എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ വളരെ നിഗൂഢത നിറഞ്ഞ ഒരു പ്രകരണമാണ് സ്വയം പ്രഭാഗതി. കഥയുമായി പ്രത്യക്ഷത്തില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം സംഭവങ്ങള്‍ ഉപയോഗിച്ച് ആചാര്യന് ശ്രീരാമനോടുള്ള സ്വന്തം സാധനാ നുഭൂതികള്‍ ഏതു പ്രകാരമായിരുന്നു എന്നു കാണിക്കുകയാണ് എന്നാണ് വിദ്വാന്മാരുടെ അഭിപ്രായം. അനേകം വര്‍ഷങ്ങളായി ജനസമ്പര്‍ക്കമില്ലാത്ത, സുഖകരമെങ്കിലും ഏകാന്തമായ സ്ഥലത്ത് കഴിയുന്ന, സ്വയംപ്രഭയിലുള്ള ഭഗവത് വിശ്വാസവും ആത്മ വിശ്വാസവും അത്ഭുതകരമാണ്. ശാരീരികമായി ദുര്‍ബലയായ സ്വയംപ്രഭയാല്‍ പ്രഭുഭക്തി മൂലം അത്ഭുതകരമായ ധര്‍മ്മനിഷ്ഠ കാണപ്പെടുന്നു. ഒറ്റയ്ക്കാണെങ്കിലും പിടിച്ചുനില്ക്കണമെന്നും ഏതെങ്കിലും ദിവസം വഴിതുറന്നുകിട്ടുമെന്നുമുള്ള വിശ്വാസത്തില്‍ നിരവധി വര്‍ഷം പിടിച്ചുനില്‍ക്കുകയെന്നത് എളുപ്പമല്ലല്ലോ.
ശാരീരികമായി പ്രബലരും പുരുഷന്മാരുമായ വാനരവീരന്മാരില്‍ ചുരുങ്ങിയകാലം കൊണ്ടുതന്നെ നിരാശയും ക്ഷീണവുംബാധിച്ച ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. അതാണ് അംഗദനെ പോലുള്ളവര്‍ പോലും ജീവിതാശ വെടിഞ്ഞ് കരയുന്നത്. നേരിട്ട് രാമനുമായി സംവദിച്ചിട്ടും ഈ മനോബലക്കുറവ് അനുഭവപ്പെടുന്നതിന്റെ കാരണം നിഷ്ഠയില്ലായ്മയാണ്. ഇത് ആത്മഹത്യാ പ്രവണതവരെ ചെന്നെത്തുന്നു. ഇതിന് നേരെ വിപരീതമായിരുന്നു സമ്പാദിയുടെ മനോഭാവം. വളരെ ശക്തമായ സ്ഥിതിയില്‍ നിന്നും തീര്‍ത്തും നിസ്സഹായാവസ്ഥയിലെത്തിയിട്ടും വീര്യമൊട്ടും ചോരാതെ വീണ്ടും ഇച്ഛാവസ്ഥ പ്രാപിക്കുന്നു. ഈശ്വര പക്ഷത്തുനില്ക്കുന്നവരിലും വിവിധങ്ങളായ കര്‍മ്മഗതികള്‍ സംസ്കാരം എന്നിവ കാണപ്പെടുന്നു. എന്നാലും ആത്യന്തികമായി അവരെല്ലാം ലക്ഷ്യത്തിലെത്തി രക്ഷപ്പെടുന്നതായി കാണാം.
സീത രാമനെ മാത്രം ധ്യാനിച്ചും അപകടകരമായ സാഹചര്യത്തില്‍ സീത രാമസ്മരണയില്‍ പിടിച്ചു നില്ക്കുന്നു. അതുമൂലം ദൂരെ സീതയ്ക്കറിയാതെ ഭഗവാന് അയച്ച ദൂതന്മാര് അടുത്തെത്തിക്കൊണ്ടിരിക്കുന്നു. ഏതു വിപരീത സാഹചര്യത്തിലും മനോബലം വെടിയാതിരുന്നാല്‍ ഈശ്വര കൃപയാല്‍ വഴി തുറന്നുകിട്ടുമെന്ന പാഠമാണീ സന്ദര്‍ഭം പറയുന്നത്.
സമൂഹ ജീവിതത്തിന്റെ മറ്റുപല രംഗങ്ങളിലും സ്ത്രീപക്ഷവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും തീര്‍ത്തും തഴയപ്പെട്ടിരിക്കുന്നു എന്ന ആരോപണം കഴിഞ്ഞ ഏഴെട്ടു നൂറ്റാണ്ടിലെ ചരിത്രമെടുത്തു നോക്കുമ്പോള്‍ സത്യമാണെന്നു കാണാം. എന്നാല്‍ ആദ്ധ്യാത്മികരംഗത്ത് കഥ വേറെയാണ്. ആരംഗത്തായിരുന്നു സവര്‍ണ്ണ പുരുഷമേധാവിത്വം കൂടുതലായി ഉണ്ടാകേണ്ടിയിരുന്നത്.
എന്നാല്‍ ഏതുവിധം ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും അതിലെല്ലാം സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളും സ്ത്രീകളും വളരെ വിശിഷ്ടമായൊരു പങ്ക് വഹിച്ചിരുന്നതായി കാണാം. അതിനുള്ള ഒരു പ്രമുഖ കാരണം രാമായണത്തില്‍ മൂന്നില്‍ രണ്ടുഭാഗമെങ്കിലും സ്ത്രീ കഥാപാത്രങ്ങളുടേയും ദുര്‍ബല വിഭാഗങ്ങളുടേതുമായതിനാല് ആവണം. ഹിന്ദു ധര്‍മ്മം എന്നു പറയുമ്പോഴേ രാമായണവും ഭഗവദ്ഗീതയും ശിവപുരാണവും വിവിധ ആചാര്യന്മാരും മതസ്ഥാപകരും മനസിലേക്കൊഴുകിയെത്തും. അവരുടെ പ്രാതിനിധ്യ സ്വഭാവം സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭകളെ ആദ്ധ്യാത്മിക രംഗത്തേയ്ക്ക് ഇന്നും ആകര്‍ഷിക്കുന്നു. ഇന്നുതന്നെ മാതാഅമൃതാനന്ദമയി, ബാബാ രാംദേവ് ജി തുടങ്ങിയ ഉജ്വല വിഭൂതികള്‍ ദുര്‍ബല സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ളവരാണല്ലോ?
സനാതന ധര്‍മ്മം ഹിന്ദു വീടുകളില്‍ പഠിപ്പിക്കുകയും ആചരിക്കപ്പെടുകയും ചെയ്യുന്നു. വിവിധ ചടങ്ങുകളിലൂടേയും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്ന ആചാര വിചാരങ്ങളിലൂടേയും അത് ശക്തിപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് സ്ത്രീകളുടേതാണ്. വീരന്മാര് യുദ്ധരംഗത്ത് ജീവാഹുതി നടത്തുമ്പോള്‍ വീരാംഗനമാര്‍ ഉടന്തടിചാടി സ്വധര്‍മ്മത്തോടുള്ള കൂറ് തെളിയിച്ചു. കൂട്ട ഉടന്തടി ചാടലിനെ ജൗഹര്‍ എന്നാണ് പറഞ്ഞിരുന്നത്. ചാവേറുകളായി വീരന്മാര് ഇസ്ലാമിക ബ്രിട്ടീഷ് സൈന്യങ്ങളോടേറ്റുമുട്ടിയ കാലം മുഴുവന്‍ അവരുടെ സ്ത്രീകള്‍ ജൗഹര്‍ അനുഷ്ഠിച്ചു. മനുഷ്യനെ മരവിപ്പിക്കുന്ന വിധത്തിലുള്ള എത്ര ഉന്നത തലത്തിലുള്ള അനുഷ്ഠാനമായിരുന്നു അത്. കൈപൊള്ളിയാല്‍ കരഞ്ഞിരുന്നഅതേലോല മനസ്സുകള്‍ തന്നെയാണിതു ദൃഢമാനസകളായി ചെയ്തിരുന്നത് എന്ന് ആലോചിക്കാനാവില്ല. സതിയും, സീതയും, സാവിത്രിയും, അനസൂയയും, താരയും, അഹല്യയും, മണ്ഡോദരിയും ആദര്ശങ്ങളായുള്ള ഭാരതീയ പാരമ്പര്യത്തിനും തിളക്കം വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഉന്നതതലം ഇന്നും ഭാരതീയ സ്ത്രീത്വത്തിലുണ്ട്.
ഇന്നത്തെ ഭൗതിക മോഹങ്ങളുടെ കാലഘട്ടത്തിലും ഭാരതീയ നാരികള്‍ നിത്യേനയും ഇടപെട്ടുള്ള അനുഷ്ഠാനങ്ങള്‍ നിഷ്ഠയോടെ ആചരിക്കുന്നു. വീട്ടിലുള്ള പുരുഷന്മാരേയും കുട്ടികളേയും ആചാരാനുഷ്ഠാനങ്ങളാല്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അവര്‍ ദത്തശ്രദ്ധരാണ്. അതിനാലാണ് നാമിന്നും സനാതന ധര്‍മ്മവും സമാജവും ജീവിച്ചിരിക്കുന്നുവെന്ന് അഭിമാനപൂര്‍വ്വം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: