാന്ധിയന്‍ ശശി പെരുമാളിന്റ മരണം അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് ആവശ്യം.
കന്യാകുമാരിയിലെ ഉണ്ണാമലയില് ജൂലൈ 31നാണ് ശശി പെരുമാള്‍(59) അന്തരിച്ചത്. പ്രദേശത്തെ സര്‍ക്കാര്‍ വക മദ്യ വില്‍പ്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമീപത്തെ മൊബൈല്‍ ടവറിനുമുകളില്‍ കയറി ഏഴുമണിക്കൂറോളം ശശി പെരുമാള്‍ സമരം നടത്തി. പിന്നീട് മദ്യശാല നീക്കാമെന്ന് അധികൃതരെത്തി ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് താഴെയിറങ്ങിയെങ്കിലും ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം മരണ കാരണം സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക സമിതിയുടെ അന്വേഷണത്തിനാവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മൃതദേഹത്തില്‍ അമിതമായി രക്തം പറ്റിയിരുന്നത് ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ്.
മൊബൈല്‍ ടവറില്‍ നിന്നും താഴെയിറക്കുന്നതിനു മുമ്പു തന്നെ മരിച്ചതാണോയെന്നും സംശയമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു മരണമുണ്ടായിട്ടും ജില്ലാ പോലീസ് സൂപ്രണ്ട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. സംസ്ഥാന പോലീസ് സംഭവത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: